Saturday, November 10, 2007

വാ‍ര്‍ദ്ധക്യത്തിന്റെ വര്‍ത്തമാനം...

“ഈ ചാണകത്തിന്റെ മണമുള്ള കയറൊന്ന് അഴിച്ചു തരാവോ അന്നാമ്മേ?”

“എന്തിനാ ഇച്ചായാ”

“എനിക്കു മടുത്തു.“

“തന്നെ അഴിച്ച് പൊയ്ക്കൂടേ..”

“എന്നാലും....”

“ഒരെന്നാലും ഇല്ല. ഞാന്‍ തുറന്നു തരില്ല തരില്ല തരില്ല..”

“ഞാന്‍ പോകും പോകും...”

“പൊയ്ക്കോ..”

“തിരികെ വന്നില്ലെങ്കിലോ”

“........”


“എന്തിനാ നമ്മളെ കെട്ടിയിട്ടത്?“

“ആവോ?”

“ചിലപ്പോള്‍ അവര്‍ക്ക് ഭ്രാന്തായിരിക്കും!”

“അവരിപ്പോ എന്തെടുക്കുകയായിരിക്കും”

“ഷൈനി സീരിയലുകാണുകയാവും, ടോണി ഇന്നും വൈകിക്കാണും...”

“അവര് നമ്മളെ തൊറന്ന് വിട്വോ”

“കുഞ്ഞിപ്പോ താഴെ ഉണര്‍ന്നു കിടപ്പുണ്ടാവും. ഒന്നു നോക്കീട്ടുവരുമോ?”
“...........”

“എന്തിനാ കരയുന്നെ”

“ഇച്ചായനൊന്നും കഴിച്ചില്ലല്ലോ”

“അതിന് കുഞ്ഞന്നാമ്മയും ഒന്നും കഴിച്ചില്ലല്ലോ”

“എന്നോട് പിണങ്ങക്കമുണ്ടോ?”

“എന്തിന്?”

“ ഇന്നാള് മലകയറി തിരിച്ചുവന്നപ്പോ മുറുക്കാന്‍ മേടിച്ചുകൊണ്ടുവരാഞ്ഞതിന്...എന്നിട്ട്
മുറുക്കണ്ടെന്നു പറഞ്ഞ് വീട്ടില്‍ ബാക്കിയിരുന്ന പഴുക്ക എടുത്ത് കളഞ്ഞതിന്.. ”

“അന്നുമുതല്‍ ഞാന്‍ മുറുക്കു നിര്‍ത്തിയില്ലേ പിന്നെന്താ‍”

“എന്നാലും വിഷമം കാണില്ലേ? ചകിരിത്തൊണ്ടിടുന്ന അപ്പുറത്തെ ചായ്പ്പിന്റെ ഇറയത്ത് ഞാനാ പഴുക്ക വച്ചിരുന്നു. അത് കുത്തിപ്പോയില്ലെങ്കില്‍ അവിടെകാണും.അതെടുത്ത് മുറുക്കിക്കോ. ഇച്ചായന് മുറുക്കിയാല്‍ വിശപ്പറിയുവേലെന്നു പറയാറില്ലേ.ആ കെട്ട് അഴിച്ചാല്‍ അഴിയുമല്ലോ. പിന്നെന്താ
പോയാല്...”

“അന്നാമ്മയില്ലാതെ എന്തിനാ..”

“എനിക്ക് എഴുന്നേല്‍ക്കാന്‍ വയ്യാഞ്ഞിട്ടല്ലേ..”

“രണ്ടാള്‍ക്കും കൂടി മരിക്കാന്‍ എന്താ ഒരു വഴി?”

“വേണ്ട ടോണിക്ക് നാണക്കേടാ...”

“കുഞ്ഞിനെ ഒന്നെടുത്തോണ്ടു വരുവോ?”

“അവള്‍ തന്നില്ലെങ്കിലോ?”

“............”

“അന്നാമ്മയ്ക്ക് കാലിന് വേദനയൊണ്ടോ?”

“ഇല്ല”

“വണ്ടിയുടെ വെളിച്ചം.. ടോണിയാവും”

“പോയി നോക്ക്, അവനോട് നേരത്തെ വരണമെന്ന് പറ”

“................”

“എന്തായി”

“.........................”

“മിണ്ടണ്ട ടോണി വരുന്നുണ്ട്..”

“തന്തയ്ക്കും തള്ളയ്ക്കും അടങ്ങിയിരുന്നൂടെ?”

“.....................”

“നീ കുടിച്ചിട്ടുണ്ടോ?”

“മിണ്ടാതെ കിടന്നോ തള്ളേ...ഇന്നും കൂടി ഇവിടെ കിടന്നാ മതി...നാളെ നേരം വെളുത്തോട്ടെ
എനിക്കറിയാം എന്താ ചെയ്യണ്ടതെന്ന്...”


“..........അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു
മരിച്ചവനെ ഉയിര്‍പ്പിക്കുന്നവനേ നിന്റെ തിരുനാമത്തിനു സ്തുതി...

കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമോടെ ദാസര്‍ ചെയ്യും
ബലിയെന്‍ നാഥാ തിരുസന്നിതിയില്‍
................
...................
........മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടി മുളയ്ക്കുന്നു
കാഹള നാദം കേള്‍ക്കുമ്പോള്‍........................”


“ടോണീ, സുഖമരണം, അധികം ഭൂമിയില്‍ നരകിക്കാതെ
പോയല്ലോ.. കൈയിലെന്തുപറ്റി കുറേ നേരമായി നിന്ന് കഴുകുന്നല്ലോ...”

“ചാണകത്തിന്റെ വല്ലാത്ത മണം... ന്‍‌ഹും!”







Tuesday, October 16, 2007

സമയസൂചികകള്‍ക്കുമപ്പുറം.

സമയസൂചിക ഇരുട്ടിന്റെ എട്ടിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും പുതപ്പിനടിയില്‍ ഞെരക്കങ്ങളുമായി രാധേട്ത്തി നാമജപങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നു. ഇന്ന് ശ്വാസം മുട്ടലിനു വളരെ കുറവുണ്ട്. റൌണ്ട്സിനു വന്ന ഡോക്ടര്‍ ഇന്‍സുലിന്റെ അളവ് കുറയ്കാമെന്നും മൂന്നു നാലു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നുമാണ് പറഞ്ഞത്. ഗിരിജ ചേച്ചി എല്ലായ്പോഴും കൂടെയുണ്ടെങ്കിലും രാധേട്ത്തിയുടെ അന്വേഷണങ്ങള്‍ എന്നിലവസാനിക്കാറുള്ളത്. അതൊരു പ്രതിലോമകരമായ വിശ്വാസത്തിന്റെ മിടിപ്പ് മാത്രമായേ എനിക്ക് തോന്നിയിരുന്നുള്ളൂ. കാണാതെപോയ അപ്പുവിന്റെ അതേ പ്രായമല്ലേ എനിക്കെന്നതാവും ഒരുപക്ഷേ രാധേട്ത്തിയെ എന്നിലേക്കടുപ്പിച്ചതെന്ന സന്ദേഹവും....അമ്മയേക്കാള്‍ എന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ രാധേട്ത്തിക്കായിരുന്നുവല്ലോ.

രണ്ടു ദിവസം ഐ.സി.യുവില്‍ കിടന്ന രാധേട്ത്തി ശരിക്കും ക്ഷീണിച്ചിട്ടുണ്ട്.
‘കുട്ടി ഇന്നു പോയ്ക്കോളൂ. എനിക്ക് നല്ല കുറവുണ്ട്. മൂന്ന് നാലു ദിവസമായില്ലെ ഇങ്ങനെ ഉറക്കമിളച്ച് ഇവിടെ ഇരിക്കുന്നു.രാധിക വീട്ടില്‍ തനിച്ചല്ലേ.’
‘അതൊന്നും സാരമില്ല‘
‘വേണ്ട കുട്ടി.. ഇന്ന് പ്രശ്നമൊന്നും ഉണ്ടാവില്ല. നേരം ഇരുട്ടായി. പൊയ്ക്കോളൂ..’

വാതില്‍ ചാരി പുറത്തു കടന്നപ്പോള്‍ വരാന്തയില്‍ ചെറിയ കാറ്റില്‍ ഡെറ്റോളിന്റെയും സ്പിരിറ്റിന്റെയും കൂടിച്ചേര്‍ന്ന മനം മടുപ്പിക്കുന്ന ഗന്ധം.

ആശുപത്രിയുടെ ഈ‍ ഗന്ധം പണ്ടും എനിക്ക് ഇഷ്ടമല്ലാത്താതാണ്. ഇതിനൊരു മരണത്തിന്റെ ഗന്ധമാണുള്ളത്. ഒട്ടിപ്പിടിച്ച, വരണ്ട ഒരു ഗന്ധം. അടുത്ത ബ്ലോക്കിലെ ഐസിയുവിലേക്കുള്ള ഇരുട്ടുപിടിച്ച നീണ്ട വഴിത്താരയില്‍ പലപ്പോഴും എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.

507 -അം നമ്പര്‍ മുറിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും കാത്തിരിപ്പിന്റെ അലസത വിരസമല്ലാതാക്കിക്കൊണ്ടിരുന്നത് ഇവിടെയാണ്.

അന്ന്..ഒരു തരം നിസംഗതയില്‍ ആഴ്ന്നിരിക്കുമ്പോഴായിരുന്നു 507-ം നമ്പര്‍ മുറിയിലേക്ക് വീല്‍ചെയറില്‍ ഒരു രോഗിയെ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്. ഡ്യൂട്ടി നേഴ്സും മറ്റൊരു സഹായിയും കൂടി മുറിയിലേക്ക്. പിന്നീട് ഡ്യൂട്ടി നേഴ്സ് പറഞ്ഞാണ് അറിഞ്ഞത്, നഗരത്തിലെ പ്രശസ്തമായ വിമന്‍സ് കോളജില്‍ ബിദുരാനന്തരബിരുദത്തിനു പഠിക്കുന്ന യുവതിയാണെന്ന്. പനിയും ചെറിയ തോതില്‍ ശ്വാസതടസവുമാണ്. ഉച്ചക്കു ശേഷമാണ് കൂടുതല്‍ പരിചയപ്പെടാനായത്. പേര് റോഷ്നി പോള്‍. കോളജ് ഹോസ്റ്റലിലെ മടുപ്പ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ പോളിന്റെ ഒരേ ഒരു മകള്‍. ബോബ്കട്ട് ചെയ്ത മുടിയും നീണ്ട നെറ്റിത്തടവും തിളങ്ങുന്ന കണ്ണുകളും റോഷ്നിയെ മാറ്റി നിര്‍ത്തുന്നു. ചെറിയ ഒരു തുകല്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍. പലതും existentialism ത്തെ കുറീച്ചുള്ളവ. വില്യം ഓഫ്മാന്റെയും കിര്‍ക് ഷ്നീഡറിന്റെയും മറ്റും. വില്യം ഹോഫ്മാന്റെ ചെറുകഥകളും നോവലും വായിച്ചിട്ടുണ്ടെങ്കിലും എക്സിസ്റ്റെന്‍ഷ്യാലിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആദ്യമായാണ് കാ‍ണുന്നത്.

വാക്കുകള്‍ വരികളായി....വരികള്‍ നീണ്ടു ഏടുകളായി ... existentialism ത്തെ കുറിച്ച് എനിക്കും അല്പം താതപര്യമുണ്ടായിരുന്നതു കൊണ്ടാവാം റോഷ്നി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്നും ഏറെ വൈകുവോളം റോഷ്നി സംസാരിച്ചുകൊണ്ടേയിരുന്നു. റൌണ്ട്സിനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ അധികം സംസാരിക്കരുതെന്ന വിലക്കൊന്നും റോഷ്നിയെ അലട്ടിയില്ല.

മലയിറങ്ങി വരുന്ന വലിയ ചീവിടുകള്‍ നിര്‍ത്താതെ മൂളികൊണ്ടിരുന്നു. ചെറിയ മഴയ്ക്കുള്ള ലക്ഷണമുണ്ട്. കാറ്റിനു പതിവില്‍ കവിഞ്ഞ തണുപ്പ്. 506 ലെ, ആക്സിഡന്റ്റില്‍ കാലൊടിഞ്ഞ അമ്മാവന്‍ ഉച്ചയ്ക്കു തന്നെ ഡിസ്ചാ‍ര്‍ജ്ജായി പോയി.

