Thursday, June 14, 2007

ഓ, ഇതെന്റെ അച്ഛന്‍

- ആര്‍. രാധാകൃഷ്ണന്‍



കഥ വരുന്ന ഓരോ വഴിയേ! - വെറുതെയിരുന്നാല്‍ മതി കഥ വരും-

ജീവനോടെ ജീവിതമുള്ള ജൈവകഥകള്‍!

കഥയില്ലായ്മയായി പുതിയതരം കഥകള്‍ - സെമിനാര്‍ പേപ്പര്‍ പോലെയും ഉപക്രമവും ഉപസംഹാരവുമായി കഥാ പീസുകള്‍.

പ്രണയം കുടയാണ്‌, പ്രണയം വടിയാണ്‌, കുടക്കമ്പിയാണ്‌ എന്ന്‌ എഴുതിയ ആധുനിക കവിത പോലെയും കഥപോലെയും എന്തോ ഒക്കെ.

എന്‍ട്രോപ്പി, എന്‍താല്‍പ്പി തെര്‍മോഡൈനാമിക്സ്‌, കുന്തിയാന, നാനോ ടെക്നോളജി തുടങ്ങി അറിയാത്ത സംജ്ഞകള്‍ തിരുകിയ ടൈറ്റിലുകളായി കഥകള്‍. കുന്തിയാനയെ അന്വേഷിച്ചപ്പോഴാണ്‌ നീലക്കുറിഞ്ഞിച്ചെടിയുടെ ബൊട്ടാണിക്കല്‍ പേരിലെ ഒരംശം ആണെറിഞ്ഞത്‌.

നിറമാലയും വാകച്ചാര്‍ത്തും കഴിഞ്ഞാണത്രേ നിര്‍മ്മാല്യം അത്തരം കഥകളില്‍! ഉദയാസ്തമനം വരെ ഉടുതുണിയില്ലാത്ത നിര്‍മ്മാല്യദര്‍ശനം-- വായനക്കാരുടെ

"നിനക്കൊന്നും അറിയില്ല കാരണം നീ വെറുംംംംംംംംം??......കുട്ടിയാണ്‌"- മോഹന്‍ലാല്‍ നാട്ടുരാജാവായി പറഞ്ഞപോലെ - ബി. മുരളിയും ഇന്ദുഗോപനും വായനക്കാരോട്‌ മീശപിരിച്ചുപറഞ്ഞു.

കഥയുടെ ചായക്കൂട്ടുകള്‍ ചേര്‍ത്ത്‌ കുന്തിയാനയായി ഇരിക്കുമ്പോള്‍ 'കഥ' എന്ന മാഗസിന്റെ പരസ്യം - പൂക്കളില്‍ നിന്നും പരാഗരേണുക്കള്‍ പോലെ, ചന്ദനത്തിരിയുടെ പുകച്ചുരുളിലെ നീണ്ടുചുരുണ്ട പാതയിലൂടെ പല കഥകളുടെ സംജ്ഞകള്‍ - പരാജയകഥ, അണിയറക്കഥ, അരങ്ങിന്‍കഥ, വിവാഹകഥ, വേര്‍പിരിയല്‍കഥ, ജീവകഥ, മരണകഥ, കൊച്ചുകഥ, വല്യകഥ, മര്യാദകഥ, തെമ്മാടിക്കഥ, ഭക്തികഥ, കാര്‍ട്ടൂണ്‍കഥ, ഫോട്ടോകഥ, ചിത്രകഥ, വിചിത്ര കഥ, ഋജുകഥ, വക്രകഥ, ജയകഥ, ആത്മകഥ, അപരകഥ, കെട്ടുകഥ, വട്ടുകഥ, പ്രണയകഥ, പാപകഥ, രാക്കഥ, പകല്‍ക്കഥ, ഇ-മെയില്‍ കഥ, എസ്‌.എം.എസ്‌. കഥ, രതികഥ.

ഇതിലില്ലാത്ത ഒരു കഥ എഴുതാനാവുമെങ്കില്‍ കഥയുടെ പരസ്യക്കാരനേയും ഞെട്ടിക്കണം - തിരക്കഥപോലെയായാല്‍
സിനിമയും സീരിയലും ആകും- അതാവണ്ട.

ഒരു വീഡിയോ കഥയായി മാറണം.

കഥ വീഡിയോ ആയി രൂപാന്തരം പ്രാപിക്കരുത്‌-

കഥ തുടങ്ങാം - -

മുഴുവന്‍ ഇരുട്ട്‌ - ഘോരാന്ധകാരം-

ഇമേജുകള്‍ വീഡിയോവില്‍ നിന്ന്‌ പേപ്പറില്‍ എത്തിയപ്പോള്‍ കരിമഷി വീണപോലെ പേപ്പര്‍ കറുത്തുപോയി. ഇരുട്ടല്ലേ? ഇനി വെളുത്തമഷിയുള്ള
പേന വേണം അതിലെഴുതാന്‍. (വേണ്ടാത്ത വായന വേണ്ട, വായനക്കാരാ!)
മുറിയുടെ ഭിത്തിയില്‍ താഴെയായി ഫിറ്റ്‌ ചെയ്ത സീറോവാട്ട്‌ ലാം പ്‌ (അങ്ങനെയൊരു ലാംപില്ല - ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍
എന്ന്‌ നിരൂപകര്‍ വാദിക്കരുത്‌- ഏതു ബള്‍ബിനും ഇത്തിരിപ്പോന്ന വാട്ട്‌ ഉണ്ടാവും - ഇത്തിരി വാട്ടവും)

ലൈറ്റിട്ടത്‌ കഥയെഴുത്തുകാരന്‍ - കട്ടിലില്‍ കിടന്നുറങ്ങുന്നത്‌ അയാളുടെ മൂന്നുവയസ്സായ അക്ഷരം പഠിച്ചിട്ടില്ലാത്ത
മകള്‍-

അവള്‍ ഉറങ്ങുന്നത്‌ രണ്ടാം മമ്മിയെ കണ്ടുകഴിഞ്ഞിട്ടാണ്‌. രണ്ടാനമ്മ യെ എന്ന്‌ തെറ്റിദ്ധരിക്കാന്‍ കഥാകാരന്‍
ബോധപൂര്‍വ്വം ശ്രമിച്ചതാണ്‌. മമ്മി - 2 എന്ന ഇംഗ്ലീഷ്‌ ഹൊറര്‍ ചിത്രം -

