Friday, September 14, 2007

സൈബര്‍ സല്ലാപം

സൈബര്‍ സല്ലാപം
കഥ - ആര്‍. രാധാകൃഷ്ണന്‍
------------------------

ബൂഗോളത്തിന്റെ രണ്ടു ഭാഗത്ത്‌ പറ്റിയിരുന്ന രണ്ട്‌ കമ്പ്യൂട്ടറുകളില്‍ ചാറ്റ്‌ പുരോഗമിയ്ക്കുന്നു.

ഒരു പരിചയമില്ലാത്തവര്‍ ക്കുപോലും ചിരകാല സുഹൃത്തുക്കളെപ്പോലെ ഇടപെടാന്‍ പുതുസങ്കേതങ്ങള്‍ കൂടുകള്‍ ഒരുക്കി വയ്ക്കുന്നു. ഒരു കൂട്ടില്‍ നിന്നും മറുകൂട്ടിലെ സ്വകാര്യതയിലേക്ക്‌ എത്തി നോക്കാനും. "നമുക്കൊന്ന് കൂടണ്ടേ" എന്ന് ലാല്‍ ഭാര്യയായ സംയുക്തയോട്‌ ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ ചിത്രത്തില്‍ ചോദിക്കുന്ന അര്‍ത്ഥത്തില്‍ വരെ 'ഓര്‍ക്കൂട്ടു' കൂടുന്ന യുവത്വം-

മൊസാംബിക്കിലെ മലയാളി യുവാവ്‌ ചാറ്റ്‌ ജാലകവാതിലില്‍ കാതരയായൊരു പക്ഷിയെ കണ്ടു. അവളും അവനും 'ഹായ്‌' പറഞ്ഞു തുടങ്ങി.





ആദ്യ വാചകം - "കാതരയായൊരു പക്ഷിയെന്‍ജാലക വാതിലിന്‍ ചാരെ ചിലച്ചനേരം"

ONV കവിതയിലെ വരികളിലൂടെ ഇങ്ങ്‌ മലയാളിക്കരയിലെ പെണ്‍ കുട്ടി തിരിച്ചെഴുതി :

ഇതിന്റെ പല്ലവി ഞാന്‍ പറയാം -"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍"

മൊസാംബിക്‌ മലയാളി :- "കറക്ട്‌ - U R Correct"

"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി"

അവരുടെ ചാറ്റ്‌, ചാറ്റല്‍ മഴയുടെ ആര്‍ദ്രത കൈക്കൊണ്ട്‌ മണിക്കൂറുകള്‍ പിന്നിട്ടു.ആദ്യ സമാഗമ ലജ്ജയില്‍ആതിര താരകം സൈറ്റടിച്ചോ?

"വെബ്കാമറയിലൂടെ ഒരു നോക്ക്‌ കണ്ടോട്ടെ" എന്ന യുവാവിന്റെ അഭ്യര്‍ത്ഥന പെണ്‍ കുട്ടി നിരസിച്ചു.

ദിവസങ്ങള്‍ കഴിയുമ്പോള്‍ - ചാറ്റല്‍ മഴ കനക്കാതെ കനത്തു - പക്ഷേ അപ്പോഴും തമ്മില്‍ കാണാതെ - ചിത്രങ്ങള്‍ അന്യോനം കൊടുക്കാതെ.........

-ഒരു ദിവസം - ഏതോ ഒരു കുസൃതി കലര്‍ത്തിയ ശൃംഗാര ചോദ്യം അവന്‍ ചോദിച്ചു

അവന്‍ : ഇപ്പോള്‍ നിന്റെ കവിള്‍ തുടുക്കുന്നത്‌ ഞാനറിയുന്നു - കാണുന്നു -

അവള്‍ : അതെങ്ങിനെ? ത്രിക്കണ്ണുണ്ടോ, അവിടെ?

അവന്‍ : ഉണ്ടെങ്കില്‍?അവള്‍ : തുറക്കേണ്ട, ആ കണ്ണ്‍ തുറന്നാല്‍ ഞാന്‍ ഒരു പിടി ash ആയാലോ?

(മംഗ്ലീഷ്‌ കലക്കുന്നു - മലയാളം ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്ന രീതി -)

അവന്‍ : അതെ നീ എനിയ്ക്ക്‌ Ash-Aiswarya Rai തന്നെ.

അവന്‍ മനസ്സില്‍ ഓര്‍ത്തു - "എന്റെ ആ ചോദ്യത്തിന്‌ അവള്‍ എന്റെ അരികിലുണ്ടായിരുന്നെങ്കില്‍ മറുപടി എന്റെ കവിളത്തൊരടിയായിരുന്നേനെ?എന്റെ കവിള്‍ തുടുത്തേനെ? അകലെയായതിനാല്‍ ആശ്വാസം"

അപ്പോള്‍ അവളിങ്ങനെ ഓര്‍ത്തു:- "ഏതൊരവനും കാണാത്ത പെണ്ണിന്റെ വാചക ഭംഗിയില്‍ അവളെ ഐശ്വര്യാറായിയായി കാണുന്നുണ്ടോ? പിന്നെയാണോ ഈ മൊസ്സാംബിക്കിലൊക്കെയിരിക്കുന്ന മലയാളി? മുസ്ലീം പേരുള്ള ഈ പയ്യന്‍"

ഈയിടെ കേട്ട ഒരു GK ചോദ്യത്തിന്റെ ഉത്തരം മനസ്സിലുടക്കിയതു അപ്പോഴാണ്‌ -

അവന്‍ ഇരിക്കുന്ന രാജ്യത്തെ ദേശീയ പതാകയെ അപ്പോളവള്‍ മനസ്സില്‍ കണ്ടു -

മൊസ്സാംബിക്കിന്റെ ദേശീയ പതാകയിലെ ചിഹ്നം AK 47 തോക്കാണ്‌ -

ഒരു പഴയ പീസിയുടെ സ്പീക്കറിന്റെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു-

"രണ വീരനോ അവന്‍ യുവധീരനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ
എന്റെ അഭിനിവേശങ്ങളെ വിരല്‍
തൊട്ടുണര്‍ത്തിയ കാമുകനോ
ഇവനൊരു ഭീകരനോ"

ആസ്ട്രേലിയായില്‍ ഹനീഫിനു പറ്റിയതും ഒരു വിമാനത്തില്‍ സംയുക്തക്കും ജയരാജ്‌ വാര്യര്‍ ക്കും പറ്റിയതും അവള്‍ അറിയാതെ ഓര്‍ത്തുപോയി.പ്രണയവും പ്രായോഗികതയും അകലവും അടുപ്പവും പോലെ ആത്മാര്‍ത്ഥതയും തീവ്രവാദവും പോലെ ഈ ദ്വന്ദങ്ങളെല്ലാം അവളുടെ ഉള്ളില്‍ കയ്ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പ്രേരണയായി -