റോഷ്നി ഇപ്പോഴും വായനയിലാണ്. 45 ഡിഗ്രി ചെരിച്ച് വെച്ച ബെഡില്‍ ചാരിക്കിടന്നുകൊണ്ട്.. ഇളം മഞ്ഞ ഗൌണില്‍ റോഷ്നി കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

‘ഹായ് ..’
‘ഇരിക്കൂ.. രാജേഷ്..’
എലിസബത്ത് കോബ്ലറുടെ On Death and Dying എന്ന ക്ലാസിക് റോഷ്നിയുടെ വിരലുകളില്‍ താളം പിടിച്ചുകൊണ്ടിരുന്നു.
‘ഇന്നെന്താ വിഷയം മാറിയോ ? ‘
‘ഇല്ല ... ഈ ബുക്ക് ഞാന്‍ പലപ്പോഴും വായിക്കാന്‍ മറന്നുപോകുന്ന ഒന്നാണ്...ഡാഡിയോട് പലതവണ പറഞ്ഞിട്ടാണ് ഈ ബുക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. ഡോവര്‍ ബുക്സില്‍ മാത്രമേ ഇതു കിട്ടിയിരുന്നുള്ളു. മുമ്പ് സണ്ടെ ഒബ്സെര്‍വറില്‍ ഇതിന്റെ ഒരു റിവ്യു വന്നിരുന്നു. അങ്ങനെയാണ് എനിക്കിത് വായിക്കണമെന്ന് തോന്നിത്തുടങ്ങിയത്...മരണത്തെ കുറിച്ച് തന്നെ..
മരണം ഒരു സമസ്യ തന്നെയാണല്ലേ രാജേഷ് ? ‘ പെട്ടന്നാണ് റോഷ്നി അത് ചോദിച്ചത്.
‘എന്ന് മുഴുവനായി പറയാനാവില്ല.’
‘എങ്കിലും നിശ്ചിതമായ സമയമോ സാഹചര്യമോ അതിനില്ലല്ലോ.’
‘എല്ലായ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...’
‘അതു ശരിയാണ്. ഒരാ‍ള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ..’
‘എല്ലാ ആത്മഹത്യകളും വിജയമാവണമെന്നില്ലല്ലോ... പലപ്പോഴും പരാജയപ്പെട്ട ആതമഹത്യകള്‍ തടവിലാക്കപ്പെടുന്നത് കാണാറില്ലേ..’
റോഷ്നി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി. പിന്നെ ഒന്ന് നെടുവീര്‍പ്പിട്ടു.
റോഷ്നിയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാനറിയുന്നു., വരളുന്നതും..
‘ഇന്നെന്തു പറ്റീ.. എലിസബത്ത് കോബ്ലറുടെ പ്രേതം പിടികൂടിയോ ? ‘ ചിരിച്ചുകൊണ്ട് റോഷ്നിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
‘രാജേഷ്.. മരണത്തിന്റെ മണിയൊച്ച എന്റെ ചെവിയില്‍ മുരളുന്നു..’
റോഷ്നിയുടെ കൈകളിലെ തണുപ്പ് എന്നെ ഭയപ്പെടുത്തുന്നു. പിന്നെ മൌനത്തിന്റെ നീണ്ട സഹാറയിലേക്ക്..
‘ഏയ്..എന്തായിത് ..’

റോഷ്നിയുടേ വിരലുകള്‍ എന്റെ കൈവെള്ളയില്‍ അമര്‍ന്നിരുന്നു. തണുപ്പ് ഇളംചൂടിനു വഴിമാറി. കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഒഴുകിയിറങ്ങി.

ജെങ്കി റോക്കറ്റ്സിന്റെ ‘ഹെവന്‍ലി സ്റ്റാര്‍ ‘ എന്റെ മൊബൈലില്‍ റിംഗ് ടോണായി പടര്‍ന്നുകൊണ്ടിരുന്നത് പെട്ടന്നാണറിഞ്ഞത്.

രാധികയാണ്. സമയസൂചി എട്ടരയിലേക്കെത്തിയിരിക്കുന്നു.
‘ഹെലോ..’
‘ഏട്ടനെവിടെയാണ് ? ‘’
‘എന്തേ ? ‘
‘ഇപ്പോള്‍ തന്നെ ഗിരിജേച്ചി വിളിച്ചിരുന്നു.. രാധേട്ത്തിക്ക് കൂടിയത്രേ.. ഏട്ടനെ വിളിച്ചപ്പോള്‍ റേഞ്ചില്ലായിരുന്നു.. ഇപ്പോള്‍ എവിടെയാണ് ?‘
‘ഞാന്‍ റോഡിലാണ് ...ഇപ്പോള്‍ തന്നെ ഞാന്‍ റൂമിലേക്ക് പോകാം..’ കളവു പറയാന്‍ എന്നേ പഠിച്ചിരിക്കുന്നു., പ്രത്യേകിച്ചും രാധികയോട്.
റോഷ്നി ബെഡില്‍ എഴുന്നേറ്റിരുന്നു.
‘റോഷ്നി ഉറങ്ങിക്കോളൂ..ഞാന്‍ പിന്നെ വരാം..ഗുഡ് നൈറ്റ്..’

ധൃതിയില്‍ തന്നെ പുറത്ത് കടക്കുമ്പോള്‍ രാധേട്ത്തിയുടെ മുറിയുടെ മുന്നില്‍ വെള്ളയുടുപ്പുകളുടെ പ്രളയം...
അതിനിടയിലും ഗിരിജ ചേച്ചിയുടെ രോദനം വേറിട്ടുനിന്നു.

Friday, September 14, 2007

സൈബര്‍ സല്ലാപം

സൈബര്‍ സല്ലാപം
കഥ - ആര്‍. രാധാകൃഷ്ണന്‍
------------------------

ബൂഗോളത്തിന്റെ രണ്ടു ഭാഗത്ത്‌ പറ്റിയിരുന്ന രണ്ട്‌ കമ്പ്യൂട്ടറുകളില്‍ ചാറ്റ്‌ പുരോഗമിയ്ക്കുന്നു.

ഒരു പരിചയമില്ലാത്തവര്‍ ക്കുപോലും ചിരകാല സുഹൃത്തുക്കളെപ്പോലെ ഇടപെടാന്‍ പുതുസങ്കേതങ്ങള്‍ കൂടുകള്‍ ഒരുക്കി വയ്ക്കുന്നു. ഒരു കൂട്ടില്‍ നിന്നും മറുകൂട്ടിലെ സ്വകാര്യതയിലേക്ക്‌ എത്തി നോക്കാനും. "നമുക്കൊന്ന് കൂടണ്ടേ" എന്ന് ലാല്‍ ഭാര്യയായ സംയുക്തയോട്‌ ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ ചിത്രത്തില്‍ ചോദിക്കുന്ന അര്‍ത്ഥത്തില്‍ വരെ 'ഓര്‍ക്കൂട്ടു' കൂടുന്ന യുവത്വം-

മൊസാംബിക്കിലെ മലയാളി യുവാവ്‌ ചാറ്റ്‌ ജാലകവാതിലില്‍ കാതരയായൊരു പക്ഷിയെ കണ്ടു. അവളും അവനും 'ഹായ്‌' പറഞ്ഞു തുടങ്ങി.





ആദ്യ വാചകം - "കാതരയായൊരു പക്ഷിയെന്‍ജാലക വാതിലിന്‍ ചാരെ ചിലച്ചനേരം"

ONV കവിതയിലെ വരികളിലൂടെ ഇങ്ങ്‌ മലയാളിക്കരയിലെ പെണ്‍ കുട്ടി തിരിച്ചെഴുതി :

ഇതിന്റെ പല്ലവി ഞാന്‍ പറയാം -"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍"

മൊസാംബിക്‌ മലയാളി :- "കറക്ട്‌ - U R Correct"

"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി"

അവരുടെ ചാറ്റ്‌, ചാറ്റല്‍ മഴയുടെ ആര്‍ദ്രത കൈക്കൊണ്ട്‌ മണിക്കൂറുകള്‍ പിന്നിട്ടു.ആദ്യ സമാഗമ ലജ്ജയില്‍ആതിര താരകം സൈറ്റടിച്ചോ?

"വെബ്കാമറയിലൂടെ ഒരു നോക്ക്‌ കണ്ടോട്ടെ" എന്ന യുവാവിന്റെ അഭ്യര്‍ത്ഥന പെണ്‍ കുട്ടി നിരസിച്ചു.

ദിവസങ്ങള്‍ കഴിയുമ്പോള്‍ - ചാറ്റല്‍ മഴ കനക്കാതെ കനത്തു - പക്ഷേ അപ്പോഴും തമ്മില്‍ കാണാതെ - ചിത്രങ്ങള്‍ അന്യോനം കൊടുക്കാതെ.........

-ഒരു ദിവസം - ഏതോ ഒരു കുസൃതി കലര്‍ത്തിയ ശൃംഗാര ചോദ്യം അവന്‍ ചോദിച്ചു

അവന്‍ : ഇപ്പോള്‍ നിന്റെ കവിള്‍ തുടുക്കുന്നത്‌ ഞാനറിയുന്നു - കാണുന്നു -

അവള്‍ : അതെങ്ങിനെ? ത്രിക്കണ്ണുണ്ടോ, അവിടെ?

അവന്‍ : ഉണ്ടെങ്കില്‍?അവള്‍ : തുറക്കേണ്ട, ആ കണ്ണ്‍ തുറന്നാല്‍ ഞാന്‍ ഒരു പിടി ash ആയാലോ?

(മംഗ്ലീഷ്‌ കലക്കുന്നു - മലയാളം ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്ന രീതി -)

അവന്‍ : അതെ നീ എനിയ്ക്ക്‌ Ash-Aiswarya Rai തന്നെ.

അവന്‍ മനസ്സില്‍ ഓര്‍ത്തു - "എന്റെ ആ ചോദ്യത്തിന്‌ അവള്‍ എന്റെ അരികിലുണ്ടായിരുന്നെങ്കില്‍ മറുപടി എന്റെ കവിളത്തൊരടിയായിരുന്നേനെ?എന്റെ കവിള്‍ തുടുത്തേനെ? അകലെയായതിനാല്‍ ആശ്വാസം"

അപ്പോള്‍ അവളിങ്ങനെ ഓര്‍ത്തു:- "ഏതൊരവനും കാണാത്ത പെണ്ണിന്റെ വാചക ഭംഗിയില്‍ അവളെ ഐശ്വര്യാറായിയായി കാണുന്നുണ്ടോ? പിന്നെയാണോ ഈ മൊസ്സാംബിക്കിലൊക്കെയിരിക്കുന്ന മലയാളി? മുസ്ലീം പേരുള്ള ഈ പയ്യന്‍"

ഈയിടെ കേട്ട ഒരു GK ചോദ്യത്തിന്റെ ഉത്തരം മനസ്സിലുടക്കിയതു അപ്പോഴാണ്‌ -

അവന്‍ ഇരിക്കുന്ന രാജ്യത്തെ ദേശീയ പതാകയെ അപ്പോളവള്‍ മനസ്സില്‍ കണ്ടു -

മൊസ്സാംബിക്കിന്റെ ദേശീയ പതാകയിലെ ചിഹ്നം AK 47 തോക്കാണ്‌ -

ഒരു പഴയ പീസിയുടെ സ്പീക്കറിന്റെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു-

"രണ വീരനോ അവന്‍ യുവധീരനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ
എന്റെ അഭിനിവേശങ്ങളെ വിരല്‍
തൊട്ടുണര്‍ത്തിയ കാമുകനോ
ഇവനൊരു ഭീകരനോ"

ആസ്ട്രേലിയായില്‍ ഹനീഫിനു പറ്റിയതും ഒരു വിമാനത്തില്‍ സംയുക്തക്കും ജയരാജ്‌ വാര്യര്‍ ക്കും പറ്റിയതും അവള്‍ അറിയാതെ ഓര്‍ത്തുപോയി.പ്രണയവും പ്രായോഗികതയും അകലവും അടുപ്പവും പോലെ ആത്മാര്‍ത്ഥതയും തീവ്രവാദവും പോലെ ഈ ദ്വന്ദങ്ങളെല്ലാം അവളുടെ ഉള്ളില്‍ കയ്ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പ്രേരണയായി -

Tuesday, August 14, 2007

നിവേദിതയ്ക്ക് ഒന്നുമറിയില്ലായിരുന്നു!


ചെറുകഥ


സാല്‍ജോ



“ബാബ, ബാബ വോ ലോഗ് ഗൈയേ? ബാബാ.. കഹാ ഹോ ആ‍പ്?” (ബാബ, അവരെല്ലാം പോയോ, നിങ്ങളെവിടെയാ?)