തന്റെ കാല്‍ പെരുമാറ്റംകേട്ട്‌ അവള്‍ ഞെട്ടിയുണര്‍ന്ന്‌ പേടിച്ച്‌ നിലവിളിയ്ക്കാന്‍ തുടങ്ങി. ആ നിലവിളിയിലെ ഭീകരതയും
ദൈന്യതയും പകരാന്‍ മലയാളം വാക്കുകള്‍ക്ക്‌ ആയോ? അല്ലെങ്കില്‍ സ്ക്രീമിംഗ്‌ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ ഉപയോഗിച്ചാല്‍
ചിലപ്പോള്‍ അതിന്റെ ദൈന്യത ഡോള്‍ബി സംവിധാനത്തില്‍ വായനക്കാര്‍ക്ക്‌ അനുഭവിക്കാനാകും-അരണ്ട വെളിച്ചത്തില്‍ മുഖം
തെളിയാതിരുന്നതിനാല്‍ അച്ഛനെ തിരിച്ചറിയാതെ അവള്‍ വീണ്ടും പേടിച്ച്‌ കരഞ്ഞു - തന്റെ മുഖം ഇനി ഭീകരമായി
മാറിക്കഴിഞ്ഞോ എന്ന്‌ തിരിച്ചറിയാതിരുന്ന അയാള്‍ക്ക്‌ സംശയം ബലപ്പെട്ടു.

തന്റെ മുഖം കഥയെഴുത്തിന്റെ സമയത്ത്‌ മൊത്തം വായനക്കാരെ കടിച്ചുകീറാനായി മറ്റൊരു വ്യാളീമുഖം
എടുത്തണിഞ്ഞിരുന്നോ?

തന്റെ മുഖം മകള്‍ കാണണ്ട എന്നു കരുതി അയാള്‍ വായിച്ചുകൊണ്ടിരുന്നതും കൈയ്യിലുണ്ടായിരുന്നതുമായ
കലാകൌമുദിയെടുത്ത്‌ മുഖം മറച്ചു-

കലാകൌമുദിയുടെ പുറംചട്ട കണ്ടപാടെ മകള്‍ ചിരിച്ചു-

"ഓ, ഇറ്റീസ്‌ യു ഡാഡ്‌?"

ബെഡില്‍ നിന്നും എഴുന്നേറ്റ്‌
പുതപ്പ്‌ വലിച്ചെറിഞ്ഞ്‌ ഓടിയടുത്തെത്തി. മുഖമടക്കം മാസികയടക്കം കെട്ടിപ്പിടിച്ച്‌ അവള്‍
ഉമ്മ വച്ചു.

തന്റെ വീട്ടില്‍ മാത്രം കാണുന്ന അധികം സര്‍ക്കുലേഷനില്ലാത്ത സാഹിത്യ മാസികയുടെ മുഖചിത്രം കണ്ട്‌ വളരെ
ചിരപരിചിതമെന്നതുപോലെ അവള്‍ ചിരിച്ചു. അച്ഛനെ തിരിച്ചറിയാന്‍ മാസികയുടെ പുറം ചട്ട! ഈ കഥ ഏതില്‍ പെടും?

കഥാകാരന്‍ കഥയില്ലാത്ത കുട്ടിയെ അക്ഷരമുറ്റത്തെത്താത്ത മകളെ തെറ്റായി ധരിച്ചതില്‍ മനം നൊന്ത്‌ ഒരു ചിരി
ചിരിച്ചു- മകളെ നോക്കി ആശ്വാസമായി.

Monday, June 11, 2007

കാല്‍വിന്‍ മത്തായ് (സഹദേവന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും)

- അജിത്ത് പോളക്കുളത്ത്

*** *** ***

“.. അടുത്തതായി യുവരശ്മി ആര്‍ട്സിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിചേര്‍ന്ന മുന്‍ മന്ത്രിയും എഴുത്തുകാരനും ഗാന്ധിയനുമായ ശ്രീ സഹദേവന്‍ മേലേത്തിനെ വേദിയിലേക്ക് ഈ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ക്ഷണിച്ചുകൊള്ളുന്നു”

അദ്ധ്യക്ഷ പഞ്ചായത്ത് പ്രസിഡണ്ട് ഓമന ടീച്ചര്‍ ആണുങ്ങളുടെ പോലുള്ള ശബ്ദത്തില്‍ ഉദ്ഘാടകനെ ക്ഷണിച്ചു.

വേദിയിലിരുന്നവരും പുറത്തിരുന്നവരും നിശബ്ദരായി. പെട്ടികടക്കാര്‍ കപ്പലണ്ടി വറക്കുന്നതു വരെ നിര്‍ത്തി കാരണം സഹദേവനാണ്പ്രസംഗിക്കാന്‍ പോകുന്നത്.

അയാള്‍ മൈക്രോഫോണിന്റെ തല വായ്ക്കരികിലേക്ക് അഡ്ജ്സ്റ്റു ചെയ്തു, വെളുത്ത ഖദര്‍കുപ്പായം ഇരുകൈകൊണ്ട് അയാള്‍ താഴേക്കുവലിച്ചു. സ്റ്റേജിനു മുന്നിലിരുന്ന പ്രായമായ സ്ത്രീകളീല്‍ പലരും വെത്തിലപൊതി അഴിച്ചു മുറുക്കാന്‍ തുടങ്ങി. പിന്നിലേക്ക് നോക്കിയാല്‍ അഴീക്കോട് സാറിന്റെ പ്രസംഗം കേള്‍ക്കാന്‍വരുന്ന അത്രക്കുപേര്‍ ഉണ്ടവിടെ.

ലോക്കല്‍ ചാനലുകാര്‍ മത്സരിച്ചു വീഡിയോയുമായ് അണിയറയില്‍ ചായ പകര്‍ത്തുന്ന കാപ്പിക്കരന്‍ ശങ്കരന്റെ മുഖം മുതല്‍, അരങ്ങില്‍ മൂക്ക് ചുരണ്ടിരുക്കുന്ന സഖാവിനെ കൂടാതെ സ്റ്റേജിനു മുന്നില്‍ മണ്ണുകൂട്ടി കളിക്കുന്ന പിള്ളേരുടെ മുഖങ്ങള്‍ വരെ പകര്‍ത്തുന്നുണ്ടായിരുന്നു. ചാനല്‍ കണ്ണുകള്‍ ഇപ്പോള്‍ സ്റ്റേജിലേക്ക് ശ്രദ്ധപടര്‍ത്തി.

