Saturday, November 10, 2007

വാ‍ര്‍ദ്ധക്യത്തിന്റെ വര്‍ത്തമാനം...

“ഈ ചാണകത്തിന്റെ മണമുള്ള കയറൊന്ന് അഴിച്ചു തരാവോ അന്നാമ്മേ?”

“എന്തിനാ ഇച്ചായാ”

“എനിക്കു മടുത്തു.“

“തന്നെ അഴിച്ച് പൊയ്ക്കൂടേ..”

“എന്നാലും....”

“ഒരെന്നാലും ഇല്ല. ഞാന്‍ തുറന്നു തരില്ല തരില്ല തരില്ല..”

“ഞാന്‍ പോകും പോകും...”

“പൊയ്ക്കോ..”

“തിരികെ വന്നില്ലെങ്കിലോ”

“........”


“എന്തിനാ നമ്മളെ കെട്ടിയിട്ടത്?“

“ആവോ?”

“ചിലപ്പോള്‍ അവര്‍ക്ക് ഭ്രാന്തായിരിക്കും!”

“അവരിപ്പോ എന്തെടുക്കുകയായിരിക്കും”

“ഷൈനി സീരിയലുകാണുകയാവും, ടോണി ഇന്നും വൈകിക്കാണും...”

“അവര് നമ്മളെ തൊറന്ന് വിട്വോ”

“കുഞ്ഞിപ്പോ താഴെ ഉണര്‍ന്നു കിടപ്പുണ്ടാവും. ഒന്നു നോക്കീട്ടുവരുമോ?”
“...........”

“എന്തിനാ കരയുന്നെ”

“ഇച്ചായനൊന്നും കഴിച്ചില്ലല്ലോ”

“അതിന് കുഞ്ഞന്നാമ്മയും ഒന്നും കഴിച്ചില്ലല്ലോ”

“എന്നോട് പിണങ്ങക്കമുണ്ടോ?”

“എന്തിന്?”

“ ഇന്നാള് മലകയറി തിരിച്ചുവന്നപ്പോ മുറുക്കാന്‍ മേടിച്ചുകൊണ്ടുവരാഞ്ഞതിന്...എന്നിട്ട്
മുറുക്കണ്ടെന്നു പറഞ്ഞ് വീട്ടില്‍ ബാക്കിയിരുന്ന പഴുക്ക എടുത്ത് കളഞ്ഞതിന്.. ”

“അന്നുമുതല്‍ ഞാന്‍ മുറുക്കു നിര്‍ത്തിയില്ലേ പിന്നെന്താ‍”

“എന്നാലും വിഷമം കാണില്ലേ? ചകിരിത്തൊണ്ടിടുന്ന അപ്പുറത്തെ ചായ്പ്പിന്റെ ഇറയത്ത് ഞാനാ പഴുക്ക വച്ചിരുന്നു. അത് കുത്തിപ്പോയില്ലെങ്കില്‍ അവിടെകാണും.അതെടുത്ത് മുറുക്കിക്കോ. ഇച്ചായന് മുറുക്കിയാല്‍ വിശപ്പറിയുവേലെന്നു പറയാറില്ലേ.ആ കെട്ട് അഴിച്ചാല്‍ അഴിയുമല്ലോ. പിന്നെന്താ
പോയാല്...”

“അന്നാമ്മയില്ലാതെ എന്തിനാ..”

“എനിക്ക് എഴുന്നേല്‍ക്കാന്‍ വയ്യാഞ്ഞിട്ടല്ലേ..”

“രണ്ടാള്‍ക്കും കൂടി മരിക്കാന്‍ എന്താ ഒരു വഴി?”

“വേണ്ട ടോണിക്ക് നാണക്കേടാ...”

“കുഞ്ഞിനെ ഒന്നെടുത്തോണ്ടു വരുവോ?”

“അവള്‍ തന്നില്ലെങ്കിലോ?”

“............”

“അന്നാമ്മയ്ക്ക് കാലിന് വേദനയൊണ്ടോ?”

“ഇല്ല”

“വണ്ടിയുടെ വെളിച്ചം.. ടോണിയാവും”

“പോയി നോക്ക്, അവനോട് നേരത്തെ വരണമെന്ന് പറ”

“................”

“എന്തായി”

“.........................”

“മിണ്ടണ്ട ടോണി വരുന്നുണ്ട്..”

“തന്തയ്ക്കും തള്ളയ്ക്കും അടങ്ങിയിരുന്നൂടെ?”

“.....................”

“നീ കുടിച്ചിട്ടുണ്ടോ?”