നിവേദിതാ ചദോപാധ്യായ എന്ന പതിനാറുകാരിയുടെ സ്വരം ശൂന്യമായ ആ കോറിഡോറില്‍ പ്രതിധ്വനിച്ചു. ഒരു സംസ്കാരത്തിന്റെ കുറെ സ്മാരകങ്ങള്‍ അവശേഷിപ്പിച്ച് ബ്രിട്ടീഷ് യാത്രയായി! ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ആ ബംഗ്ലാവില്‍ ഇനിയാ‍രുമില്ല. മടക്കയാത്രയുടെ അവസാനത്തെ ഭാണ്ഡവും കയര്‍മുറുക്കി അവര്‍ ഇപ്പൊഴേ യാത്രയായി. സ്വാതന്ത്ര്യം അംഗീകരിക്കുന്നതിനും മുന്‍പുതന്നെ!ഒരുപക്ഷേ അവര്‍ ഭയന്നിട്ടുണ്ടാകണം. ഭരണം കറുത്തവനെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ ചിലപ്പോള്‍ കല്ലെറിഞ്ഞു തങ്ങളെ കൊന്നുകളയാം. ഇത്രയ്ക്കും ശക്തമായ പ്രതിഷേധം ബ്രിട്ടീഷിനെ തളര്‍ത്തികളഞ്ഞിരുന്നുവോ?

“ബാബാ, അംഗ്രേജ് സാരെ ഗയാനാ? അബ് യേ സബ് ഹമാരി ഹേനാ?” (ഇംഗ്ലീഷുകാര്‍ പോയില്ലേ? ഇനിയിതെല്ലാം നമ്മുടെയല്ലേ?) ബംഗ്ലാവിന്റെ മേല്‍നോട്ടം വഹിക്കുന്ന ശ്യാം ചദോപാധ്യായ എന്ന നിവേദിതയുടെ ബാബ അവിടെയില്ലായിരുന്നു. പുറത്ത് മേളമാണ്. ഒരു വശത്ത് രഹസ്യ ചര്‍ച്ചകള്‍... ഹിന്ദുക്കള്‍ ഒരു പകുതിയില്‍, മുസ്ലീം ജനത മറ്റൊരു വശത്ത്. തന്റെ കൂടെ പഠിക്കുന്ന ഹമീദ്, സൈറ... എല്ലാവരും പോകുന്നു. അപ്പോ ഇനിയിവിടെ ആരാ ഉണ്ടാവുക. ചിതറിക്കിടക്കുന്ന കാഴ്ചവസ്തുക്കളും, ഉപേക്ഷിക്കപ്പെട്ട തോക്കുകളുടെ അവശിഷ്ടങ്ങളും, തട്ടാതെ നിവേദിത മുറികളിലൂടെ നടന്നു. ഇനിയൊരുപക്ഷേ ബ്രിട്ടിഷിനു ശേഷം ഈ വീടും ബാബയ്ക്ക് കിട്ടിയെങ്കിലോ? അവള്‍ക്കിനി എവിടെ വേണമെങ്കിലും നടക്കാം. ആ കെട്ടിടത്തിന്റെ പ്രൌഢി അവളെ പുളകം കൊള്ളിച്ചു. ഇനി ധൈര്യമായി ഇറങ്ങി നടക്കാം, ചാന്ദിനും, രമണ്‍ സിങിനുമൊപ്പം പട്ടം പറത്താം. എവിടെയോ എന്തോ തട്ടിവീഴുന്ന ശബ്ദം കേട്ട് അവള്‍ ആ വഴിക്കുനടന്നു. സേര്‍ജെന്റ്മാരുടെ ഡോര്‍മെറ്ററിയും വിട്ട് അവള്‍ അകത്തേയ്ക്കു കടന്നു.

ഭിത്തിയില്‍ ചാരി നിന്ന് ഒരു ഇംഗ്ലീഷുകാരന്‍ നിന്ന് കിതയ്ക്കുന്നു.

“യൂ..യൂ.. ഡോണ്ട് ഗോ?... മേരാ മത്‌ലബ് ഹേ കി ആപ്... ആപ് നഹി ജാവോഗെ?”
അവള്‍ അല്പം സങ്കോചത്തോടെ അകത്തേയ്ക്ക് നടന്നു. ബ്രിട്ടീഷുകാരുടെ മുന്നില്‍ ചെല്ലരുതെന്ന് അമ്മ പറയാറുണ്ട്. ക്രൂരന്മാരാണത്രേ. ബാബയ്ക്കും പലപ്പോഴും അവരെ ഇഷ്ടമല്ല്ലായിരുന്നു എന്ന് അവളോര്‍ത്തു.

“മീ.. ഹഹ്.. മുജ്ഝേ യഹാ ഝോട് ദിയാ.. ഹൈ..” (“എന്നെ അവരിവിടെ വിട്ടുകളഞ്ഞു“) അയാളുടെ കണ്ണുകള്‍ കുറുകി, നീലകൃഷ്ണമണികള്‍ മാത്രം തിളങ്ങി.
“മഗര്‍ ക്യോം“(എന്തുകൊണ്ട്”)

മുഖത്തെ മാസപേശികള്‍ വലിഞ്ഞുമുറുകുന്നതുകണ്ട് അവള്‍ക്ക് ഭയം ഇരട്ടിച്ചു. അയാള്‍ വാതിലിനടുത്തേയ്ക്ക് നടന്ന് ഡോറില്‍ ചാരി നിന്നു. “ക്യോംകി.....” അയാള്‍ പറഞ്ഞുതുടങ്ങി.
കലാപത്തിനിടെ ആരോ അയ്യാളുടെ ഒരു കാല്‍ വെട്ടിയ കഥ.സിം‌പ്സണ്‍ ഡഹ്സ് എന്ന ആ സെര്‍ജെന്റിന് കാല്‍ നഷ്ടമായി, ജീവിതവും. സഹപ്രവര്‍ത്തകര്‍പോലും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുകയായിരുന്നെന്ന വാര്‍ത്ത നിവേദിതയ്ക്ക് തികച്ചും പുതിയതായിരുന്നു. എപ്പോള്‍ വേണമെങ്കിലും കറുത്തവര്‍ അവരെ ആക്രമിച്ചേയ്ക്കാം. ആശുപത്രിയില്‍ നിന്ന് അയാളെ ആരോ തല്ലി. അങ്ങനെ അയാള്‍ ഡോര്‍മെറ്ററിയില്‍ തിരികെയെത്തി. തലേന്ന് രാത്രി കൂടെയുള്ളവര്‍ എല്ലാം
പൊയ്ക്കഴിഞ്ഞു. തന്നെ കൊണ്ടുപോകാന്‍ അവര്‍ വരും എപ്പോഴെങ്കിലും. നേര്‍ത്തവേദന സിം‌പ്സണ്ന്റെ ശബ്ദത്തില്‍ ഉണ്ടായിരുന്നു.

ഇനി... അവര്‍ വന്നില്ലെങ്കിലോ? നിവേദിത അങ്ങനെയാ‍ണ് ചിന്തിച്ചത്. ബാബാ എവിടുണ്ടാവും.

അവള്‍ പുറത്തേയ്ക്ക് നടക്കാനൊരുങ്ങി. പക്ഷേ സിം‌പ്സണ്‍ തുടര്‍ന്നു...
‘ഒരുപക്ഷേ ഇപ്പോ ഇവിടാരുമില്ലാതിരുന്നത് നിന്നെ കാണാനാണെങ്കിലോ’ അയാളുടെ നീലക്കണ്ണുകള്‍ നിവേദിത എന്ന കൌമാരത്തിനുമേല്‍ പരതി നടക്കുന്നത് അവളും അറിഞ്ഞു. ഹേയ് കാലീ.... ഇവിടെ വാ‍...

‘ഞാന്‍ പോകുന്നു’ എന്ന് പറഞ്ഞവള്‍ പുറത്തേയ്ക്ക് നടക്കാനൊരുങ്ങി.
സിം‌പ്സണ്‍ അവളുടെ തോളില്‍ പിടിച്ചു. ‘ബാബ്..’ അവളുടെ ശബ്ദത്തെ മുറിച്ച് അയാളുടെ കരം അമര്‍ന്നു. ഒരു ഹിംസ്രജന്തുവിന്റെ കാമവായ്പ്പും ഉയര്‍ന്ന ഉഛ്വാസവും അയാളില്‍ നിന്ന് ഉയര്‍ന്നു. കുതറിമാറാന്‍ അവളൊരു വിഫല ശ്രമം നടത്തി. ഒരു കാലിന്റെ അഭാവത്തിലും ആ കാമത്തിന്റെ ശക്തിയില്‍ അവള്‍ക്ക് ചലിക്കാന്‍ പോലുമായില്ല. കാമത്തിന്റെ കണങ്ങളെപ്പോഴൊ അയ്യാളുടെ കരുത്തിനെ അണച്ചുകഴിഞ്ഞിരുന്നു. ഒരു മാത്ര അവളില്‍ ഒരേങ്ങല്‍ മാത്രമുയര്‍ന്നു. സിം‌പ്സണ്‍‌ ക്രൂരമായി ചിരിച്ചു. വേദനയുടെ കൊടുമുടിയിലും ചോര ഇറ്റുവീഴുന്ന മുറിഞ്ഞകാലും... ഇന്ത്യയോടുള്ള അയ്യാളുടെ അവസാന പ്രതികാരവും. ‘ആഗണി അന്റ് എക്സ്റ്റസി’ അയ്യാള്‍ പിറുപിറുത്തു.

ഇന്ത്യയുടെ പതാകയുമേന്തി, ബാബാ എന്ന ശ്യാം ചദോപാധ്യായ തട്ടിയുടഞ്ഞ ഒരു സ്വാതന്ത്യത്തിന്റെ ആ തേങ്ങലുകള്‍ തേടി ഇടനാഴികടന്നെത്തുന്നുണ്ടായിരുന്നു. സിം‌പ്സണ്‍‌ന്റെ ശിരസുപിളര്‍ന്ന നിലവിളി പുറത്തെ വിജയകാഹളത്തില്‍ ആരും കേട്ടില്ല. കണ്ണുനീരിറ്റി താന്‍ പുതപ്പിച്ച ചെറിയ പതാകയും ശരീരത്തോട് ചേര്‍ത്തിരിക്കുന്ന നിവേദിയെ കടന്ന്, അവസാനത്തെ സ്വാതന്ത്യത്തിന്റെ ഹിംസയും കഴിഞ്ഞ് അയാള്‍ നിന്ന് കിതച്ചു.

ബ്രിട്ടീഷ് ദുസ്വാതന്ത്യത്തിന്റെ അവസാനരേതസിനൊപ്പം നിവേദിതയുടെ ചോരവാര്‍ന്നിരുന്നു. അവള്‍ ശരീരത്തോട് ചേര്‍ത്ത പതാകയിലെ വെളുപ്പ് കുറഞ്ഞു വന്നു.

പതറിയ സ്വരത്തില്‍ ശ്യാം ചദോപാധ്യായയുടെ വിളി ഏങ്ങലില്‍ പകുതിയെത്തി വിറകൊണ്ടു.
“ഭാരത് മാതാ.... ... ... ... ”


------------------
എല്ലാ വായനക്കാര്‍ക്കും കഥക്കൂട്ടിന്റെ സ്വാതന്ത്യദിനാശംസകള്‍.

Saturday, August 11, 2007

ഒരുക്കം

ചെറുകഥ

- ഗിരീഷ്കുമാര്‍ കൂനിയില്‍

***


***
എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഇടിയും മിന്നലുമായിരുന്നു ഏറ്റവും ഭയം.

മഴക്കാലത്ത് ഇരുട്ടിയാല്‍ പിന്നെ അവള്‍ പുറത്തിറങ്ങാറില്ല. കതകടച്ച് ജനലൊക്കെ കര്‍ട്ടനിട്ട് മൂടി പുതപ്പെടുത്ത് ചുറ്റിപ്പുതച്ച് കസേരയിലോ, കട്ടിലിന്റെ മൂലയിലോ ചുരുണ്ടുകൂടി ഇരിക്കും. മിന്നല്‍ പിണരുകള്‍ ജനലുകളില്‍ ചിത്രം വരക്കുമ്പോള്‍ കണ്ണുമൂടി നാമം ജപിക്കും.

അപ്പോഴും ഞങ്ങളുടെ മകന്‍ ഉമ്മറത്തിണ്ണയില്‍ ചെന്നിരുന്ന് മിന്നലിനോടും മഴക്കുളിരിനോടും ചങ്ങാത്തം കൂടാന്‍ ശ്രമിക്കും. അവന് സ്ഫോടന ശബ്ദം വലിയ ഹരമാണ്. വിഷുവിന് അങ്ങേ വീട്ടിലെ കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ അതിനെക്കാള്‍ ശബ്ദമുള്ളവ പൊട്ടിക്കാനായിരുന്നു അവന്റെ വാശി. അല്‍പ്പം വളര്‍ന്നു കഴിഞ്ഞപ്പോള്‍ എത്രയെത്ര ഗംഭീര ശബ്ദമാണ് അവനുണ്ടാക്കുന്നതെന്ന് അറിയാമോ?
അതിനൊക്കെ അവനെ സഹായിക്കാന്‍ കുറെപ്പേര് ഉണ്ട് കേട്ടോ!