അയാള്‍ കണ്ഠക്ഷോഭം തുടങ്ങുകയായി.

“പ്രിയപ്പെട്ട എന്റെ നാട്ടുകാരേ.. അമ്മമാരെ സഹോദരി സഹോദരന്‍മാരെ...നിങ്ങള്‍കെല്ലാവര്‍ക്കും എന്റെ പ്രണാമം, ഇവിടെ എന്നോടോപ്പം വേദി പങ്കിടുന്ന സാഹിത്യ സാംസ്കരിക പണ്ഠിതന്മാര്‍ക്കും എന്റെ വിനീതമായ് കൂപ്പുകൈ, എന്റെ നിങ്ങളുമായുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും കൂടുതള്‍ സ്വാധീനിച്ച ദിനമാണ് ഇന്ന്,നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനം... നമ്മളുടെ പ്രവര്‍ത്തനത്താല്‍ ഇന്നിവിടേ ഈ വേദിയില്‍ പുതിയതലമുറക്കായ് ഒരു പുസ്തകശാലയുടെ ഉദ്ഘാടനവും... വളരേ സന്തോഷഭരിതമായ മുഹൂര്‍ത്തം... ”

അയാള്‍ പതുക്കെ മുന്നിലിരിക്കുന്ന കുട്ടികള്‍ മുതല്‍ പിന്നിലേക്ക് കണ്ണുകോണ്ടളക്കുന്നുണ്ടായിരുന്നു. അയാള്‍ തുടര്‍ന്നു...

“നമ്മുടെ പുതിയ തലമുറക്കാരില്‍ വായന കുറയുന്നു എന്ന കാര്യം എല്ലാവരും ചര്‍ച്ചചെയ്യുന്ന പൊതുകാര്യങ്ങളില്‍ ഒന്നാണ്, ഈ ഹൈടെക് തലമുറയോട് എനിക്ക് പറയാനുള്ളത്.. വായനാ ശീലം വളര്‍ത്തുക.. വായനയാണ് നമ്മളെ എഴുത്തുകാരും,വാഗ്മികളും..പണ്ഠിതന്‍മാരും ആക്കുന്നത്.. ഞാനോര്‍ക്കുന്നു എന്റെ കുട്ടികാലത്ത് വായനശാലയില്‍ പോയി നോവലുകളും കവിതകളും മറ്റും വായിച്ചിരുന്നത്... ഇന്നീ കാലത്തില്‍ ചെറുപ്പക്കാര്‍ എത്ര പേര്‍ പോകുന്നു വായന ശാലയില്‍??? വളരെ വിരളമാണ് അക്കൂട്ടത്തിലുള്ളവര്‍.. ഇന്ന് പത്തോ ഇരുപതോ രൂ‍പ കൊടുത്താല്‍ ഇന്റര്‍നെറ്റ് കഫേകളില്‍ പോയാല്‍ പത്രങ്ങള്‍ മുതല്‍ കഥ്, കവിത, നോവല്‍ എന്നിവ ഓണ്‍ലൈനില്‍ വായിക്കാം. എന്നിട്ടും അവിടെ പോയാല്‍ ചാറ്റിങ്ങ് ചെയ്ത് തിരിച്ചുപോരുന്നു.. ഇങ്ങനേയുള്ള ഈ സന്ദര്‍ഭങ്ങളില്‍ പ്രിന്റട് മീഡിയാക്ക് വളരെ സ്വാധീനം ചെലുത്താന്‍ സാധിക്കും.. ഈ ഹൈടെക്ക് യുഗകാരോട് എനിക്ക് പറയാനുള്ള മറ്റൊരു പ്രധാനകാര്യം നിങ്ങളെല്ലാവരും വായിക്കാന്‍ വിട്ടുപോയ.. വായിക്കാനായി പുസ്തകം മലയാളത്തില്‍ അദ്ധേഹത്തെ കുറുച്ച് ആരും എഴുതിയിട്ടില്ല എന്ന് തോന്നുന്നു... ശ്രീമാന്‍ കാല്‍വിന്‍ മത്തായ് യെ കുറിച്ചാണ് ... അദ്ധേഹത്തെ കുറിച്ചു പറയുകയാണെങ്കില്‍, ‘ആഫ്രിക്കയിലെ ഗാന്ധി’ എനിക്കങ്ങനേ അഭിസംബോധന ചെയ്യാന്‍ തോന്നുന്നു ... മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ പോലെ ഗാന്ധിയന്‍ ആശയങ്ങളോട് കൂറുപുലര്‍ത്തഇയിരുന്ന കാല്‍വിന്‍ ഒരു ദരിദ്ര കര്‍ഷകകുടുമ്പത്തിലാണ് ജനിച്ചത്.. കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും കൊടുമ്പിരി കൊണ്ട കാ‍ലങ്ങളില്‍ഉണ്ടായിരുന്ന വംശീയ കലാപങ്ങളെ, ആക്രമങ്ങളെ ഗാന്ധിയന്‍ ആശയങ്ങള്‍ അമ്പായ് തൊടുത്ത് അവിടുത്തെ പാവപ്പെട്ടവരെ രക്ഷിച്ച മഹാന്‍.. ഗാന്ധിയെ പോലെ തന്നെ അക്രമരാഹിത്യം തന്നെയായിരുന്നു അദ്ധേഹത്തിന്റെയും തത്വവും ആയുധവും.. പക്ഷെ അദ്ധേഹം ഒരു ബുക്കിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ട ഒരു പ്രധാന വസ്തുത”

അയാള്‍ കുറച്ചുനേരം സ്റ്റേജിലെ മറ്റുള്ളവരെ നോക്കി.. എല്ലാവരും കാല്‍വിന്‍ മത്തായ് എന്ന ഗാന്ധിയന്‍ ഉണര്‍ന്നുപോരാടുന്ന രംഗങ്ങള്‍ മനസ്സിലെ LCD മോനിട്ടറില്‍ കാണുകയായൈരിക്കും..