“മിണ്ടാതെ കിടന്നോ തള്ളേ...ഇന്നും കൂടി ഇവിടെ കിടന്നാ മതി...നാളെ നേരം വെളുത്തോട്ടെ
എനിക്കറിയാം എന്താ ചെയ്യണ്ടതെന്ന്...”


“..........അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു
മരിച്ചവനെ ഉയിര്‍പ്പിക്കുന്നവനേ നിന്റെ തിരുനാമത്തിനു സ്തുതി...

കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമോടെ ദാസര്‍ ചെയ്യും
ബലിയെന്‍ നാഥാ തിരുസന്നിതിയില്‍
................
...................
........മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടി മുളയ്ക്കുന്നു
കാഹള നാദം കേള്‍ക്കുമ്പോള്‍........................”


“ടോണീ, സുഖമരണം, അധികം ഭൂമിയില്‍ നരകിക്കാതെ
പോയല്ലോ.. കൈയിലെന്തുപറ്റി കുറേ നേരമായി നിന്ന് കഴുകുന്നല്ലോ...”

“ചാണകത്തിന്റെ വല്ലാത്ത മണം... ന്‍‌ഹും!”







Tuesday, October 16, 2007

സമയസൂചികകള്‍ക്കുമപ്പുറം.

സമയസൂചിക ഇരുട്ടിന്റെ എട്ടിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും പുതപ്പിനടിയില്‍ ഞെരക്കങ്ങളുമായി രാധേട്ത്തി നാമജപങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നു. ഇന്ന് ശ്വാസം മുട്ടലിനു വളരെ കുറവുണ്ട്. റൌണ്ട്സിനു വന്ന ഡോക്ടര്‍ ഇന്‍സുലിന്റെ അളവ് കുറയ്കാമെന്നും മൂന്നു നാലു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നുമാണ് പറഞ്ഞത്. ഗിരിജ ചേച്ചി എല്ലായ്പോഴും കൂടെയുണ്ടെങ്കിലും രാധേട്ത്തിയുടെ അന്വേഷണങ്ങള്‍ എന്നിലവസാനിക്കാറുള്ളത്. അതൊരു പ്രതിലോമകരമായ വിശ്വാസത്തിന്റെ മിടിപ്പ് മാത്രമായേ എനിക്ക് തോന്നിയിരുന്നുള്ളൂ. കാണാതെപോയ അപ്പുവിന്റെ അതേ പ്രായമല്ലേ എനിക്കെന്നതാവും ഒരുപക്ഷേ രാധേട്ത്തിയെ എന്നിലേക്കടുപ്പിച്ചതെന്ന സന്ദേഹവും....അമ്മയേക്കാള്‍ എന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ രാധേട്ത്തിക്കായിരുന്നുവല്ലോ.

രണ്ടു ദിവസം ഐ.സി.യുവില്‍ കിടന്ന രാധേട്ത്തി ശരിക്കും ക്ഷീണിച്ചിട്ടുണ്ട്.
‘കുട്ടി ഇന്നു പോയ്ക്കോളൂ. എനിക്ക് നല്ല കുറവുണ്ട്. മൂന്ന് നാലു ദിവസമായില്ലെ ഇങ്ങനെ ഉറക്കമിളച്ച് ഇവിടെ ഇരിക്കുന്നു.രാധിക വീട്ടില്‍ തനിച്ചല്ലേ.’
‘അതൊന്നും സാരമില്ല‘
‘വേണ്ട കുട്ടി.. ഇന്ന് പ്രശ്നമൊന്നും ഉണ്ടാവില്ല. നേരം ഇരുട്ടായി. പൊയ്ക്കോളൂ..’

വാതില്‍ ചാരി പുറത്തു കടന്നപ്പോള്‍ വരാന്തയില്‍ ചെറിയ കാറ്റില്‍ ഡെറ്റോളിന്റെയും സ്പിരിറ്റിന്റെയും കൂടിച്ചേര്‍ന്ന മനം മടുപ്പിക്കുന്ന ഗന്ധം.

ആശുപത്രിയുടെ ഈ‍ ഗന്ധം പണ്ടും എനിക്ക് ഇഷ്ടമല്ലാത്താതാണ്. ഇതിനൊരു മരണത്തിന്റെ ഗന്ധമാണുള്ളത്. ഒട്ടിപ്പിടിച്ച, വരണ്ട ഒരു ഗന്ധം. അടുത്ത ബ്ലോക്കിലെ ഐസിയുവിലേക്കുള്ള ഇരുട്ടുപിടിച്ച നീണ്ട വഴിത്താരയില്‍ പലപ്പോഴും എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.

507 -അം നമ്പര്‍ മുറിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും കാത്തിരിപ്പിന്റെ അലസത വിരസമല്ലാതാക്കിക്കൊണ്ടിരുന്നത് ഇവിടെയാണ്.