ഇന്നിപ്പോള്‍ കഥയൊക്കെ മാറി. എന്റെ പ്രിയപ്പെട്ടവള്‍ക്കും സ്ഫോടനങ്ങള്‍ ഹരമായി മാറിയിരിക്കുന്നു. ഇന്നലെ കേട്ട ശബ്ദത്തെക്കാള്‍ ഗംഭീരമായ ഒന്നൊരുക്കുന്ന തിരക്കിലാണ് അവളും മക്കളും പിന്നെ തകര്‍ന്നുപോയ പുര മേയാന്‍ സഹായിച്ചവരും. നാളേക്കായി ഇതിനേക്കാള്‍ വലുതൊന്ന് മറ്റവരും ഒരുക്കിയേക്കാമെന്ന് ചിന്തിക്കാന്‍ അവര്‍ക്കാകുന്നില്ല. കാരണം അവരൊക്കെ നോക്കിനില്‍ക്കുമ്പോഴാണല്ലോ ഞാനില്ലാതായ ആ സ്ഫോടനം നടന്നത്.

കഥാകൃത്തിന്റെ വിലാസം

“സുഗതി”
പി.ഒ അരക്കിണര്‍
കോഴിക്കോട് - 673028

(ആനുകാലികങ്ങളില്‍ കഥയെഴുതി ശ്രദ്ധേയനായ കഥാകൃത്ത് ആണ് ശ്രീ ഗിരീഷ്കുമാര്‍ കൂനിയില്‍, ഇപ്പോള്‍ യു എ ഇ ലെ അബുദാബിയില്‍ ജോലി ചെയ്യുന്നു. മൊബൈല്‍ നമ്പര്‍ : 050-7619557)

Tuesday, July 24, 2007

നല്ല സമരിയാക്കാര്‍







കഥ : ആര്‍. രാധാകൃഷ്ണന്‍


***



കുറെയേറെ മാസങ്ങള്‍ ക്കു മുമ്പ്‌ ഏതോ വാരികയിലാണെന്നു തോന്നുന്നു ആഭരണം അണിയുന്ന പുരുഷന്മാരെ കളിയാക്കി പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ കിഷോര്‍ വായിച്ചത്‌.

ചെയിനും ബ്രേസ്‌ ലെറ്റും ധരിക്കുന്ന പുരുഷന്മാരെ "പെണ്ണാണന്മാര്‍" എന്നോ മറ്റോ ആണ്‌ അതില്‍ വിശേഷിപ്പിച്ചത്‌. സ്ത്രീ പുരുഷ ഭേദവും അംഗപ്രത്യംഗ പ്രത്യയശാസ്ത്രവും വിശകലനം ചെയ്ത്‌ പുരുഷന്മാര്‍ ആഭരണധാരികളാവേണ്ടതില്ലെന്ന് ശഠിച്ച ലേഖനത്തിന്‌ കൂട്ടുപിടിച്ചും സ്വയം ബോദ്ധ്യപ്പെട്ടും കിഷോര്‍ താന്‍ സ്ഥിരമായി ധരിക്കാറു ള്ള സ്വര്‍ണ്ണമാലയും വിവാഹമോതിരം വരെയും വീട്ടില്‍ വച്ചിട്ട്‌ 'നിരാഭരണനാ'യേ ഇപ്പോള്‍ പുറത്ത്‌ പോകാറുള്ളൂ.

ആരാലും തകര്‍ക്കപ്പെടാനാവില്ലെന്ന് കരുതപ്പെടുന്ന ബാങ്ക്‌ ലോക്കറുകളില്‍ 'അണിയല്‍ ഭാഗ്യം' നിഷേധിക്കപ്പെട്ട, ബഹുഭൂരിപക്ഷം മലയാളി സ്ത്രീകളുടെ ആഭരണക്കൂട്ടങ്ങളുടെ കൂട്ട ദൌര്‍ഭാഗ്യം കിഷോറിന്റെ ആഭരണങ്ങള്‍ ക്കും വന്നുചേര്‍ ന്നു എന്ന് മാത്രം കരുതുക.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തെ ഗതിവിഗതികള്‍ കിഷോറിന്റെ ഉറച്ച തീരുമാനത്തെ ഉലച്ചത്‌ ശ്രദ്ധിക്കുക.

കിഷോറിന്റെ അടുത്ത സുഹൃത്ത്‌ രാധേശ്യാമിനെ കാണാനിടയായപ്പോള്‍ അയാള്‍ പദ്ധതിയിട്ടിട്ട്‌ നടക്കാതെ പോയ പിക്ക്നിക്കിന്റെ കഥ പറഞ്ഞാണ്‌ തുടക്കം.

രാധേശ്യാം പറഞ്ഞു തുടങ്ങി.

"കുമാറും കുടുംബവും ഞാനും ജോസഫും പിന്നെ നമ്മുടെ രാജ്കുമാറും നെല്ലിയാമ്പതിയിലേയ്ക്ക്‌ പിക്നിക്‌ പ്ലാന്‍ ചെയ്തു. ഞങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി കണ്ണാടി ജംഗ്ഷനില്‍ 8.30 ന്‌ കണ്ടു മുട്ടാമെന്ന് തീരുമാനിച്ച്‌ പിരിഞ്ഞതാണ്‌ കുമാറും കുടുംബവും. പറഞ്ഞ സ്ഥലത്ത്‌ 8.30 ന്‌ തന്നെ എത്തി. ഞാനും ജോസഫും പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ താമസിച്ചേ പുറപ്പെട്ടുള്ളുവെന്നതിനാല്‍ പത്ത്‌ മണിയ്ക്കേ എത്തിയുള്ളൂ. രാജ്കുമാറിന്‌ ഇനിയും അരമണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടാനായുള്ളൂ എന്ന് ഊഹിച്ചാല്‍ തന്നെ പത്തരയ്‌ ക്കെങ്കിലും പറഞ്ഞയിടത്ത്‌ എത്തേണ്ടതല്ലേ? അവന്‍ എത്തിയില്ല!!

മണിക്കൂര്‍ തോതില്‍ സമയവും കി.മീറ്ററില്‍ ദൂരവും അടങ്ങുന്ന നൂമെറിക്‌ പസിലിലേതെന്ന പോലെ അമാന്തിച്ച മണിക്കൂറുകളും തരണം ചെയ്യേണ്ടുന്ന ദൂരവും കണക്കുകൂട്ടി പ്രശ്ന നിര്‍ധാരണത്തിന്‌ അവര്‍ മുതിര്‍ന്നില്ല.

രാജ്കുമാര്‍ വഴിയേ എത്തിക്കോളും എന്ന് സമാധാനിച്ച്‌ രണ്ട്‌ ബൈക്കുകളും നെല്ലിയാമ്പതിയ്ക്ക്‌ തിരിക്കാന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ നിര്‍ത്തിയതാണ്‌ പക്ഷേ, ജോസഫിന്റെ മനസ്സ്‌ ആശങ്കാകുലമാകുകയും വന്ന വഴിയില്‍ തിരികെ പോയി രാജ്കുമാറിനെ തെരയാന്‍ രാധേശ്യാമിനെ നിര്‍ബന്ധിക്കുകയും ചെയ്തു.

ജോസഫിനെ പുറകില്‍ കയറ്റി രാധേശ്യാം തന്റെ യമഹ തിരിച്ചു വിട്ടു.

രാജ്കുമാര്‍ പുറപ്പെടേണ്ട സ്ഥലം വരെ ഡ്രൈവ്‌ ചെയ്തിട്ടും പ്രയോജനമുണ്ടായില്ല.

സൂര്യന്‍ ഉച്ചത്തിലാവുകയും അവരുടെ പിക്നിക്കിനായി കണ്ടുവച്ച സുവര്‍ണ്ണ സമയം നഗരപരിസരത്ത്‌ തന്നെ പാഴാവുകയും ചെയ്തുകൊണ്ടിരുന്നു.

നിരാശരായി തിരിച്ച്‌ വരുമ്പോള്‍ കുറച്ചകലെ പാടത്തേയ്ക്ക്‌ ഒരു വശം ചരിഞ്ഞു കിടക്കുന്ന ബൈക്ക്‌.

റോഡ്‌ വിജനവും ബൈക്ക്‌ അനാഥവും ആയിരുന്നു. തിരക്കിട്ട്‌ അങ്ങോട്ടുപോയപ്പോള്‍ അത്‌ ശ്രദ്ധിക്കാതെ പോയതോ?

പെട്ടെന്ന് ബൈക്ക്‌ നിര്‍ത്തി.

തിരക്കിയപ്പോള്‍ ബൈക്ക്‌ യാത്രികനെ തട്ടിയിട്ട്‌ പാണ്ടി ലോറി നിര്‍ത്താതെ ഓടിച്ചു പോയതും അയാളെ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാടാക്കിയതും അറിയാന്‍ കഴിഞ്ഞു.

ബൈക്ക്‌ യാത്രികന്റെ അടയാളങ്ങള്‍ രാജ്കുമാറിന്റെ പ്രകൃതത്തോട്‌ യോജിയ്ക്കുകയുണ്ടായിട്ടും ബൈക്കിന്റെ നമ്പര്‍ കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ നൂറു ശതമാനം വിശ്വാസം വരാതെ ആശുപത്രിയില്‍ പോയി തിരിക്കാന്‍ അവര്‍ തീരുമാനിച്ചു. (പിന്നീട്‌ അയാള്‍ രാജ്കുമാര്‍ തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു.)

ചായക്കടയില്‍ ഇരുന്ന രണ്ടു ചെറുപ്പക്കാര്‍ അപകടത്തില്‍ പ്പെട്ട തങ്ങളുടെ സുഹൃത്തിനെ ഒരു ടാക്സിയില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക്‌ പോയിക്കഴിഞ്ഞുവെന്നും കൈലി മുണ്ടും ഉടുപ്പും ധരിച്ച ആ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതാകയാല്‍ രാജ്കുമാര്‍ രക്ഷപ്പെടുമെന്നും അവിടെ കൂടിയിരുന്നവര്‍ കൂട്ടിചേര്‍ത്തു.

ജില്ലാ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ ട്രസ്റ്റിലേക്ക്‌ കൊണ്ടുപൊയ്‌ ക്കൊള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ രോഗിയെ അതേ ടാക്സിയില്‍ തന്നെ അവിടെ എത്തിക്കുകയുണ്ടായി.

രണ്ടു ദിവസത്തെ തീവ്രപരിചരണത്തിനുശേഷം സുഖം പ്രാപിച്ച രാജ്കുമാര്‍ തന്റെ സുഹൃത്തുക്കളോട്‌ പറഞ്ഞതിലെ ആശയമാണ്‌ നമ്മുടെ കഥാനായകന്‍ കിഷോറിനെ തന്റെ തീരുമാനത്തെക്കുറിച്ച്‌ രണ്ടാമതൊന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌.

തലപൊട്ടി ചോരവാര്‍ന്ന് തളര്‍ന്ന് കിടന്ന രാജ്കുമാറിനെ അരുകില്‍ കിടത്തി ആ ചെറുപ്പക്കാര്‍ ഇടയ്‌ ക്കെപ്പോഴോ നടത്തിയ സംഭാഷണ ശകലമാണ്‌ സുഹൃത്തുക്കള്‍ക്കായി അയാള്‍ ഉദ്ധരിച്ചത്‌.

പാതിബോധത്തില്‍ പ്രതികരിക്കാനാവാതെ രാജ്കുമാര്‍ സശ്രദ്ധം കേട്ടത്‌ ഇങ്ങനെയായിരുന്നു.

ഒന്നാമന്‍: "എടാ, പ്രത്യേകിച്ച്‌ ഒരു വരുമാനവുമില്ലാത്ത നമ്മള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ട്‌ ടാക്സി ചാര്‍ജ്ജും മെഡിക്കല്‍ ട്രസ്റ്റ്‌ ഫീസും നമുക്ക്‌ പ്രശ്നം ആവുമോ?".

രണ്ടാമന്‍: "യൂ ഡോണ്ട്‌ വറി മാന്‍, ഇദ്ദേഹത്തിന്റെ കഴുത്തിലെ സ്വര്‍ണ്ണച്ചങ്ങലയും വിരലിലെ മോതിരവും തീരുന്നതുവരെയാകാമല്ലോ നമ്മുടെ സഹായം ചെയ്യല്‍ സാഹസം!!"

പുതിയ 'നല്ല സമരിയാക്കാരാ'യ ചെറുപ്പക്കാരെ മനസ്സിലാക്കിയ കിഷോര്‍ പൂട്ടിവച്ച ആഭരണങ്ങള്‍ തിരികെയെടുത്ത്‌ അണിയാന്‍ തീരുമാനിക്കുകയായിരുന്നു. ധാരാളം നല്ല സമരിയാക്കാര്‍ ഉള്ള സമൂഹത്തില്‍ പുത്തന്‍ സാമ്പത്തിക നയങ്ങളില്‍ സ്വയം വിഭവ സമാഹരണം മുഖ്യ അജണ്ടയും ഉപായവും ആയിരിക്കുമ്പോള്‍ കിഷോറിനുണ്ടായ മാനസിക ഉണര്‍വ്‌ വായനക്കാര്‍ ക്കും ആശംസിക്കുന്നു.