“കാല്‍വിന്‍ അഴുക്കുചാലുകള്‍, ചവറ്‍ കൂമ്പാരങ്ങള്‍ എന്നിവ ശുചിയാക്കുന്നവയോടൊപ്പം കാലികളേ മേക്കുന്ന പണിക്കരെ തൊഴുത്തു വൃത്തിയാക്കിയും മറ്റും സഹായിക്കുകയും, പിന്നീട് സ്വന്തമായി കാലികളേ വളര്‍ത്തി പാല് കറന്ന് പാവപ്പെട്ടകുട്ടികള്‍ക്ക് കൊടുത്തിരുന്നത്രേ!!!.. ഇന്നീ വേളയില്‍ നമ്മുടെ സമൂഹത്തില്‍ ഇതുപോലെയുള്ള കാല്‍വിന്‍ മാരുണ്ടെങ്കില്‍ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന പകര്‍ച്ചപനിയും തടയാമായിരുന്നു.. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞപോലെ ജാതിക്കോലങ്ങള്‍ ഉറഞ്ഞാടുന്ന കാലം ഇതാവീണ്ടും സംജാതമായിരിക്കുന്നു. തികച്ചും നിസ്തര്‍ക്കമായ വസ്തുത തന്നെയാണ് അത് സത്യാഗ്രഹം വീണ്ടും തുടങ്ങാന്‍ സമയമായിരിക്കുന്നു... ഓ ഞാന്‍ പലകാര്യങ്ങളിലേക്ക് പോയെന്നു തോന്നുന്നു, എന്തായാലും നീഗ്രോകള്‍ക്കുവേണ്ടി അക്രമരാഹിത്യ സമരങ്ങളുമായ് മുന്നോട്ട് പോയ ശ്രീമാന്‍ കാല്‍വിന്‍ മത്തായ് എന്ന നിസ്തന്ദ്രനായ, സത്യസന്ധനായ ആ വ്യകതിയെ സ്മരിച്ചുകൊണ്ട് ഞാനീ സമ്മേളനം ഉദ്ഘാടനം ചെയ്തതായ് പ്രഖ്യാപിക്കുന്നു.. അതോടൊപ്പം അദ്ധേഹത്തിന്റെ ആത്മശാന്തിക്കു വേണ്ടി രണ്ടു നിമിഷം പാര്‍ത്ഥിക്കാന്‍ ഞാന്‍ ‍നിങ്ങളോട് വിനീതനായി ആവശ്യപ്പെടുന്നു...”

ഉദ്ഘാടനത്തിനോടനുബന്ധിച്ചുയര്‍ന്ന കൈയ്യടിയില്‍ ഒരു അല തന്നെ ഉണ്ടായി... സ്റ്റേജിലിരുന്നവര്‍ തുടങ്ങി ആബാലവൃദ്ധ ജനങ്ങളും രണ്ടു നിമിഷം എഴുന്നേറ്റ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി..

കടലില്‍ തിരമാലകള്‍ നിശബ്ദമായാല്‍ എന്തായിരിക്കും..അതുപോലെയായി ഇവിടെയും കിടിലം പ്രസംഗത്തില്‍ എല്ലവരും തരിച്ചുപോയ പോലെ...എല്ലാവരുടെയും മനസ്സില്‍ ഒരാളായിരുന്നു ...
ഹൈടെക്ക് യുവാക്കള്‍ ആവേശത്തോടെ ....‘കാല്‍വിന്‍ മാത്തായ് ദ ഗ്രേറ്റ് ഗാന്ധിയന്‍’ എന്ന ടാഗില്‍ മനസ്സില്‍ കുറിച്ചിടുകയായിരിക്കാം..

നാളെ ഇനി ചാനലുകളിലും, പത്ര മാധ്യമങ്ങളിലും കാ‍ല്‍വിന്‍ മത്തായിയെ കുറിച്ചുള്ള ചര്‍ച്ചകള്‍... ഹൊ എന്തായിരിക്കും.. പതിവുപോലെ ഇത്തവണയും നമ്മുടെസഹദേവന്‍ ആരും കേള്‍ക്കാത്ത വ്യക്തിയെ നമ്മള്‍ക്കു പരിചയപ്പെടുത്തി... തേട്ടിയരക്കപ്പെടുന്ന ആശയങ്ങല്‍ ആവഹിച്ചുള്ള പ്രാസംഗികരെ നമ്മുടെനേതാവ് മുട്ടുകുത്തിച്ചിട്ടുണ്ട് മുന്‍കാലങ്ങളിലും...

ഇനിയും മുട്ടുകുത്തും അവര്‍ ഇയാള്‍ക്കുമുന്നില്‍.. തീര്‍ച്ച.

സ്ഥലത്തെ സര്‍ക്കാര്‍ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഭാര്യ അംബികാ സഹദേവന്‍ കണ്ടത് നീണ്ട പ്രസംഗത്തിനുശേഷം വേദി പങ്കിട്ടവര്‍ക്ക് സംഘാടകര്‍നല്‍കിയ ചെറിയ അത്താഴത്തിനു ശേഷം മലന്നുകിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്ന സഹദേവനെയാണ്‍. അവള്‍ ചാനലിലെ വാര്‍ത്തയില്‍ കണ്ടിരുന്നു പ്രസംഗിച്ചു കൈയ്യടിവാങ്ങുന്ന തന്റെ സഹദേവന്‍ ചേട്ടനെ.. ഭര്‍ത്താവിന്റ്റെ ഓമനത്വം തുളുമ്പുന്ന മുഖശ്രീ അവള്‍ നോകിയിരുന്നു.

അവള്‍ മേശപ്പുറത്ത് അലങ്കോലപ്പെട്ടു കിടക്കുന്ന ബുക്കുകള്‍ അടക്കിയൊതുക്കി വക്കാന്‍ തുടങ്ങി, അപ്പോഴും അവളുടെ മനസ്സില്‍ കാല്‍വിന്‍ മത്തായ് എന്ന നീഗ്രൊയെക്കുറിച്ചായിരുന്നു.