അന്ന്..ഒരു തരം നിസംഗതയില്‍ ആഴ്ന്നിരിക്കുമ്പോഴായിരുന്നു 507-ം നമ്പര്‍ മുറിയിലേക്ക് വീല്‍ചെയറില്‍ ഒരു രോഗിയെ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്. ഡ്യൂട്ടി നേഴ്സും മറ്റൊരു സഹായിയും കൂടി മുറിയിലേക്ക്. പിന്നീട് ഡ്യൂട്ടി നേഴ്സ് പറഞ്ഞാണ് അറിഞ്ഞത്, നഗരത്തിലെ പ്രശസ്തമായ വിമന്‍സ് കോളജില്‍ ബിദുരാനന്തരബിരുദത്തിനു പഠിക്കുന്ന യുവതിയാണെന്ന്. പനിയും ചെറിയ തോതില്‍ ശ്വാസതടസവുമാണ്. ഉച്ചക്കു ശേഷമാണ് കൂടുതല്‍ പരിചയപ്പെടാനായത്. പേര് റോഷ്നി പോള്‍. കോളജ് ഹോസ്റ്റലിലെ മടുപ്പ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ പോളിന്റെ ഒരേ ഒരു മകള്‍. ബോബ്കട്ട് ചെയ്ത മുടിയും നീണ്ട നെറ്റിത്തടവും തിളങ്ങുന്ന കണ്ണുകളും റോഷ്നിയെ മാറ്റി നിര്‍ത്തുന്നു. ചെറിയ ഒരു തുകല്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍. പലതും existentialism ത്തെ കുറീച്ചുള്ളവ. വില്യം ഓഫ്മാന്റെയും കിര്‍ക് ഷ്നീഡറിന്റെയും മറ്റും. വില്യം ഹോഫ്മാന്റെ ചെറുകഥകളും നോവലും വായിച്ചിട്ടുണ്ടെങ്കിലും എക്സിസ്റ്റെന്‍ഷ്യാലിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആദ്യമായാണ് കാ‍ണുന്നത്.

വാക്കുകള്‍ വരികളായി....വരികള്‍ നീണ്ടു ഏടുകളായി ... existentialism ത്തെ കുറിച്ച് എനിക്കും അല്പം താതപര്യമുണ്ടായിരുന്നതു കൊണ്ടാവാം റോഷ്നി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്നും ഏറെ വൈകുവോളം റോഷ്നി സംസാരിച്ചുകൊണ്ടേയിരുന്നു. റൌണ്ട്സിനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ അധികം സംസാരിക്കരുതെന്ന വിലക്കൊന്നും റോഷ്നിയെ അലട്ടിയില്ല.

മലയിറങ്ങി വരുന്ന വലിയ ചീവിടുകള്‍ നിര്‍ത്താതെ മൂളികൊണ്ടിരുന്നു. ചെറിയ മഴയ്ക്കുള്ള ലക്ഷണമുണ്ട്. കാറ്റിനു പതിവില്‍ കവിഞ്ഞ തണുപ്പ്. 506 ലെ, ആക്സിഡന്റ്റില്‍ കാലൊടിഞ്ഞ അമ്മാവന്‍ ഉച്ചയ്ക്കു തന്നെ ഡിസ്ചാ‍ര്‍ജ്ജായി പോയി.

റോഷ്നി ഇപ്പോഴും വായനയിലാണ്. 45 ഡിഗ്രി ചെരിച്ച് വെച്ച ബെഡില്‍ ചാരിക്കിടന്നുകൊണ്ട്.. ഇളം മഞ്ഞ ഗൌണില്‍ റോഷ്നി കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