Saturday, July 14, 2007

സൈബര്‍ മാന്‍









കഥ : ജയേഷ്. എസ്
~~~~~~~~~~~~

പുറം ലോകത്തെത്തിയപ്പൊള്‍ ആകെയൊരു അസ്വസ്ഥത. നേരം സന്ധ്യയായിരുന്നു. നിരത്തുകളില്‍ വന്‍ തിരക്ക്. ഹെഡ് ലൈറ്റുകളുടെ നീളന്‍ വെളിച്ചങ്ങളില്‍ നഗരം തെളിഞ്ഞും മാഞ്ഞും കാണപ്പെട്ടു. സാധാരന ഇത്ര വൈകാറില്ല. ഓഫീസില്‍ നിന്നും നേരെ വീട് പറ്റുകയാണ്‌ പതിവ്. ഇന്നെന്തോ ചാറ്റിങ്ങില്‍ കുടുങ്ങി. ആരോ നിയന്ത്രിച്ചെന്ന പോലെയാണ്‌ കാര്യങ്ങള്‍ നീങ്ങിയത്

ഇന്നെന്തോ എല്ലാം തോന്നലാണല്ലോയെന്ന് ചിന്തിച്ച് കൊണ്ട് അകത്ത് കയറി. നീണ്ട് മെലിഞ്ഞ മാനേജര്‍ സൌഹൃദഭാവത്തില്‍ ചിരിച്ചു. ഒരു പ്രത്യേക തിളക്കം അയാളുടെ മുഖത്ത് പതിഫലിക്കുന്നുണ്ടായിരുന്നു. പതിവിന്‌ വിപരീതമായി ഇന്ന് നല്ല കച്ചവടം നടന്നിട്ടുണ്ടാകണം . പുതിയ പുസ്തകങ്ങളുടെ ഒരോ കോപ്പി വീതം മേശപ്പുറത്ത് വച്ചിട്ടുണ്ടായിരുന്നു. ഓരോന്നായി എടുത്ത് നോക്കി. ഡ്രാക്കുള പുതിയ പതിപ്പ്, ഷെര്‍ ലക് ഹോം സ് സമ്പൂര്‍ണ്ണ കൃതികള്‍ , അല്ലന്‍ പോ കഥകള്‍ .. ആകെ ഒരു ക്രിമിനല്‍ അന്തരീക്ഷം മേശപ്പുറത്ത്. നോട്ടമുടക്കിയത് വിശ്വപ്രസിദ്ധ പ്രേതകഥകള്‍ എന്ന പുസ്തകത്തിലായിരുന്നു. എന്താണെന്നറിയില്ല പെട്ടെന്ന് തന്നെ ആ പുസ്തകം ഞാന്‍ സ്വന്തമാക്കി.

അന്നേരം പുസ്തകങ്ങള്‍ നോക്കിക്കൊണ്ടിരുന്ന ഒരാള്‍ അടുത്ത് വന്നു. അയാള്‍ പരിചയ ഭാവത്തില്‍ ചിരിച്ചു. ഞാനും . പുറത്തേയ്ക്കിറങ്ങുമ്പൊള്‍ അയാളും കുടെയിറങ്ങി.
" മി. ഗോപിയല്ലേ ? "
അയാള്‍ ചോദിച്ചു. ഞാന്‍ അത്ഭുതത്തോടെ അതേയെന്ന് പറഞ്ഞു.
" ക്ഷമിക്കണം എനിക്ക് താങ്കളെ മനസ്സിലായില്ല. " ഞാന്‍ പറഞ്ഞു.
" അതിന്‌ ഗോപി എന്നെ മുന്‍ പ് കണ്ടിട്ടില്ലല്ലോ "
അയാള്‍ വെടി പൊട്ടും പോലെ ചിരിച്ചു। ഇങ്ങനെ ചിരിക്കാന്‍ മാത്രം എന്ത് ഫലിതമാണ്‌ അയാള്‍ പറഞ്ഞതെന്ന് ഞാന്‍ ആലോചിച്ചു.

വായ ഒരു പ്രത്യേക രീതിയില്‍ വക്രിച്ചുള്ള ആ ചിരി മനം പിരട്ടലുണ്ടാക്കുന്നതായിരുന്നു. വിഴുങ്ങാനടുക്കുന്ന രാക്ഷസന്റേത് പോലെ . വായില്‍ തേറ്റകളുണ്ടോയെന്നായി പിന്നെ സംശയം .
" ഗോപി വരൂ " അയാള്‍ എന്റെ തൊളില്‍ കയ്യിട്ട് വിളിച്ചു എനിക്ക് എതിര്‍ക്കാന്‍ കഴിയാത്ത വിധം ആജ്ഞാശക്തി അയാളുടെ ശബ്ദത്തിനുണ്ടായിരുന്നു. ഞാന്‍ അനുസാണയോടെ നടന്നു. ഞങ്ങള്‍ ഒരു ബാറിലേയ്ക്കാണ്‌ കയറിയത്. ഞാന്‍ വല്ലപ്പോഴുമൊക്കെ മദ്യപിക്കാറുണ്ട്. എങ്കിലും ഇപ്പോഴത്തെ പോക്ക് ആദ്യമായി ബാറില്‍ കയറിയപ്പോഴത്തെ പോലെ ഭയം ഉളവാക്കി. വട്ടമേശകള്‍ ക്ക് ചുറ്റുമിരുന്ന് മദ്യപിക്കുന്നവരെ കണ്ടപ്പോള്‍ ഭയം അധികമായി. തല കറങ്ങുന്നത് പോലെ. എന്നെ താങ്ങിക്കൊണ്ട് പോയായിരിക്കണം അയാള്‍ കസേരയിലിരുത്തിയത്.

ഓര്‍ഡര്‍ കൊടുത്തതും അയാള്‍ തന്നെ. എനിക്ക് വോഡ്കയാണ്‌ ഇഷ്ടമെന്ന് അയാള്‍ എങ്ങിനെയറിഞ്ഞു ? ബോധക്കേടിനിടയില്‍ എപ്പോഴെങ്കിലും പറഞ്ഞിരിക്കണം . ഓര്‍ മ്മയില്ല... മുന്നില്‍ മഞ്ഞ് പെയ്യുന്ന ഗ്ലാസ്സ് ...
എന്റെ നോട്ടത്തിന്റെ അര്‍ ഥം മനസ്സിലാക്കിയെന്ന പോലെ അയാള്‍ പറഞ്ഞു .
" ഞാന്‍ മദ്യപിക്കാറില്ല "
" പക്ഷേ , താങ്കള്‍ ആരാണെന്ന് എനിക്കിപ്പോഴും മനസ്സിലായില്ല. "
" ഓഹ് .. പക്ഷേ ഇന്ന് വൈകുന്നേരം നമ്മള്‍ ഒരുപാട് സം സാരിച്ചു "
" എപ്പൊള്‍ "
" ഇന്ന് ചാറ്റ് റൂമില്‍ വച്ച് പരിചയപ്പെട്ട സൈബര്‍ മാന്‍ എന്നൊരാളെ ഓര്‍മ്മയുണ്ടോ ? അത് ഞാനാണ്‌ "
ഓര്‍മ്മ കുഞ്ഞോളങ്ങളായി മനസ്സില്‍ തിരയടിക്കുന്നുണ്ടായിരുന്നു. പതുക്കെപ്പതുക്കെ തെളിഞ്ഞ് വന്നു. അതെ, ഇന്ന് ഏറെ നേരം അയാളുമായി സം സാരിച്ചിരുന്നു.
" പക്ഷേ, നിങ്ങള്‍ ദുരെയെവിടെയോ ആണെന്നല്ലേ പറഞ്ഞത് ? "
" ഇപ്പോഴും ദൂരെയാണെന്ന് ഗോപി വിചാരിച്ചോളൂ .. പിന്നെ ദൂരവും അടുപ്പവുമെല്ലാം നമുക്കിഷ്ടമുള്ളത് പോലെ മാറ്റാവുന്നതല്ലേ ? "
ഇന്നാളൊരിക്കല്‍ വായിച്ച ഫ്രെഞ്ച് നോവലിലെ നായകനെപ്പോലെയായിരുന്നു അയാളുടെ സം സാരം വേറെ ഏതോ ഭാഷയില്‍ ചിന്തിച്ച് മലയാളത്തിലേയ്ക്ക് വിവര്‍ ത്തനം ചെയ്യുന്നത് പോലെ

" ശരി " ഞാന്‍ പറഞ്ഞു। എങ്ങനെയെങ്കിലും ഒന്ന് പോയിക്കിട്ടിയാല്‍ മതിയെന്നായി. അതേ സമയം എന്നെ ഏതോ ഒരു ശക്തി അയാളോട് പിടിച്ചു നിര്‍ ത്തുന്നത് പോലെയുണ്ടായിരുന്നു. അയാള്‍ എന്തൊക്കെയോ സം സാരിച്ചു. പകുതിയും എന്റെ കാതിലെത്താതെ അന്തരിക്ഷത്തില്‍ അലിഞ്ഞുപോയി. പുറത്ത് ഇരുട്ടിന്‌ കനം കൂടിയിട്ടുണ്ടാകും ॥

ബില്‍ അയാള്‍ തന്നെ കൊടുത്തു. പുറത്തിറങ്ങിയപ്പോഴാണ്‌ ഓര്‍ ത്തത് പുസ്തകം മറന്നു. തിരികെ പോകാന്‍ തുടങ്ങിയപ്പൊള്‍ അയാള്‍ തടുത്തു. എന്നിട്ട് പുസ്തകം എന്റെ നേരെ നീട്ടി.
" മറക്കുമെന്ന് എനിക്കറിയാമായിരുന്നു"
അയാള്‍ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് അപ്പോഴാണ്‌ മനസ്സിലായത്. " വരൂ " അയാള്‍ ക്ഷണിച്ചു.
" ഞാന്‍ വീട്ടിലേയ്ക്കാണ്‌ "
" എനിക്കറിയാം ॥ ഞാനും അ വഴിയ്ക്കാണ്‌ " അയാള്‍ പറഞ്ഞു
എന്നിട്ട് അയാള്‍ നടക്കാന്‍ തുടങ്ങി. കുറച്ചടികള്‍ വച്ചിട്ട് തിരിഞ്ഞു നിന്നു. " വരൂ.. ഒന്നിച്ച് പോകാം "
ഹെഡ് ലൈറ്റുകളുടെ കൂറ്റന്‍ പ്രകാശപ്പാലങ്ങള്‍ ഇരുട്ടിലെവിടെയോ അവസാനിക്കുന്നു। ദൂരെ നിന്നും വരുന്ന വെള്ളപ്പൊട്ടുകള്‍ അടുത്തെത്തുമ്പൊള്‍ ഭീമാകാരനായ ലോറിയാകുന്നു. വെളിച്ചം തലയിലടിച്ച് പാതിമയക്കത്തില്‍ ഞാന്‍ നടന്നു. ഇടയ്ക്ക് കാലിടറുമ്പോള്‍ അയാള്‍ താങ്ങുന്നതറിയുന്നുണ്ടായിരുന്നു. കുറച്ച് ദൂരമായപ്പൊള്‍ വല്ലാത്ത ക്ഷീണം തോന്നി. അയാള്‍ അതും മനസ്സിലാക്കി. ഒരു കലുങ്കില്‍ എന്നെയിരുത്തി അയാളും അടുത്തിരുന്നു.
" നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല " ഞാന്‍ ചോദിച്ചു
" " പറയാന്‍ മാത്രമൊന്നുമില്ല. ഒരു സൈബര്‍ മാന്‍ .. അത്രയും അറിഞ്ഞാല്‍ മതി "
അയാള്‍ വീണ്ടും ആ ഭയാനകമായ ചിരി ചിരിച്ചു. വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അത് ആദ്യം ചിരിച്ചതിനേക്കാള്‍ ഭീകരമായി തോന്നി. ഇത്തവണ ഒരു തരം അറപ്പാണ്‌ ഉണ്ടായത്. പുളിച്ച നാറ്റം അയാളുടെ ശ്വാസത്തിന്‌. മാം സം തുളച്ച് പുറത്ത് ചാടിയ എല്ലിന്‍ കഷ്ണത്തിന്റെ നിറമായിരുന്നു പല്ലുകള്‍ ക്ക്.
" പോകാം ? " അയാളോ ഞാനോ ചോദിച്ചു. വീണ്ടും നടത്തം .
" എന്റെ വീട്ടിലേയ്ക്ക് സെമിത്തേരി വഴിയാ പോകേണ്ടത് .. പേടിയൊന്നുമില്ലല്ലോ അല്ലെ? "
" എനിക്കും ആ വഴിയാ .. ഇപ്പോ ഒരു കൂട്ടുണ്ടല്ലോ "
" ആ വഴിയ്ക്കെവിടെ ? "
" സെമിത്തേരിയുടെ തെക്ക് ഭാഗത്ത് "
സെമിത്തേരിയുടെ തെക്ക് ഭാഗത്ത് വേറെ വീടുകളൊന്നും ഇല്ലായിരുന്ന് ഉറപ്പായിരുന്നു। കയറ്റം കഴിഞ്ഞ് പള്ളിയും കടന്നാലേ ആദ്യത്തെ വീട് കാണൂ. ചിലപ്പൊള്‍ വടക്ക് ഭാഗത്തായിരിക്കും . അയാള്‍ ക്ക് തെറ്റിയതായിരിക്കും .
" അവിടെ വീടുകളൊന്നും ഇല്ലല്ലോ " ഞാന്‍ അല്പം കടുപ്പിച്ച് ചോദിച്ചു.
" ഞാന്‍ പുതിതായി വന്നതാണ്‌ " അയാള്‍ പറഞ്ഞു। അയാളുടെ കണ്ണുകള്‍ നൂറ്റാണ്ടുകള്‍ ക്കപ്പുറത്ത് നിന്നുമെന്നപോലെ ഉണ്ടായിരുന്നു. വിളക്കുമരങ്ങളുടെ ചുവട്ടില്‍ മാത്രം വെളിച്ചം തളം കെട്ടി നിന്നു. പിന്നെയെല്ലാം കൂരിരുട്ട്. അപ്പൊള്‍ പോലും അയാളുടെ കണ്ണുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു .

മുഴച്ച് നില്‍ ക്കുന്ന കവിളെല്ലുകള്‍ കനത്ത് നിന്നു. എങ്കിലും മൊത്തത്തില്‍ ഒരു ശാന്തത സൃഷ്ടിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. നടത്തം നിലച്ചതായി പിന്നെയാണ്‌ ഓര്‍ത്തത് .
" വരൂ " പതിവ് പോലെ എന്റെ മനസ്സ് വായിച്ച് അയാള്‍ പറഞ്ഞു.
" എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട് ? "
" രണ്ട് മൂന്ന് ദിവസങ്ങള്‍ .. എല്ലാം ഒന്നിണങ്ങിവരുന്നതേയുള്ളു .. ഗോപിയാണ്‌ എന്റെ ആദ്യത്തെ സുഹൃത്ത് "
" മുമ്പ് എവിടെയായിരുന്നു ?"
" പലയിടത്തും .. സൈബര്‍മാന്‌ അങ്ങനെ ഇന്നയിടം എന്നൊന്നുമില്ല "
അയാള്‍ പിന്നേയും ചിരിച്ചു। ഇത്തവണ പേടിപ്പെടുത്തിയില്ല. എന്തോ ജ്ഞാനികള്‍ ചിരിക്കുന്നത് പോലെ അര്‍ഥപൂര്‍ണ്ണമായ ചിരി. പിന്നെയൊന്നും ചൊദിക്കാന്‍ തോന്നിയില്ല. വഴി നീളുന്തോറും നിശ്ശബ്ദത വര്‍ ധിച്ചു. ഇരുവശത്തും പാഴ്ച്ചെടികളും കുട്ടിക്കാടുകളുമാണ്‌. എന്തോ ഇഴയുന്ന ശബ്ദം കേട്ടു

" വല്ല ചേരയുമായിരിക്കും । " അയാള്‍ പറഞ്ഞു. തണുത്ത കാറ്റ് വിശുന്നുണ്ടായിരുന്നു. എവിടെയോ മഴ പെയ്യുന്നുണ്ട്. ഒരു കാലന്‍ കോഴി നിര്‍ ത്താതെ കൂവുന്നു. ഞാന്‍ പുസ്തകം മാറോടടക്കിപ്പിടിച്ച് നടന്നു. ഇനിയങ്ങോട്ട് ടാര്‍ റോഡ് അവസാനിക്കുകയാണ്‌. പൊട്ടിപ്പൊളിഞ്ഞ മണ്‍ പാതയാണിനി. വഴിവിളക്കുകളും ഇല്ല. പരിചയമുള്ള വഴിയായത് കൊണ്ട് തപ്പിത്തടഞ്ഞ് പോകാം . എങ്കിലും ഇഴ ജന്തുക്കള്‍ ധാരാളമുണ്ട്. ഏതാ കടിച്ചതെന്ന് പോലും പറയാന്‍ പറ്റില്ല.
" കാലിന്‌ ഇപ്പോഴും ആ പരിക്കുണ്ടല്ലേ ? " അയാള്‍ ചോദിച്ചു
" ങ്ഹാ , ശരിയായിട്ടില്ല " ഞാന്‍ പറഞ്ഞു. അടുത്ത നിമിഷമാണ്‌ ആലോചിച്ചത്. ഇയാള്‍ ഇതെങ്ങനെ അറിഞ്ഞു ? മാസങ്ങള്‍ ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലൊടിഞ്ഞിരുന്നു . നടക്കുമ്പൊള്‍ ചെറിയ മുടന്തുണ്ട.
" നിങ്ങള്‍ ? " എന്നെ മുഴുവനാക്കാന്‍ അയാള്‍ സമ്മതിച്ചില്ല. തുളച്ച് കയറുന്ന ഒരു നോട്ടത്തില്‍ എന്നെ നിശ്ശബ്ദനാക്കി.
" സൈബര്‍ മാന്‌ സ്ഥലം കാലം എന്നൊന്നുമില്ല। എല്ലായിടത്തുമുണ്ട് ഞാന്... എപ്പോഴും ॥ "

സെമിത്തേരി മതിലിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ നിന്നു. കുരിശുരുപങ്ങള്‍ മഞ്ഞിലെയ്ക്ക് തലയുയര്‍ ത്തി നില്‍ ക്കുന്നത് കാണാമായിരുന്നു. ആരുടെയൊക്കെയോ ആത്മശാന്തികള്‍ . കാലന്‍ കോഴിയുടെ കരച്ചില്‍ പിന്തുടരുന്നു.
" ഞാന്‍ കൂടെ വരണോ ? " അയാള്‍
" വേണ്ട .. നിങ്ങളുടെ വീടെവിടെയാ ? "
" അടുത്ത് തന്നെ..എന്നാല്‍ ഗോപി പൊയ് ക്കോളൂ "
" ഇല്ല.. നിങ്ങളുടെ വീട് കണ്ടിട്ട് പോകാം .. ഇത്രയും ദൂരം ഒന്നിച്ച് വന്നതല്ലേ "

സെമിത്തേരി മതിലിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ നിന്നു. കുരിശുരുപങ്ങള്‍ മഞ്ഞിലെയ്ക്ക് തലയുയര്‍ ത്തി നില്‍ ക്കുന്നത് കാണാമായിരുന്നു. ആരുടെയൊക്കെയോ ആത്മശാന്തികള്‍ . കാലന്‍ കോഴിയുടെ കരച്ചില്‍ പിന്തുടരുന്നു.
" ഞാന്‍ കൂടെ വരണോ ? " അയാള്‍
" വേണ്ട .. നിങ്ങളുടെ വീടെവിടെയാ ? "
" അടുത്ത് തന്നെ..എന്നാല്‍ ഗോപി പൊയ് ക്കോളൂ "
" ഇല്ല.. നിങ്ങളുടെ വീട് കണ്ടിട്ട് പോകാം .. ഇത്രയും ദൂരം ഒന്നിച്ച് വന്നതല്ലേ "
അയാള്‍ മറുപടി പറഞ്ഞില്ല। പെട്ടെന്ന് ഒരു മൂടല്‍ മഞ്ഞ് കാഴ്ചയെ മറച്ചു.
ഒരു മിന്നായം പോലെ തോന്നി। തിരിഞ്ഞ് നോക്കിയപ്പോള്‍ അയാളെ കാണാനില്ലായിരുന്നു। താന്‍ അവിടെ ഒറ്റപ്പെടുകയാണെന്നറിഞ്ഞപ്പോള്‍ ....

എന്തൊക്കെയോ ചോര്‍ ന്നൊലിക്കുന്നത് പോലെ..
***

മനുഷ്യര്‍ ആപ്പിള്‍ പകുത്തപ്പോള്‍..








കഥ : മുസിരിസ്
~~~~~~~~~~~

വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ് ടി വി ക്കു മുമ്പില്‍ ,ഒരു വിദേശ വാര്‍ത്ത ചാനലില്‍ ചാവേര്‍ ആക്രമണത്തെകുറിച്ചുള്ള എക്സ്ക്ലുസീവ് വാര്‍ത്ത കണ്ടു.. ചാവേര്‍ ആക്രമങ്ങളേകുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടും. സ്ക്രീനില്‍ നിറഞ്ഞു നിന്ന ആക്രമണത്തില്‍ മരിച്ച ആ ആര്‍മി ഓഫീസറെയും പിന്നെ ചാവേറായ ആ പതിമൂന്ന് വയസ്സ് തോന്നിപ്പിക്കുന്ന ആ ബാലനേയും കണ്ടപ്പോള്‍ എങ്ങോ ആരോ എഴുതാതെ പോയ ഒരു കഥയിലെ കഥാപാത്രങ്ങളായി എനിക്ക് തോന്നി.

ഇപ്പോള്‍ ഞാന്‍ എന്റെ കഥയിലെ കാഥാപാത്രങ്ങളാവന്‍ അവരെ ക്ഷണിക്കുന്നു.
ഇനി ഞാന്‍ മെനഞ്ഞ കഥ നിങ്ങളോട് പറയട്ടെ?

അന്ന് റൊട്ടിവില്‍പ്പനക്കാരെ തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ എബ്രഹാം സാമുവലിന്റെ ജൂനിയര്‍ ഓഫീസറാണ് അവനെ രക്ഷിച്ചതും അതിനു ശേഷം തങ്ങളുടെ കസ്റ്റഡിയില്‍ ആക്കിയതും പിന്നെ ഓഫീസര്‍ മുമ്പാകെ ഹാജരാക്കി. ആദ്യം, വേഷത്തില്‍ തീവ്രവാദിയെ പോലെ തോന്നിപ്പിച്ചുവെങ്കിലും ആ കണ്ണുകളിലെ ശാന്തതയും, മുഖത്തെ നിഷ്കളങ്കതയുമാണ് ആര്‍മിഓഫിസര്‍ തങ്ങളുടെ കസ്റ്റടിയില്‍ നിന്നും അവനെ മോചിതനാക്കാന്‍ കാരണം.

.. മുരടന്‍ സ്വഭാവമുള്ള അയാളെ തന്റെ സംസാരപാടവത്തിലായിരുന്നു അവന്‍ കീഴടക്കിയത്, ചെറുപ്പക്കാരനായ ആ യുവാവിലെ ദേശീയ സമാധാന ചിന്തകളും തീവ്രവാദപക്ഷമല്ലാത്ത സംസാരരീതിയും, ഒപ്പം തീക്ഷണതയേറിയ ഉദിച്ച് നില്‍ക്കുന്ന ആ കണ്ണുകളും അയാളെ അവനുമായി അടുപ്പിച്ചു, അച്ഛന് മകനോട് തോന്നുന്നതുപോലെയുള്ള സ്നേഹവും വാത്സല്യവും.

മിലിട്ടറി ക്യാമ്പിനു കുറച്ചകലെയായി റൊട്ടിവില്‍ക്കാന്‍ വന്നവനാണ് ഫിറോസ് ,ഭക്ഷ്ണവസ്തുക്കള്‍ വില്‍ക്കുന്നതില്‍ അവര്‍ക്ക് ആഭാഗങ്ങളില്‍ പ്രവേശിക്കുന്നതില്‍ വിലക്കുകള്‍ ഇല്ലായിരുന്നു.

മഞ്ഞിലകള്‍ പൊഴിഞ്ഞു വീണ മനോഹരമായ ആ വഴിയിലൂടെ ആ നടത്തം അവനിഷ്ടമാണ് പലപ്പോഴും അവന്‍ സംസാരിക്കാറുള്ളത് ഇവിടുത്തെ വഴിയോരങ്ങളെ കൂറിച്ചാണ്, അവിടെയുള്ളവരുടെ ജീവിതവും മറ്റും യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ജനജീവിതത്തെ ബാധിക്കുന്നതു പോലും,വഴിയോരക്കാഴ്ചകളിലെ അനാഥത്വം എല്ലാം, അവനിലെ യുവാവിന്റെ താത്വിക ചിന്തകള്‍ മാത്രം ആയിരിക്കാം ഇതെല്ലാം.