‘നാളെ മലയാളം ക്ലാസ്സില്‍ ആരെങ്കിലും ഇയാളെ കുറിച്ചു ചോദിച്ചാല്‍? മറ്റു ടീച്ചര്‍മാരും ചോദിക്കാതിരിക്കില്ല, പൊളിറ്റിക്സ് വിഭാഗത്തിലെ ബാലന്‍ സാറും, സൂറാബി ടിച്ചറും എന്തായലും ചോദിക്കാതിരിക്കില്ല, ഇക്കാര്യം ഉറപ്പാണ്. ഉണരട്ടെ, എന്നിട്ട് വിശദമായി ചോദിക്കാം.നാളെ പത്രക്കാര്‍ ഇന്റര്‍വ്യൂവിന് വേണ്ടി അപ്പോയ്മെന്റ് എടുത്തതായി ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു’

ചാനലുകളിലെ ന്യൂസിലെ ഹെഡ് ലൈനുകളില്‍ ഒന്ന് തന്നെ ഇന്നത്തെ പ്രസംഗത്തിന്റെ ഉള്ളടക്കം ആയിരുന്നു’

അവള്‍ ആരൊടൊന്നില്ലാതെ ചോദിച്ചു..

“ഹോ ...സ്വന്തം ഡയറിപോലും ഒന്ന് അടച്ചുവച്ചൂടെ, സാധാരണയായി ഇതു ഇവിടെ കാണാറില്ലല്ലോ?”

പെട്ടെന്നായിരുന്നു ഡയറിയിലെ സഹദേവന്റെ കുറിപ്പുകണ്ടത്..
‘ നമ്മുടെ കറവക്കാരന്‍ മത്തായിക്ക് തന്റെ പേരക്കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങാന്‍ അഡ്വാന്‍സായി കുറച്ചു പൈസവേണോന്നും ... ആദ്യം ഇല്ല എന്നു പറഞ്ഞു നോക്കി ഞാന്‍.. കറക്കുമ്പോള്‍ പിന്‍കാലുകള്‍ കോണ്ട്ചവിട്ടാന്‍ വരുന്ന പ്രാന്തിപശുക്കളെ കറക്കാന്‍ വേറെ ആളേനോക്കാന്‍ അവന്‍ പറഞ്ഞു, കൂടാതെ നാളേ മുതള്‍ തൊഴുത്തു വൃത്തിയാക്കാന്‍ വരില്ലാന്നുപറഞ്ഞപ്പോള്‍ ... ഞാന്‍ എന്റെ ഭാര്യയോടു പോലും ചോദിക്കാതെ 1500 രൂപ മുന്‍കൂര്‍ ശംബളമായും (കറക്കുന്നതിനു) 500 രൂപ തൊഴുത്തു വൃത്തിയാക്കിയ ഇനത്തിലുംപെടുത്തി ചിലവില്‍ വച്ചു രേഖപ്പേടുത്തി’

കുറിപ്പ് എഴുതിയ ഡയറിയില്‍ ഇതളുകള്‍ക്കിടയില്‍ വച്ച ആ വിദേശമാഗസിന്റെ പുറം ചട്ട അവള്‍ ശ്രദ്ധിച്ചു... Calvin Klein എന്ന അടിവസ്ത്ര ബ്രാണ്ടിന്റെ പരസ്യം അവള്‍ തെല്ലൊന്ന് പരിഭ്രമിച്ചുപോയ് പിന്നെ ഒരു ഞെട്ടലും

“ങ്ഹേ...”

“കാല്‍വിന്‍ ക്ലെയിന്‍ ലെ ‘കാല്‍വിന്‍’ + കറവക്കാരന്‍ മാത്തായി ലെ ‘മത്തായ്’ = ‘കാല്‍വിന്‍ മത്തായ്’ ,

അതെ അതങ്ങനെയാണു ദൈവമേ..

സംസ്കൃത കാവ്യങ്ങളില്‍ പാത്രസൃഷ്ടികളില്‍ കര്‍ത്താവായ നാടകകവി ഭാസനെ പോലും തോല്‍പ്പിക്കുന്ന ഇങ്ങേരുടെ ഒരു പാത്രസൃഷ്ടിയേ ദൈവമേ....”

അവള്‍ മേശപ്പുറത്ത് അറിയാതെ ഇരുന്നുപോയി... ബോധം കെടാത്തതില്‍ ദൈവത്തിനോട് സ്തുതി.