‘ഹായ് ..’
‘ഇരിക്കൂ.. രാജേഷ്..’
എലിസബത്ത് കോബ്ലറുടെ On Death and Dying എന്ന ക്ലാസിക് റോഷ്നിയുടെ വിരലുകളില്‍ താളം പിടിച്ചുകൊണ്ടിരുന്നു.
‘ഇന്നെന്താ വിഷയം മാറിയോ ? ‘
‘ഇല്ല ... ഈ ബുക്ക് ഞാന്‍ പലപ്പോഴും വായിക്കാന്‍ മറന്നുപോകുന്ന ഒന്നാണ്...ഡാഡിയോട് പലതവണ പറഞ്ഞിട്ടാണ് ഈ ബുക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. ഡോവര്‍ ബുക്സില്‍ മാത്രമേ ഇതു കിട്ടിയിരുന്നുള്ളു. മുമ്പ് സണ്ടെ ഒബ്സെര്‍വറില്‍ ഇതിന്റെ ഒരു റിവ്യു വന്നിരുന്നു. അങ്ങനെയാണ് എനിക്കിത് വായിക്കണമെന്ന് തോന്നിത്തുടങ്ങിയത്...മരണത്തെ കുറിച്ച് തന്നെ..
മരണം ഒരു സമസ്യ തന്നെയാണല്ലേ രാജേഷ് ? ‘ പെട്ടന്നാണ് റോഷ്നി അത് ചോദിച്ചത്.
‘എന്ന് മുഴുവനായി പറയാനാവില്ല.’
‘എങ്കിലും നിശ്ചിതമായ സമയമോ സാഹചര്യമോ അതിനില്ലല്ലോ.’
‘എല്ലായ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...’
‘അതു ശരിയാണ്. ഒരാ‍ള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ..’
‘എല്ലാ ആത്മഹത്യകളും വിജയമാവണമെന്നില്ലല്ലോ... പലപ്പോഴും പരാജയപ്പെട്ട ആതമഹത്യകള്‍ തടവിലാക്കപ്പെടുന്നത് കാണാറില്ലേ..’
റോഷ്നി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി. പിന്നെ ഒന്ന് നെടുവീര്‍പ്പിട്ടു.
റോഷ്നിയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാനറിയുന്നു., വരളുന്നതും..
‘ഇന്നെന്തു പറ്റീ.. എലിസബത്ത് കോബ്ലറുടെ പ്രേതം പിടികൂടിയോ ? ‘ ചിരിച്ചുകൊണ്ട് റോഷ്നിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
‘രാജേഷ്.. മരണത്തിന്റെ മണിയൊച്ച എന്റെ ചെവിയില്‍ മുരളുന്നു..’
റോഷ്നിയുടെ കൈകളിലെ തണുപ്പ് എന്നെ ഭയപ്പെടുത്തുന്നു. പിന്നെ മൌനത്തിന്റെ നീണ്ട സഹാറയിലേക്ക്..
‘ഏയ്..എന്തായിത് ..’

റോഷ്നിയുടേ വിരലുകള്‍ എന്റെ കൈവെള്ളയില്‍ അമര്‍ന്നിരുന്നു. തണുപ്പ് ഇളംചൂടിനു വഴിമാറി. കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഒഴുകിയിറങ്ങി.

ജെങ്കി റോക്കറ്റ്സിന്റെ ‘ഹെവന്‍ലി സ്റ്റാര്‍ ‘ എന്റെ മൊബൈലില്‍ റിംഗ് ടോണായി പടര്‍ന്നുകൊണ്ടിരുന്നത് പെട്ടന്നാണറിഞ്ഞത്.

രാധികയാണ്. സമയസൂചി എട്ടരയിലേക്കെത്തിയിരിക്കുന്നു.
‘ഹെലോ..’
‘ഏട്ടനെവിടെയാണ് ? ‘’
‘എന്തേ ? ‘
‘ഇപ്പോള്‍ തന്നെ ഗിരിജേച്ചി വിളിച്ചിരുന്നു.. രാധേട്ത്തിക്ക് കൂടിയത്രേ.. ഏട്ടനെ വിളിച്ചപ്പോള്‍ റേഞ്ചില്ലായിരുന്നു.. ഇപ്പോള്‍ എവിടെയാണ് ?‘
‘ഞാന്‍ റോഡിലാണ് ...ഇപ്പോള്‍ തന്നെ ഞാന്‍ റൂമിലേക്ക് പോകാം..’ കളവു പറയാന്‍ എന്നേ പഠിച്ചിരിക്കുന്നു., പ്രത്യേകിച്ചും രാധികയോട്.
റോഷ്നി ബെഡില്‍ എഴുന്നേറ്റിരുന്നു.
‘റോഷ്നി ഉറങ്ങിക്കോളൂ..ഞാന്‍ പിന്നെ വരാം..ഗുഡ് നൈറ്റ്..’

ധൃതിയില്‍ തന്നെ പുറത്ത് കടക്കുമ്പോള്‍ രാധേട്ത്തിയുടെ മുറിയുടെ മുന്നില്‍ വെള്ളയുടുപ്പുകളുടെ പ്രളയം...
അതിനിടയിലും ഗിരിജ ചേച്ചിയുടെ രോദനം വേറിട്ടുനിന്നു.

Friday, September 14, 2007

സൈബര്‍ സല്ലാപം

സൈബര്‍ സല്ലാപം
കഥ - ആര്‍. രാധാകൃഷ്ണന്‍
------------------------

ബൂഗോളത്തിന്റെ രണ്ടു ഭാഗത്ത്‌ പറ്റിയിരുന്ന രണ്ട്‌ കമ്പ്യൂട്ടറുകളില്‍ ചാറ്റ്‌ പുരോഗമിയ്ക്കുന്നു.