വര : രാജന്‍ പി.ആര്‍








പലപ്പോഴും മടുപ്പുതോന്നിയെങ്കിലും അയാള്‍ തടിച്ച ചെമ്പിച്ച മീശ വളച്ചു കൊണ്ട് മൂളിയും മറ്റും ഉത്തരം അയാള്‍ നല്‍കുന്നുണ്ടായിരുന്നു, എത്രയൊ നെഞ്ചുകളില്‍ താന്‍ ബുള്ളറ്റുകള്‍ തുളച്ചു കയറ്റിയിരിക്കുന്നു ചോര ചീന്തി യിരിക്കുന്നു പലപ്പോഴുമായ് എത്രപേരുടെ ചുടുചോരയില്‍ മുഖം കഴുകി വിയര്‍പ്പിനേക്കാളും പരിചയം ചുടുചോരയോടാണ്

മുകളില്‍ അയാളുകാരണം ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളുടെ അത്രയും എണ്ണം അയാളുടെ യൂണിഫോമിലും ഉണ്ടായിരുന്നു.

ചാവേറുകളുടെ ഏറ്റം എപ്പോള്‍ എങ്ങനെയെന്നു പോലും പറയാന്‍ പറ്റില്ല.. പലപ്പോഴുമായ് എത്രതവണ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പേട്ടിരിക്കുന്നു അയാള്‍ ഈ നാട്ടുകാരന്‍ ആയിരുന്നെങ്കിലും വംശീയ കലാപത്തില്‍ ഇവിടെ നിന്നും അവിടേക്ക്,അന്ന കുടികയറിയ നാളു മുതല്‍ ആരാജ്യത്തിലെ കരസേനാ വിഭാഗത്തിലും പിന്നീട് ഉന്നത പതവികള്‍ ഇപ്പോള്‍ ഒരു ആഴ്ചയായതേ ഉള്ളൂ ഇവിടെ ആര്‍മിതലവനായി ചാര്‍ജ്ജെടുത്തിട്ട്.

വേണമെങ്കില്‍ ഒരു പുനര്‍ജന്മം എന്നു തന്നെ പറയാം താന്‍ ജനിച്ച മണ്ണിലേക്ക് ആ പഴയ ഗ്രാമത്തിലേക്ക്, വീണ്ടും അതും ഒരു അന്യരാജ്യക്കാരന്റെ നേഷണാലിറ്റിയില്‍ തെരുവുകള്‍, അടിമകള്‍,ചന്തകള്‍ വേശ്യാലയങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ കാണാനില്ല. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു എല്ലാം നശിച്ചിരിക്കുന്നു. എവിടെ നോക്കിയാലും ഒന്നുകില്‍ സൈന്യത്തിന്റെ ആക്രമണം അല്ലെങ്കില്‍ ചാവേറുകള്‍ അതുമല്ലെങ്കില്‍ മറ്റു തീവ്രവാദികളുടെ ട്രെയ്നിങ്ങ് പരേഡുകള്‍. തെരുവിലെ വീഥികളില്‍ ചോരക്കറകള്‍,മൃഗങ്ങളുടെ അഴിഞ്ഞ ശരീരങ്ങള്‍.



കുറച്ചങ്ങനെ നടന്നപ്പോള്‍ അയാള്‍ ആ കെട്ടിടത്തിലേക്ക് നോക്കി. ഒരു പഴയ വില്ല അയാള്‍ അവിടെക്കു കയറാന്‍ തുനിഞ്ഞു ബോംബേറുകളിലും വെടിവെപ്പിലും ഒട്ടുമുക്കാലും നശിച്ച ആ കെട്ടിടത്തിലെ ചുമരുകള്‍ അയാള്‍ തടവി നിന്നു

ഫിറോസ്, അവന്‍ ഉത്സാഹത്തോടെ അയാളേയും മറികടന്ന് ആ വില്ലയുടെ ഉള്ളില്‍ കയറി, അയാള്‍ അവനെ പിന്‍ തുടര്‍ന്നു “ഫിറോസ് നീ എവിടെ പോയി ? നീയെവിടേ.... എന്നെ കളിപ്പിക്കല്ലേ നിനക്കറിയില്ല ഈ കെട്ടിടം അപകടം നിറഞ്ഞതാണ് നീ കുട്ടിയാണ്” അയാള്‍ ഇരുണ്ട മുറികള്‍ ഇട നാഴികള്‍ കയറി ഇറങ്ങി അയാളുടേ മുഖത്ത് ഭയം വന്നോ?

“നീ വാ‍.. ഞാന്‍ പോകുകയാണ്.. നീ ഇവിടെ ഒറ്റയാകും..ഫിറോസ്... നീ പുറത്തു വാ‍...”

അയാള്‍ പട്ടാളഭാവം വെടിഞ്ഞ മനുഷ്യനായ് അതിലുപരി അവന്റെ കളികൂട്ടുകാരനെ പോലെ പാത്തും പതിങ്ങിയും അവനെ അന്വേഷിച്ചു.

നിശബ്ദദയില്‍ കാല്‍ പെരുമാറ്റം കേട്ട് അയാള്‍ പിന്‍ തിരിഞ്ഞു
പിന്നെ ഒരു പോട്ടിച്ചിരിയും അത് അവനായിരുന്നു.

“ഹോ.. നീ ഇവിടുണ്ടായിരുന്നോ ഞാന്‍ വല്ലാതെ ഭയന്നുപോയി” അയാളുടെ മുഖം വിരിഞ്ഞു

“അങ്കിള്‍ ഇത്ര പെട്ടെന്ന് പേടിച്ചോ? ഞാന്‍ എങ്ങും പോയതല്ല ഇത് എന്റെ പഴയ വീടായിരുന്നെന്നാ മുത്തശ്ശി അന്ന് പറഞ്ഞത് എനിക്കീവിടിന്റെ മുക്കും മൂലയും പരിചിതമാണ്”

അയാള്‍ പതിയെ കുനിഞ്ഞിരുന്നു അവന്റെ മുഖത്തേക്ക് സുക്ഷിച്ചു നോക്കി

“എന്താ നീ പറഞ്ഞത് നിന്റെ വീടായിരുന്നെന്നോ?” ശബ്ദം നേര്‍ന്നതായിരുന്നു.

“അതെ അങ്കിള്‍ ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മുത്തച്ഛന്റേയും മുത്ത്ശ്ശിയുടേയും കൂടെ വന്നിരുന്നു അന്നാ അമ്മുമ്മ എന്നോടീകാര്യം പറഞ്ഞത്; അന്ന് ഞാന്‍ വളരെ ചെറുതായിരുന്നത്രേ! ദാ ആ മുറിയില്‍ അമ്മയുടെ മടിയിലിരുന്ന് മുലകുടിക്കുമ്പോഴാണ് അന്നിവിടെ ആക്രമണം ഉണ്ടായത്, അമ്മയുടെ മടിയില്‍ നിന്നും എന്നെ എടുത്തോടിയത് എന്റെ മുത്തശ്ശിയായിരൂന്നു” അവന്റെ കണ്ണു നിറഞ്ഞു

“അന്നത്തെ ആ സംഭത്തിനു ശേഷമാണ് മുത്തച്ഛനും മുത്തശ്ശിയും എന്നെയും വാരിയെടുത്ത് ഇവിടം വിട്ടത്.

അയാള്‍ അവന്റെ തലയില്‍ തഴുകി...കണ്ണില്‍ നിന്നും ഉതിര്‍ന്ന് ചൂണ്ടുകളിലീക്ക് ഒലിച്ചുകൊണ്ടിരുന്ന കണ്ണുനീര് അയാള്‍ തുടച്ചു കുട്ടിയുടെ ഇടറിയ ശബ്ദത്തിന്റെ പിന്‍ രഹസ്യം അയാള്‍ മണത്തു.

“വാ നമ്മള്‍ക്ക് പോകാം ഇനി ഇവിടെ നില്‍ക്കണ്ട...”

ഈ ഗ്രാമവും മറ്റും തന്റെ സൈന്യത്തിന്റെ അഥീനതയിലായിരുന്നിട്ടുപോലും അയാളെ അവിടം പേടിപ്പിച്ചു അയാള്‍ ഒരു നിമിഷം കണ്ണടച്ചു ഒന്നും മിണ്ടിയില്ല നിവര്‍ന്നെഴുനേറ്റു.

മുലകുടി ഭേദിച്ച ആ അക്രമങ്ങള്‍ അധരങ്ങളാല്‍ അവന്‍ ഇപ്പോള്‍ കടിച്ചമര്‍ത്തുന്നതായി അയാള്‍ക്ക് തോന്നി.

“എന്തായിരുന്നു നിന്റെ അമ്മയുടെ പേര്” അയാള്‍ ആഘാംഷയോടെ ചെവികള്‍ കൂര്‍പ്പിച്ചു

“മിറ ഖയറുന്നീസ”

ആ ഉത്തരത്തില്‍ അയാള്‍ ഞെട്ടിയില്ല കാരണം നേരത്തെ പ്രതീക്ഷിച്ചതായിരുന്നതു കൊണ്ടാവും ആക്രമങ്ങളും പരാക്രമങ്ങളും വംശീയ കലാപങ്ങളും കാരണം തന്നില്‍ നിന്നും അകറ്റിയ മിറയെ എങ്ങനെ മറക്കാനാകും അയാളുടെ കണ്ണുകള്‍ ഭൂതകാലത്തിലേക്ക് വഴുതുകയായിരുന്നു മിറ ഖയറുന്നീസ അവളെ കണ്ടന്നുമുതല്‍ ആ മുടി ആ കണ്ണുകള്‍ എല്ലാം തന്നെ ആഘര്‍ഷിച്ചതായിരുന്നു അധികം സംസാരിക്കാറില്ലെങ്കില്‍ കൂടിയും അവളുടെ ആ നോട്ടത്തിലായിരുന്നു പ്രണയത്തിന്റെ തുടക്കം വംശീയ കലാപങ്ങളും.. വര്‍ഗ്ഗീയ വിവേചനങ്ങളും കൊടുമ്പിരി കൊണ്ടിട്ടും അന്ന് ഈ നാട്ടിലെ തന്റ്റെ ആര്‍മി ഉദ്യൊഗം വകവെയ്ക്കാതെയും, മതകാര്യങ്ങളില്‍ ഉറച്ചുവിശ്വസിച്ച വീട്ട് കാരേയും നാട്ടുകാരേയും ഉപേക്ഷിച്ച് അവളുമായി അടുത്തതും ഒടുവില്‍ അവളെ താന്‍ സ്വന്തമാക്കിയതും ഈ വീട്ടില്‍ വെച്ചായിരുന്നു, അറ്റെഹ് അവള്‍ പാവമായിരുന്നു അന്നും അവളുടേ അച്ഛനും അമ്മയും ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ഇവിടുത്തെ ആര്‍മിക്കാര്‍ തന്നെ പുറത്താക്കിയപ്പോഴും, പിന്നെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറക്കിയപ്പോള്‍ അവളുടെ മനസ്സില്‍ പ്രാര്‍ത്ഥിച്ചിട്ടാണ്,അവളെയും ആറുമാസം പ്രായമായ മകനേയും എല്ലാവരേയും വിട്ട് ഈ ദേശം കടന്നത്.. വീണ്ടും തിരിച്ചു വരും എന്ന വിശ്വാസത്തില്‍ ഇതാ ആവിശ്വാസം നിറവേറ്റിയിരിക്കുന്നു അല്ലാതെ പാവപ്പെട്ടവരെ കൊന്നൊടുക്കാന്‍ വന്ന അധിനിവേശ തലവനായിട്ടല്ല ഭാര്യയെ കാണാനുള്ളഒരു ഭര്‍ത്താവിന്റെ കൊതിയും ഒപ്പം മകനെ കാണാനുള്ള ആര്‍ത്തിയും ഇപ്പോള്‍ അതില്‍ അവളൊഴികെ തന്റെ മകനെ കാണാന്‍ സാധിച്ചിരിക്കുന്നു

ദൈവം തന്ന ആപ്പിള്‍ മനുഷ്യര്‍ നെടുകെ ഛേദിച്ച് രണ്ട് ഭാഗങ്ങളാക്കി അതില്‍ ഒരു കഷണത്തിന് മറ്റേ കഷണത്തിനേക്കാള്‍ സ്വാദും മധുരം കൂടുതലെന്ന് പറയുന്നവര്‍ അതിന് വേണ്ടി കടിപിടി കൂടുന്നവര്‍ ആ പഴത്തിന്റെ വിത്തുകളെ മുളപ്പിക്കാന്‍ മറക്കുന്നു.
പ്രണയങ്ങള്‍ ബന്ധങ്ങള്‍ എല്ലാം ദൈവത്തിന്റെ തുടുത്തുപഴുത്ത ഒരു ആപ്പിളാണ് അയാള്‍ക്കുമുന്നില്‍, വംശീയവിപ്ലവങ്ങളും മത കലാപങ്ങളും ഒരു തിളങ്ങുന്നകൊടുവാളായി ആ‍ തുടുത്തു ചുവന്ന ആപ്പിളിനെ വെട്ടിമാറ്റിയപ്പോള്‍ കിട്ടിയ മറുപകുതിയിലാണ് താന്‍ ഇപ്പോള്‍ പകുത്തപ്പോള്‍ അതിലെ പുതുനാമ്പിലെ വിത്തുകള്‍ അപ്പുറവും ഇപ്പുറവുമായി ചിതറി അല്ല കാലം ചിതറിപ്പിച്ചു, ഒരേ ഗര്‍ഭാവസ്ഥാന്തരീക്ഷത്തില്‍ നിന്നും പിളര്‍ന്ന കുരുന്നു മണികള്‍ വളര്‍ന്ന് വലുതായി ഇതാ മറ്റുള്ള ആപ്പിളുകളേ തിരഞ്ഞു നടന്ന് പകുതിയാക്കുന്നു പ്രണയബന്ധങ്ങളേ മുറിച്ചുമാറ്റിയെറിയുന്നു കാന്‍സറില്ലാത്ത വിത്തുകളെ ചവിട്ടി മെതിക്കുന്നു.