കഴുതക്കഥ: ഒരു പുതു വ്യാഖ്യാനം

ബെന്യാമിന്‍
ഞാനും ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും കൂടി ഒരു കാറില്‍ സഞ്ചരിക്കുന്നു. ഞാന്‍ വാഹനമോടിക്കുകയാണ്‌. ഭാര്യയും കൂട്ടുകാരിയും വര്‍ത്തമാന കുശുമ്പുകുന്നായ്‌മകള്‍ കൊറിച്ച്‌ പിന്‍സീറ്റിലും. നല്ല യാത്ര. സുഖപ്രദമായ യാത്ര.
അപ്പോഴുണ്ട്‌ ഒരു സുഹൃത്ത്‌, വഴിയാത്രക്കാരന്‍. കൈകാണിക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി. വെറും കുശലങ്ങള്‍ക്കുശേഷം ഒരു കമന്റ്‌. ഹല്ല ഈ വണ്ടിയില്‍ പോക്ക്‌ കണ്ടിട്ട്‌ നിങ്ങള്‍ ഒരു ഡ്രൈവറും ഇവര്‍ രണ്ട്‌ കൊച്ചമ്മമാരും എന്നു തോന്നിക്കുന്നല്ലോ.
ഞാന്‍ നാണം കെട്ടു. ചൂളി. വെറും ഒരു ഡ്രൈവര്‍ സ്ഥാനത്തേക്ക്‌ താഴാന്‍ മനസ്സില്ലാതിരുന്നതുകൊണ്ട്‌ ഭാര്യയെ വിളിച്ച്‌ മുന്‍സീറ്റിലിരുത്തി. കുട്ടുകാരി പിന്‍സീറ്റില്‍ തന്നെ ഇരുന്നു. നല്ല യാത്ര സുഖപ്രദമായ യാത്ര. ഭാര്യയ്ക്ക്‌ കുശുമ്പുകുന്നായ്‌മകള്‍ കൊറിക്കാന്‍ പിന്നിലേക്ക്‌ നോക്കിയിരിക്കേണ്ടി വന്നു എന്നുമാത്രം.
അപ്പോഴുണ്ട്‌ മറ്റൊരു സുഹൃത്ത്‌ വഴിയില്‍. കൈകാണിക്കുന്നു. അതും കുശലങ്ങള്‍ക്കുശേഷം ഒരു കമന്റ്‌ ഹല്ല നിങ്ങള്‍ ദമ്പതിമാരിങ്ങനെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്‌താല്‍ ഈ കൂട്ടുകാരിയെ കണ്ടാല്‍ ഒരു വേലക്കാരിയെപ്പോലെ തോന്നുന്നല്ലോ.
ഛേ! ഞാന്‍ നാണം കെട്ടു. ഏറ്റവും ആതിഥ്യമര്യാദയുള്ളവനാണ്‌ ഞാന്‍. ഭാര്യയുടെ കൂട്ടുകാരി എന്റെ നല്ല അതിഥിയാണ്‌. അവരെ ഒരു വേലക്കാരി എന്നു തോന്നിപ്പിച്ചാല്‍...ഭാര്യ പിന്‍സീറ്റിലിരുന്നു. കൂട്ടുകാരി എനിക്കൊപ്പം മുന്‍സീറ്റിലേക്കു വന്നു. ഹാ ഇപ്പോള്‍ എല്ലാം ഓക്കെയായി. നല്ല യാത്ര. സുഖപ്രദമായ യാത്ര. ഭാര്യയുടെ കൂട്ടുകാരിക്ക്‌ കുശുമ്പുകുന്നായ്‌മകള്‍ കൊറിക്കാന്‍ പിന്നിലേക്ക്‌ നോക്കിയിരിക്കേണ്ടി വന്നു എന്നു മാത്രം.
ദേ അപ്പോഴുണ്ട്‌ മൂന്നാമത്‌ ഒരു സുഹൃത്ത്‌ വഴിപോക്കനായി കണ്‍ മുന്നില്‍. കൈനീട്ടി. വണ്ടി നിറുത്തി. കുശലങ്ങള്‍ക്കൊപ്പം ഭാര്യയുടെ കൂട്ടുകാരിയെ ഏറുകണ്ണിട്ട്‌ ഒരു നോട്ടം കൂടി. അതില്‍ കലര്‍ന്നിരിക്കുന്ന സംശയംകണ്ട്‌ ഞാന്‍ പറഞ്ഞു ഭാര്യയുടെ കൂട്ടുകാരിയാണ്‌. കൊള്ളാം കൊള്ളാം. പക്ഷേ ഇതിനകത്ത്‌ ഒരു അവിഹിതം മണക്കുന്നുണ്ട്‌.
കൂട്ടുകാരന്‍ അവന്റെ വഴിക്കുപോയി.
ഞങ്ങള്‍ മൂന്നുപേര്‍ എന്തുചെയ്യണമെന്നറിയാതെ പെരുവഴിയിലും. നീണ്ട ആലോചനകള്‍കൊടുവില്‍ വണ്ടി വഴിയിലുപേക്ഷിച്ച്‌ ഞങ്ങള്‍ മൂവരും നടന്നു. ആരെങ്കിലും പുതിയ അഭിപ്രായങ്ങളുമായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പേ വീട്ടിലെത്തണേ എന്ന പ്രാര്‍ത്ഥനയോടെ...

Thursday, June 7, 2007

ഇവാന്‍ ഇല്ലീച്ചിന്റെ കത്ത്...