ഒരു പരിചയമില്ലാത്തവര്‍ ക്കുപോലും ചിരകാല സുഹൃത്തുക്കളെപ്പോലെ ഇടപെടാന്‍ പുതുസങ്കേതങ്ങള്‍ കൂടുകള്‍ ഒരുക്കി വയ്ക്കുന്നു. ഒരു കൂട്ടില്‍ നിന്നും മറുകൂട്ടിലെ സ്വകാര്യതയിലേക്ക്‌ എത്തി നോക്കാനും. "നമുക്കൊന്ന് കൂടണ്ടേ" എന്ന് ലാല്‍ ഭാര്യയായ സംയുക്തയോട്‌ ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ ചിത്രത്തില്‍ ചോദിക്കുന്ന അര്‍ത്ഥത്തില്‍ വരെ 'ഓര്‍ക്കൂട്ടു' കൂടുന്ന യുവത്വം-

മൊസാംബിക്കിലെ മലയാളി യുവാവ്‌ ചാറ്റ്‌ ജാലകവാതിലില്‍ കാതരയായൊരു പക്ഷിയെ കണ്ടു. അവളും അവനും 'ഹായ്‌' പറഞ്ഞു തുടങ്ങി.





ആദ്യ വാചകം - "കാതരയായൊരു പക്ഷിയെന്‍ജാലക വാതിലിന്‍ ചാരെ ചിലച്ചനേരം"

ONV കവിതയിലെ വരികളിലൂടെ ഇങ്ങ്‌ മലയാളിക്കരയിലെ പെണ്‍ കുട്ടി തിരിച്ചെഴുതി :

ഇതിന്റെ പല്ലവി ഞാന്‍ പറയാം -"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍"

മൊസാംബിക്‌ മലയാളി :- "കറക്ട്‌ - U R Correct"

"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി"

അവരുടെ ചാറ്റ്‌, ചാറ്റല്‍ മഴയുടെ ആര്‍ദ്രത കൈക്കൊണ്ട്‌ മണിക്കൂറുകള്‍ പിന്നിട്ടു.ആദ്യ സമാഗമ ലജ്ജയില്‍ആതിര താരകം സൈറ്റടിച്ചോ?

"വെബ്കാമറയിലൂടെ ഒരു നോക്ക്‌ കണ്ടോട്ടെ" എന്ന യുവാവിന്റെ അഭ്യര്‍ത്ഥന പെണ്‍ കുട്ടി നിരസിച്ചു.

ദിവസങ്ങള്‍ കഴിയുമ്പോള്‍ - ചാറ്റല്‍ മഴ കനക്കാതെ കനത്തു - പക്ഷേ അപ്പോഴും തമ്മില്‍ കാണാതെ - ചിത്രങ്ങള്‍ അന്യോനം കൊടുക്കാതെ.........

-ഒരു ദിവസം - ഏതോ ഒരു കുസൃതി കലര്‍ത്തിയ ശൃംഗാര ചോദ്യം അവന്‍ ചോദിച്ചു

അവന്‍ : ഇപ്പോള്‍ നിന്റെ കവിള്‍ തുടുക്കുന്നത്‌ ഞാനറിയുന്നു - കാണുന്നു -

അവള്‍ : അതെങ്ങിനെ? ത്രിക്കണ്ണുണ്ടോ, അവിടെ?

അവന്‍ : ഉണ്ടെങ്കില്‍?അവള്‍ : തുറക്കേണ്ട, ആ കണ്ണ്‍ തുറന്നാല്‍ ഞാന്‍ ഒരു പിടി ash ആയാലോ?

(മംഗ്ലീഷ്‌ കലക്കുന്നു - മലയാളം ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്ന രീതി -)

അവന്‍ : അതെ നീ എനിയ്ക്ക്‌ Ash-Aiswarya Rai തന്നെ.

അവന്‍ മനസ്സില്‍ ഓര്‍ത്തു - "എന്റെ ആ ചോദ്യത്തിന്‌ അവള്‍ എന്റെ അരികിലുണ്ടായിരുന്നെങ്കില്‍ മറുപടി എന്റെ കവിളത്തൊരടിയായിരുന്നേനെ?എന്റെ കവിള്‍ തുടുത്തേനെ? അകലെയായതിനാല്‍ ആശ്വാസം"

അപ്പോള്‍ അവളിങ്ങനെ ഓര്‍ത്തു:- "ഏതൊരവനും കാണാത്ത പെണ്ണിന്റെ വാചക ഭംഗിയില്‍ അവളെ ഐശ്വര്യാറായിയായി കാണുന്നുണ്ടോ? പിന്നെയാണോ ഈ മൊസ്സാംബിക്കിലൊക്കെയിരിക്കുന്ന മലയാളി? മുസ്ലീം പേരുള്ള ഈ പയ്യന്‍"

ഈയിടെ കേട്ട ഒരു GK ചോദ്യത്തിന്റെ ഉത്തരം മനസ്സിലുടക്കിയതു അപ്പോഴാണ്‌ -

അവന്‍ ഇരിക്കുന്ന രാജ്യത്തെ ദേശീയ പതാകയെ അപ്പോളവള്‍ മനസ്സില്‍ കണ്ടു -

മൊസ്സാംബിക്കിന്റെ ദേശീയ പതാകയിലെ ചിഹ്നം AK 47 തോക്കാണ്‌ -

ഒരു പഴയ പീസിയുടെ സ്പീക്കറിന്റെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു-

"രണ വീരനോ അവന്‍ യുവധീരനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ
എന്റെ അഭിനിവേശങ്ങളെ വിരല്‍
തൊട്ടുണര്‍ത്തിയ കാമുകനോ
ഇവനൊരു ഭീകരനോ"

ആസ്ട്രേലിയായില്‍ ഹനീഫിനു പറ്റിയതും ഒരു വിമാനത്തില്‍ സംയുക്തക്കും ജയരാജ്‌ വാര്യര്‍ ക്കും പറ്റിയതും അവള്‍ അറിയാതെ ഓര്‍ത്തുപോയി.പ്രണയവും പ്രായോഗികതയും അകലവും അടുപ്പവും പോലെ ആത്മാര്‍ത്ഥതയും തീവ്രവാദവും പോലെ ഈ ദ്വന്ദങ്ങളെല്ലാം അവളുടെ ഉള്ളില്‍ കയ്ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പ്രേരണയായി -

Tuesday, August 14, 2007

നിവേദിതയ്ക്ക് ഒന്നുമറിയില്ലായിരുന്നു!


ചെറുകഥ


സാല്‍ജോ



“ബാബ, ബാബ വോ ലോഗ് ഗൈയേ? ബാബാ.. കഹാ ഹോ ആ‍പ്?” (ബാബ, അവരെല്ലാം പോയോ, നിങ്ങളെവിടെയാ?)

നിവേദിതാ ചദോപാധ്യായ എന്ന പതിനാറുകാരിയുടെ സ്വരം ശൂന്യമായ ആ കോറിഡോറില്‍ പ്രതിധ്വനിച്ചു. ഒരു സംസ്കാരത്തിന്റെ കുറെ സ്മാരകങ്ങള്‍ അവശേഷിപ്പിച്ച് ബ്രിട്ടീഷ് യാത്രയായി! ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ആ ബംഗ്ലാവില്‍ ഇനിയാ‍രുമില്ല. മടക്കയാത്രയുടെ അവസാനത്തെ ഭാണ്ഡവും കയര്‍മുറുക്കി അവര്‍ ഇപ്പൊഴേ യാത്രയായി. സ്വാതന്ത്ര്യം അംഗീകരിക്കുന്നതിനും മുന്‍പുതന്നെ!ഒരുപക്ഷേ അവര്‍ ഭയന്നിട്ടുണ്ടാകണം. ഭരണം കറുത്തവനെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ ചിലപ്പോള്‍ കല്ലെറിഞ്ഞു തങ്ങളെ കൊന്നുകളയാം. ഇത്രയ്ക്കും ശക്തമായ പ്രതിഷേധം ബ്രിട്ടീഷിനെ തളര്‍ത്തികളഞ്ഞിരുന്നുവോ?