- ദേവദാസ് വി.എം

~~~~
അച്ചോ, വാതില്‍ തുറക്കച്ചോ

ആരാണീ പാതിരാത്രിയില്‍ വാതിലില്‍ തട്ടുന്നത്. ഉറക്കം പിടിച്ച് വരുന്നതേ ഉണ്ടാ‍യിരുന്നുള്ളൂ. ഇയര്‍ എന്‍ഡിം‌ഗും, അനാഥലയത്തിലെ വരവുചിലവുകണക്കുക്കളും പിന്നെ ക്രിക്കറ്റ്കളിയുടെ റീ-പ്ലേയും കഴിഞ്ഞപ്പോള്‍ നേരമേറെയായി.

ഫിലിപ്പോസച്ചോ, എണീക്കച്ചോ..

കര്‍ത്താവേ! ശീമോന്‍ ചെമ്മാച്ചനാണല്ലോ. ഈ പാതിരാത്രിയില്‍. വാതില്‍ തുറന്നപ്പോള്‍ ശീമോന്റെ പരിഭ്രമിച്ച മുഖം.

എന്നാ ശീമോനേ നീ വിറളിപിടിച്ച്

പോപ്പ് പോയച്ചോ... ഇപ്പോള്‍ ഫോണ്‍ വന്നിരുന്നു, മെത്രാന്റങ്ങൂന്ന്

മാര്‍പാപ്പ....?

അതെ

ജീസസ്...

എന്താണ് വേണ്ടതച്ചോ?

നീ പോയുറങ്ങ് ശീമോനേ, നാളെ കാണാം.

അച്ചനെന്നതായീ പറയുന്നത്. അറിയിപ്പുമണിയടിക്കണ്ടേ?

ശീമോനേ, മണി ഒന്നരയാകാറായി. ഇവിടെ തീപിടുത്തോം, വെള്ളപ്പോക്കോം ഒന്നുമുണ്ടായില്ലല്ലോ...കരക്കാരെ വിളിച്ചുകൂട്ടാന്‍

അരമനേന്ന് പറഞ്ഞിരുന്നു. അറിയിപ്പുമണിയടിക്കാന്‍....കപ്യാര്?

അയാളിപ്പോള്‍ ഭാര്യേം കെട്ടിപ്പിടിച്ചുറങ്ങുന്നുണ്ടാകും. അയാടെ ഉറക്കം കൂടി കളയണ്ടാ. നീ തന്നെ പോയി അടിയ്ക്ക്. നല്ല ഒച്ചേ തന്നെയടി. ഈ ഇടവകയിലൊരുത്തനും ചെവിതല കേള്‍ക്കരുത്. ആള്‍ക്കാര്‍ കൂടിയാല്‍ കാര്യം പറ... എനിക്ക് തീരെ മേലാ... ഉറക്കമാണെന്ന് പറഞ്ഞോ...

എന്നാലുമച്ചോ, അച്ചന്‍ വന്ന് ഒരനുശോചനോം ഘോഷിച്ച്...

പാപ്പയാരാ ശീമോനേ... കര്‍ത്താവോ?

അച്ചനെന്നായീ പറയുന്നത്?

ഞാന്‍ പറഞ്ഞതു തന്നെ. നീ പോയി മണിയടിക്കുകയോ, മെത്രാനെ വിളിക്കുകയോ അനിശോചനം പറയുകയോ എന്നാ വേണേലും ചെയ്യ്...ആ ..പിന്നെ ഞാന്‍ ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. നാളെ നീ ഓര്‍ഫനേജിലേക്കുള്ള പലചരക്കു വാങ്ങണം. എനിക്കു പുറത്തിറങ്ങാന്‍ മേലാ... നല്ല ശരീരവേദന...

ശരിയച്ചോ..

എന്നാ അങ്ങിനെയാട്ടേ ശീമോനേ...ഞാനുരങ്ങട്ടേ..

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഓരൊ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സില്‍ പതിയുന്നു. അല്ലേലും ഈ മണിയൊച്ചകള്‍ എന്നും അലോസരമുണ്ടാക്കാറുണ്ട്. എട്ട് വയസുള്ളപ്പോഴാണ് രാത്രി പള്ളിയില്‍ നിന്ന് നിര്‍ത്താതെയുള്ള മണിയിച്ച കേല്‍ക്കുന്നത്. ഞെട്ടിയുണര്‍ന്നെഴുന്നേറ്റ തന്നെ ബ്രിയാറിസ് വല്ല്യമ്മച്ചി നെഞ്ചോടുചേര്‍ത്തു പിടിച്ചു.

വല്ല്യ നാശക്കോളാന്നാ തോന്നുന്നേ...പള്ളീന്നാ... നീ ഒറങ്ങിക്കോ കുഞ്ചെക്കാ‍..

മിഴികളടച്ചെങ്കിലും ഉറക്കം വന്നില്ല. ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിനും പള്ളിമണിയ്ക്കും ഒരേ താളം... പിന്നീട് ആ മണിയൊച്ചകള്‍ പലതവണ. രായപ്പന്‍ നായരുടെ വീടിന് തീപീടിച്ചപ്പോള്‍, കോവുപാടത്ത് ബണ്ട് പൊട്ടിയപ്പോള്‍, ഏല്ല്യാമേം പിള്ളേരും വിഷം കുടിച്ചപ്പോള്‍... എന്നാല്‍ ഈ മണിയൊച്ചയ്ക്ക് ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിന്റെ താളമില്ല. പക്ഷേ നേര്‍ത്തകാറ്റില്‍ വല്ല്യമ്മച്ചിയുടെ വായില്‍ നിന്ന് വരാറുണ്ടായിരുന്ന പുകയിലയുടെ മണം പടര്‍ന്നു.

നാളത്തെ പത്രങ്ങള്‍ നിറയെ ഈ വാര്‍ത്തയായിരിക്കും. വലിയ തലക്കെട്ടുകള്‍
"മാര്‍പാപ്പ ദിവംഗതനായി"
"ലോകത്തിന്റെ ഇടയന്‍ യാത്രയായി"
"പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു"

പിന്നെ ചാഞ്ഞും, ചെരിഞ്ഞുമുള്ള കുറേ ചിത്രങ്ങള്‍. ലേഖകന്റെ കഴിവു തെളിയിക്കും വിധം അടിക്കുറിപ്പുകള്‍. സാംസ്ക്കാരിക-മത-രാഷ്ട്രീയ നേതാക്കളുടെ അനുശോചനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഗദ്ഗതങ്ങള്‍. ലേഖകര്‍ നന്നായി പൊലിപ്പിച്ചെഴുതും.
(മരിച്ചാലും വിടില്ലല്ലോ...മേയ്ക്കപ് ചെയ്യും...മോടിയായി വസ്ത്രം ധരിപ്പിക്കും...പോളിഷ് ചെയ്ത ഷൂവിടീയ്ക്കും...]
ഈശോയെ! ഈ ബഹലത്തിനിടയ്ക്ക് ക്രിക്കറ്റ് കളിയുടെ വാര്‍ത്ത തീരെ ചെറുതായിപ്പോകുമല്ലോ? അതും പിള്ളേരീ പൊരിവെയിലത്ത് അന്യനാട്ടില്‍ ചെന്ന് കളിച്ച് ജയിച്ചിട്ട്.

ഇല്ലീച്ച്...ഹേ..ഇവാന്‍ ഇല്ലീച്ച്... നീ അറിയുന്നുവോ ഈ വാര്‍ത്ത. പോപ്പ് കാലം ചെയ്തിരിക്കുന്നു. ഗലീലിയൊയൊട് ഈ പോപ്പ് മാപ്പു പറഞ്ഞത് പോലെ നിന്നോട് മാപ്പു പറയാനുള്ള പോപ്പ് എന്നു വരും. നിന്റെ നേര്‍ത്ത നീളം കൂടിയ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുവോ?...കണ്ണുകള്‍ കൂടുതല്‍ തിളങ്ങുന്നുവോ...?

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഗ്രിഗേറിയന്‍ യൂണിവേഴ്സിറ്റി, റോം ... 1944