“ബാബാ, അംഗ്രേജ് സാരെ ഗയാനാ? അബ് യേ സബ് ഹമാരി ഹേനാ?” (ഇംഗ്ലീഷുകാര്‍ പോയില്ലേ? ഇനിയിതെല്ലാം നമ്മുടെയല്ലേ?) ബംഗ്ലാവിന്റെ മേല്‍നോട്ടം വഹിക്കുന്ന ശ്യാം ചദോപാധ്യായ എന്ന നിവേദിതയുടെ ബാബ അവിടെയില്ലായിരുന്നു. പുറത്ത് മേളമാണ്. ഒരു വശത്ത് രഹസ്യ ചര്‍ച്ചകള്‍... ഹിന്ദുക്കള്‍ ഒരു പകുതിയില്‍, മുസ്ലീം ജനത മറ്റൊരു വശത്ത്. തന്റെ കൂടെ പഠിക്കുന്ന ഹമീദ്, സൈറ... എല്ലാവരും പോകുന്നു. അപ്പോ ഇനിയിവിടെ ആരാ ഉണ്ടാവുക. ചിതറിക്കിടക്കുന്ന കാഴ്ചവസ്തുക്കളും, ഉപേക്ഷിക്കപ്പെട്ട തോക്കുകളുടെ അവശിഷ്ടങ്ങളും, തട്ടാതെ നിവേദിത മുറികളിലൂടെ നടന്നു. ഇനിയൊരുപക്ഷേ ബ്രിട്ടിഷിനു ശേഷം ഈ വീടും ബാബയ്ക്ക് കിട്ടിയെങ്കിലോ? അവള്‍ക്കിനി എവിടെ വേണമെങ്കിലും നടക്കാം. ആ കെട്ടിടത്തിന്റെ പ്രൌഢി അവളെ പുളകം കൊള്ളിച്ചു. ഇനി ധൈര്യമായി ഇറങ്ങി നടക്കാം, ചാന്ദിനും, രമണ്‍ സിങിനുമൊപ്പം പട്ടം പറത്താം. എവിടെയോ എന്തോ തട്ടിവീഴുന്ന ശബ്ദം കേട്ട് അവള്‍ ആ വഴിക്കുനടന്നു. സേര്‍ജെന്റ്മാരുടെ ഡോര്‍മെറ്ററിയും വിട്ട് അവള്‍ അകത്തേയ്ക്കു കടന്നു.

ഭിത്തിയില്‍ ചാരി നിന്ന് ഒരു ഇംഗ്ലീഷുകാരന്‍ നിന്ന് കിതയ്ക്കുന്നു.

“യൂ..യൂ.. ഡോണ്ട് ഗോ?... മേരാ മത്‌ലബ് ഹേ കി ആപ്... ആപ് നഹി ജാവോഗെ?”
അവള്‍ അല്പം സങ്കോചത്തോടെ അകത്തേയ്ക്ക് നടന്നു. ബ്രിട്ടീഷുകാരുടെ മുന്നില്‍ ചെല്ലരുതെന്ന് അമ്മ പറയാറുണ്ട്. ക്രൂരന്മാരാണത്രേ. ബാബയ്ക്കും പലപ്പോഴും അവരെ ഇഷ്ടമല്ല്ലായിരുന്നു എന്ന് അവളോര്‍ത്തു.

“മീ.. ഹഹ്.. മുജ്ഝേ യഹാ ഝോട് ദിയാ.. ഹൈ..” (“എന്നെ അവരിവിടെ വിട്ടുകളഞ്ഞു“) അയാളുടെ കണ്ണുകള്‍ കുറുകി, നീലകൃഷ്ണമണികള്‍ മാത്രം തിളങ്ങി.
“മഗര്‍ ക്യോം“(എന്തുകൊണ്ട്”)

മുഖത്തെ മാസപേശികള്‍ വലിഞ്ഞുമുറുകുന്നതുകണ്ട് അവള്‍ക്ക് ഭയം ഇരട്ടിച്ചു. അയാള്‍ വാതിലിനടുത്തേയ്ക്ക് നടന്ന് ഡോറില്‍ ചാരി നിന്നു. “ക്യോംകി.....” അയാള്‍ പറഞ്ഞുതുടങ്ങി.
കലാപത്തിനിടെ ആരോ അയ്യാളുടെ ഒരു കാല്‍ വെട്ടിയ കഥ.സിം‌പ്സണ്‍ ഡഹ്സ് എന്ന ആ സെര്‍ജെന്റിന് കാല്‍ നഷ്ടമായി, ജീവിതവും. സഹപ്രവര്‍ത്തകര്‍പോലും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുകയായിരുന്നെന്ന വാര്‍ത്ത നിവേദിതയ്ക്ക് തികച്ചും പുതിയതായിരുന്നു. എപ്പോള്‍ വേണമെങ്കിലും കറുത്തവര്‍ അവരെ ആക്രമിച്ചേയ്ക്കാം. ആശുപത്രിയില്‍ നിന്ന് അയാളെ ആരോ തല്ലി. അങ്ങനെ അയാള്‍ ഡോര്‍മെറ്ററിയില്‍ തിരികെയെത്തി. തലേന്ന് രാത്രി കൂടെയുള്ളവര്‍ എല്ലാം
പൊയ്ക്കഴിഞ്ഞു. തന്നെ കൊണ്ടുപോകാന്‍ അവര്‍ വരും എപ്പോഴെങ്കിലും. നേര്‍ത്തവേദന സിം‌പ്സണ്ന്റെ ശബ്ദത്തില്‍ ഉണ്ടായിരുന്നു.

ഇനി... അവര്‍ വന്നില്ലെങ്കിലോ? നിവേദിത അങ്ങനെയാ‍ണ് ചിന്തിച്ചത്. ബാബാ എവിടുണ്ടാവും.

അവള്‍ പുറത്തേയ്ക്ക് നടക്കാനൊരുങ്ങി. പക്ഷേ സിം‌പ്സണ്‍ തുടര്‍ന്നു...
‘ഒരുപക്ഷേ ഇപ്പോ ഇവിടാരുമില്ലാതിരുന്നത് നിന്നെ കാണാനാണെങ്കിലോ’ അയാളുടെ നീലക്കണ്ണുകള്‍ നിവേദിത എന്ന കൌമാരത്തിനുമേല്‍ പരതി നടക്കുന്നത് അവളും അറിഞ്ഞു. ഹേയ് കാലീ.... ഇവിടെ വാ‍...

‘ഞാന്‍ പോകുന്നു’ എന്ന് പറഞ്ഞവള്‍ പുറത്തേയ്ക്ക് നടക്കാനൊരുങ്ങി.
സിം‌പ്സണ്‍ അവളുടെ തോളില്‍ പിടിച്ചു. ‘ബാബ്..’ അവളുടെ ശബ്ദത്തെ മുറിച്ച് അയാളുടെ കരം അമര്‍ന്നു. ഒരു ഹിംസ്രജന്തുവിന്റെ കാമവായ്പ്പും ഉയര്‍ന്ന ഉഛ്വാസവും അയാളില്‍ നിന്ന് ഉയര്‍ന്നു. കുതറിമാറാന്‍ അവളൊരു വിഫല ശ്രമം നടത്തി. ഒരു കാലിന്റെ അഭാവത്തിലും ആ കാമത്തിന്റെ ശക്തിയില്‍ അവള്‍ക്ക് ചലിക്കാന്‍ പോലുമായില്ല. കാമത്തിന്റെ കണങ്ങളെപ്പോഴൊ അയ്യാളുടെ കരുത്തിനെ അണച്ചുകഴിഞ്ഞിരുന്നു. ഒരു മാത്ര അവളില്‍ ഒരേങ്ങല്‍ മാത്രമുയര്‍ന്നു. സിം‌പ്സണ്‍‌ ക്രൂരമായി ചിരിച്ചു. വേദനയുടെ കൊടുമുടിയിലും ചോര ഇറ്റുവീഴുന്ന മുറിഞ്ഞകാലും... ഇന്ത്യയോടുള്ള അയ്യാളുടെ അവസാന പ്രതികാരവും. ‘ആഗണി അന്റ് എക്സ്റ്റസി’ അയ്യാള്‍ പിറുപിറുത്തു.

ഇന്ത്യയുടെ പതാകയുമേന്തി, ബാബാ എന്ന ശ്യാം ചദോപാധ്യായ തട്ടിയുടഞ്ഞ ഒരു സ്വാതന്ത്യത്തിന്റെ ആ തേങ്ങലുകള്‍ തേടി ഇടനാഴികടന്നെത്തുന്നുണ്ടായിരുന്നു. സിം‌പ്സണ്‍‌ന്റെ ശിരസുപിളര്‍ന്ന നിലവിളി പുറത്തെ വിജയകാഹളത്തില്‍ ആരും കേട്ടില്ല. കണ്ണുനീരിറ്റി താന്‍ പുതപ്പിച്ച ചെറിയ പതാകയും ശരീരത്തോട് ചേര്‍ത്തിരിക്കുന്ന നിവേദിയെ കടന്ന്, അവസാനത്തെ സ്വാതന്ത്യത്തിന്റെ ഹിംസയും കഴിഞ്ഞ് അയാള്‍ നിന്ന് കിതച്ചു.

ബ്രിട്ടീഷ് ദുസ്വാതന്ത്യത്തിന്റെ അവസാനരേതസിനൊപ്പം നിവേദിതയുടെ ചോരവാര്‍ന്നിരുന്നു. അവള്‍ ശരീരത്തോട് ചേര്‍ത്ത പതാകയിലെ വെളുപ്പ് കുറഞ്ഞു വന്നു.

പതറിയ സ്വരത്തില്‍ ശ്യാം ചദോപാധ്യായയുടെ വിളി ഏങ്ങലില്‍ പകുതിയെത്തി വിറകൊണ്ടു.
“ഭാരത് മാതാ.... ... ... ... ”


------------------
എല്ലാ വായനക്കാര്‍ക്കും കഥക്കൂട്ടിന്റെ സ്വാതന്ത്യദിനാശംസകള്‍.