ഇവിടെ വച്ചാണ് ആദ്യമായി ഇല്ലീച്ചിനെ കാണുന്നത്; തന്റെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായി. ഒരു വിപ്ലവകാരിക്കും പാതിരിയാകാം എന്നറിഞ്ഞത് അവനില്‍ നിന്നായിരുന്നു. കാരുണ്യം കണ്ണുകളില്‍ മാത്രം നിഴലിച്ചു. അവിടെ നിന്ന് പിരിഞ്ഞതില്‍ പിന്നെ കണ്ടിട്ടെയില്ല... വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം വന്ന ഒരു കത്താണ് ആ ബന്ധം പുന:സ്ഥാപിച്ചത്.

"പ്രിയപ്പെട്ട ഫിലിപ്പ്,
ഞാനിപ്പോള്‍ വാഷിം‌ഗ്ടണ്‍ പേറ്റ്സിലെ പാതിരിയാണ്. ആത്മഹത്യയല്ലാതെ വേറെ വഴിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നിനക്കൊരു കത്തെഴുതണം എന്ന ചിന്തയുദിച്ചത്. പഴയകാല ഡയറികളില്‍ നിന്ന് നിന്റെ വിലാ‍സം തപ്പിയെടുക്കുക, അതില്‍ നിന്ന് സഞ്ചരിച്ച് ഇപ്പോഴുള്ള വിലാസം കണ്ടെത്തുക എന്നതെല്ലാം ചെങ്കടല്‍ പിളര്‍ത്തുന്നതിനെക്കാള്‍ കഠിനമായിരുന്നു.
ഞാന്‍ ഏകനാണ് ഫിലിപ്പ്. ആദര്‍ശങ്ങളോ, ദൈവശാസ്ത്രങ്ങളോ എന്നെ തുണയ്ക്കുന്നില്ല. എന്റെ കൈകള്‍ ശൂന്യമാണ്. അതില്‍ അഴുക്കോ, ആണി തറച്ച് മുറിഞ്ഞ പാടുകളോ ഇല്ല. തീര്‍ത്തും ശൂന്യം.
നിനക്കറിയാമോ ഫിലിപ്പ്, കാത്തലിക് യൂണിവേഴ്സിറ്റി റെക്ടര്‍ പദവി ഞാന്‍ ഉപേക്ഷിച്ചു. ഇവിടെ കൂടുതലും അയര്‍ലണ്ടുകാരും, പ്യൂര്‍ട്ടോറിക്കാക്കരുമാണുള്ളത്. ജനങ്ങള്‍ വളരെ ദരിദ്രരാണ്. മെച്ചപ്പെട്ട തൊഴില്‍ മേഖലകളെകുറിച്ചും, സന്താന നിയന്ത്രണത്തെക്കുറിച്ചും അവരെ ബോധവാല്‍ക്കരിക്കനുള്ള ഒരു ശ്രമം ഞാന്‍ തുടങ്ങിയിരുന്നു. പോണ്‍സിലെ ബിഷപ്പ് എന്നെ വിലക്കി. എന്റെ പാത തന്നെയാണ് ശരിയെന്ന് ഞാനും ഉറച്ചു. ഇന്നലെ പോപ്പിന്റെ ശാസന വന്നിരുന്നു. എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിക്കഴിഞ്ഞ തിരു വസ്ത്രം തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. പാനപാത്രം എന്നില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു.
ദൈവം (ഉണ്ടെങ്കില്‍) നിന്നെ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ, ഇല്ലീച്ച് "

അതൊരാത്മഹത്യാ കുറിപ്പാണെന്നാണ് കരുതിയത്. പക്ഷേ നീ തുടര്‍ന്നും എഴുതി. നിന്റെ സമാന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച്. നീയെന്നും ശക്തനായ പോരാളിയായിരുന്നു ഇല്ലീച്ച്, പത്രോശ്ലീഹായെപ്പോലെ. എത്ര പെട്ടെന്നാണ് നിന്റെ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചത്.
കുര്‍ബ്ബാന പോലും യാന്തികമായ ദിനങ്ങള്‍......
കുമ്പസാരക്കൂട്ടില്‍ ബധിരനായ നിമിഷങ്ങള്‍......
ചില വിശ്വാസപ്രമാണങ്ങളെയും, തേങ്ങലുകളെയും മാത്രമോര്‍ത്ത് ഞാന്‍ മുന്നോട്ട് പോയി.

ദൈവം (അഥവാ പ്രതിപുരുഷര്‍) നിന്നോട് ക്രൂരത കാണിച്ചു. എന്നിട്ടും നീ പാറ പോലെ ഉറച്ചു നിന്നു... ഓ..നാശം പിടിച്ച ഈ മണിയൊച്ച. തല പിളരുന്നു...ഞരമ്പുകള്‍ തിണര്‍ക്കുന്നു....

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഫിലിപ്പോസച്ചോ...എണീക്കച്ചോ, എന്തൊരു ഒറക്കാണിത്?

ജന്നല്‍ കമ്പികളില്‍ കയ്യൂന്നി ഹന്നയും, രോഹനും വിളിച്ചു.
'പോയി പഠിയ്ക്ക് കുഞ്ഞോളൂ' എന്ന് ഹന്നയോടോ, 'വികൃതി കാട്ടാതെടാ മാക്രീ' എന്ന് രോഹനോടോ അച്ചന്‍ പറഞ്ഞില്ല. എന്താണ് അച്ചനങ്ങിനെ പറയാഞ്ഞത് . ഹന്ന അത്ഭുതംകൂറി.

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

അന്ത്യ ശുശ്രൂഷകള്‍ക്കായി കിടത്തിയിരിക്കുന്ന ഫിലിപ്പോസച്ചന്റെ വലതു കൈയ്യില്‍ നിന്ന് രണ്ട് കടലാസ്സുതുണ്ടുകള്‍ ശീമോന്‍ വലിച്ചെടുത്തു. ആദ്യത്തേത് ഒരു എഴുത്താണ്. മോശമായ കയ്യക്ഷരത്തില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ചിലയിടത്ത് വെള്ളം വീണ് നനഞ്ഞിട്ടുണ്ട്. താഴെ പേരുണ്ട്... ഇവാന്‍ ഇല്ലീച്ച്...കൂടെ ഒപ്പും,
രണ്ടാമത്തെ കടലാസ് ശീമോന്‍ തുറന്ന് നോക്കി
അരി - 10 കി. (കിലോയ്ക്ക് 13രൂപയില്‍ താഴെയുള്ളത്)
ഓയില്‍ - 1/2 ലീ.
സവാള - 2 കി.
കായം - 100 ഗ്രാം (എല്‍.ജി)
ഉപ്പ് - 1 (പൊടി)
തേയില - 250 (ലൂസ്)
പഞ്ചസാര - 2 കി.
(പറ്റ് 136 രൂപാ അങ്ങോട്ട് നില്‍ക്കുന്നു)

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ആര്‍ത്ത നാദം ടി.വി.യില്‍ നിന്നും ശീമോന്റെ കാതില്‍ പതിഞ്ഞു. അതിനൊരു ശ്രുതിഭംഗമായി ഹന്നമോളുടെ തേങ്ങലും... ഒരു ചോദ്യം ശീമോനെ ശരിക്കും കുഴപ്പിച്ചു.

"ആരാണ് നല്ല ഇടയന്‍?"
-------------------------------------------------------------------------------------------
email : vm.devadas@gmail.com