ഭൂതകാലത്തിന്റെ ഒരു ധൂമകേതു കണ്ണിലേക്ക് പാഞ്ഞുവന്നപോലെ അയാള്‍ക്ക് തോന്നി വറ്റാത്ത ഓര്‍മ്മകളുമായി വന്ന ആ ധൂമകേതു പിന്നെ മിന്നി മറഞ്ഞതായി തോന്നി.

മനുഷ്യ ഹൃദയം വറ്റിയുണങ്ങിയ ആ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോല്‍ ഇതാ വീണ്ടും ഇവടത്തെയല്ല, അവിടത്തെ ആര്‍മി ഓഫീസറായി ഇവരെ തകര്‍ക്കാന്‍ വന്നിരിക്കുന്നു, ആരുംതന്നെ വരാന്‍ മുതിരാത്ത ഒരു ഓപ്പറേഷന്‍ ഇന്‍ ചീഫായി
താനിതാ വീണ്ടും അതേ വീട്ടില്‍, തന്റെ മിറയുടേ വീട്ടില്‍... അതും യാദൃശ്ചികമായി പരിചയപ്പേട്ട തങ്ങളുടെ മകന്റെയൊപ്പം.. അതെ ആശ്ചര്യപ്പേടേണ്ട അവന്‍ മകനാണ് അയാള്‍ ചെറുതായ് വിറച്ചു അവനെ കെട്ടിപ്പിടിച്ചു കണ്ണില്‍ കാര്‍മേഘം ഉരുണ്ടുകൂടി.

ഫിറോസിന് ഒന്നും മനസ്സിലായില്ല..അവന്‍ അന്തംവിട്ടു നിന്നും അയാളുടെ കണ്ണ് നിറഞ്ഞതു കണ്ട്.

അയാള്‍ അതികനേരം നിന്നില്ല അവനെയുകൂട്ടി അയാള്‍ അവിടെ നിന്നും പുറത്തെക്കിറങ്ങി. വഴിവക്കിലെ തോക്ക് ധാരികളായ സൈനികര്‍ അയാളെ സല്യൂട്ട് ചെയ്തു, ചീറിപ്പാഞ്ഞു വന്ന ആയുധം ഘടിപ്പിച്ച ഒരു ആര്‍മി വണ്ടി അയാളെ കണ്ടപ്പോള്‍ ഭവ്യതയൊടെ നിര്‍ത്തിയെങ്കിലും അയാള്‍ അതില്‍ കയറിയില്ല.

അവര്‍ വഴിപിരിഞ്ഞു. അയാള്‍ മിലിട്ടറി ക്യാമ്പിലേക്കും, അവന്‍ തന്റെ വീട്ടിലേക്കും രണ്ടുപേരും ഒന്നും സംസാരിച്ചില്ല പിരിയുമ്പോഴും.. അവനു മനസ്സിലായില്ല അയാള്‍ തന്റെ അച്ഛനാണെന്നുള്ളകാര്യം അങ്ങനെ അയാളും ധരിച്ചുകാണും എന്തോ ഒരു നിഗൂഡത നിഴലിക്കുന്നു.

അയാള്‍ പിന്തിരിഞ്ഞു വന്ന് അവനോട് പറഞ്ഞു, “കുട്ടീ ..നിനക്ക് എന്നെ കാണണം എന്നു തോന്നുമ്പോള്‍ ഏതു സമയത്തും എന്റെ ക്യാമ്പിലേക്ക് വരാം.. എനിക്ക് ജീവനുള്ളിടം വരെ ആരും നിന്നെ തടയില്ല”

അവന്‍ പതുക്കെ തലയാട്ടി വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി, മനസ്സിലെ ആ സംശയം അലയടിക്കാന്‍ തുടങ്ങി.
ആരായിരിക്കും ഇയാള്‍? എന്തിനയാളുടെ കണ്ണ് നിറഞ്ഞു?

ഇനി ഫിറോസിന്റെ വഴിയെ പോകാം..

അവനെ റൊട്ടിവില്‍പ്പനക്കാരനാക്കിയത് അവന്റെ മുത്തച്ഛന്‍ മൂസ അല്‍ ഇബ്രാഹിം ആണ്, ഒരു യാദാസ്തികനും മത മാര്‍ഗ്ഗ ദര്‍ശിയുമായ അയാള്‍ മകളുടെ മരണാന്തരം ഗത്യന്തരമില്ലാതെ ഒരു വിഭാഗം തീവ്രവാദികളുടെ അനുവര്‍ത്തിയായി, സ്വാര്‍ത്ഥതയും ഒപ്പം തങ്ങളുടെ സ്വാതത്രലബ്ദിക്കു വേണ്ടിയെന്നുള്ള ജീവന്‍ മരണ പോരാട്ടവും. ആപത്തു വന്നപ്പോള്‍ വിട്ടൊഴിഞ്ഞ് ഒളിച്ചോടിയ മകളുടെ ഭര്‍ത്താവിന്റെ മുഖം ഓര്‍മ്മ വന്നാല്‍ വൃദ്ധനായ അയാള്‍ വെറുതെയെങ്കിലും പലവെട്ടം പുറത്തേക്ക് നിറയൊഴിക്കുക പതിവായിരുന്നു.

ഇപ്പോള്‍ ഫിറോസിന്റെ വീട് തീവ്രവാദികളുടെ തല്‍ക്കാലിക താവളവും.. ഒപ്പം രഹസ്യ സന്ദേശങ്ങളുടെ ആശയവിനിമയ സങ്കേതമായും വര്‍ത്തിക്കുന്നു. എപ്പോഴും മിണ്ടാതെ റൊട്ടി പരത്തുന്ന ഫാത്തിയെന്നു പേരുള്ള മുത്തശ്ശി, ഫാത്തി ചുട്ടുകൊടുക്കുന്ന റൊട്ടികള്‍ക്ക് പ്രത്യേകതയുണ്ട് മൂസ മുത്തച്ഛന്‍ ആ റൊട്ടികള്‍ ചുടുമ്പോള്‍ മനസ്സിലാകാത്ത ഒരു പ്രത്യേകതരം കോഡ് ലിപിയില്‍ അതില്‍ എന്തോ കൊത്തിക്കുറിക്കുന്നു.. അവനു പോലും മനസ്സിലാകാത്ത പ്രത്യേക ഭാഷയില്‍ ആലേഖനം ചെയ്ത ആ റൊട്ടികള്‍ വാങ്ങികൊണ്ട് പോകുന്നതും മറ്റുള്ളവര്‍ക്ക് കൈമാറുന്നതും ഫിറോസിനെ പോലുള്ള കുട്ടികളാണ്. ഒരു തരത്തിലുള്ള തീവ്രവാദ കുട്ടികള്‍. ആരോ ഒറ്റ് കൊടിത്തിട്ടാണ് ഇവരെ അന്ന് പട്ടാളക്കര്‍ ഓടിച്ചിട്ട് പിടിച്ചതും,

ഫിറോസ് വീട്ടില്‍ കയറി വാതില്‍ കൊട്ടിയണഞ്ഞു.. അടുപ്പില്‍ നിന്നും വന്ന ആ നേരിയ കനല്‍ വെട്ടത്തില്‍ ഫാത്തി മുത്തശ്ശി റൊട്ടി പരത്തുന്നുണ്ടായിരുന്നു. അവനെ കണ്ടിട്ടും ആ സ്ത്രീ ഒന്നും സംസാരിച്ചില്ല പക്ഷെ നീണ്ട മൂക്കുള്ള ആ കിഴവന്‍ അവന്റെ മുഖത്തേക്ക് നോക്കി അയാള്‍ റാന്തലിന്റെ വെട്ടം കൂട്ടി

“ഹും.. ന്നും അവര്‍ ചിലരെ പിടികൂടി അല്ലേ? കുഴപ്പം ഇല്ലാ.. നമ്മള്‍ ദൈവത്തിനു വെണ്ടി ഇനിയും പോരാടും.. വരും തലമുറ സ്വാതന്ത്രം കിട്ടും വരെ പോരാടും എനിക്കുറപ്പാ‍ണ്.. ഉറപ്പാണ്”

അയാളുടെ ശബ്ദത്തിന് യുവത്വത്തിന്റെ പ്രസരിപ്പ്. അവന്‍ ഒന്നും പറഞ്ഞില്ല മൂസ മുത്തച്ഛന്‍ അടുപ്പില്‍ കിടന്നു പൊരിയുന്ന റൊട്ടിയില്‍ എന്തോ ഒരു പ്രത്യേകതരം ആയുധ ത്താല്‍ കൊത്തുന്നു വരക്കുന്നു ആ റൊട്ടികള്‍ നാളെ വിതരണം ചെയ്യാനാണ്.
പുറത്തെ വാതിലില്‍ ആരോ പ്രത്യേക താളത്തില്‍ തട്ടിയപ്പോല്‍ എല്ലാം വലിച്ചേറിഞ്ഞ് ആ പടുകിഴവന്‍ പിടഞ്ഞേഴുന്നെറ്റു
വാതില്‍ തുറന്നു

“ങാ ഉം ഞാന്‍ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...”

രണ്ട് മൂടി കെട്ടിയ രൂപം അകത്തേക്ക് തള്ളി കയറി

“ ബാബ നാളെ എന്തായാലും അത് ചെയ്യണം ചെയ്തിരിക്കണം അല്ലെങ്കില്‍ അവര്‍ ഇനിയും നമ്മുടെ ആള്‍ക്കാരെ..”

ഒരു മുഖം മൂടി നേരിയ ശബ്ദത്തില്‍ കിഴവനോട് പറയുന്നുണ്ടായിരുന്നു

“ഹും.... നിര്‍ത്തൂ പരിഷകളേ, ഒന്നും അറിയാത്ത് മണ്ടന്‍മാരെ..വിഡ്ഡികളേ.. നിങ്ങളെ വെടിവെച്ചുകൊല്ലാന്‍ പോലും പറ്റില്ല..ഭീരുക്കളാ നിങ്ങള്‍ ആ നിങ്ങള്‍ എന്നെ ഉപദേശിക്കാന്‍ വളര്‍ന്നിട്ടില്ല... പോയ്കോ മുന്നില്‍ നിന്നും”
അയാളുടെ തൊണ്ടപോട്ടും വിധത്തിലുള്ള ക്രോധമായിരുന്നു

വീണ്ടും നിശബ്ദത

രണ്ടാമത്തെ മുഖം മൂടി എന്തോ പറയാന്‍ ആഞ്ഞു.. കിഴവന്റെ രൂക്ഷ നോട്ടത്തില്‍ അത് ദഹിച്ചു.. എന്നാലും അയാള്‍ പറഞ്ഞു

“ബാബ നമ്മളുടെ തീരുമാനപ്രകാരം ചാവേറാകാന്‍ സമ്മതിച്ച അവസാന കണ്ണിയേയും അവര്‍ ബലികഴിച്ചു.. ഇനി ഇതാ ഈ പൊതി നിങ്ങള്‍ക്കിരിക്കട്ടെ എനിക്കങ്ങോട്ട് പോകാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന ചെയ്യുമായിരുന്നു ഈ കൃത്യം, അതിനു ആരുടേയും അനുവാദം ഞാന്‍ നോക്കില്ല”

അയാള്‍ ഒരു പൊതി കിഴവനു നേരെ നീട്ടി.. ആ കിഴവന്‍ വേച്ച് വേച്ച് വന്ന് ആപൊതി അവനില്‍ നിന്നും തട്ടിപ്പറിച്ചു വാങ്ങ അടുത്തേക്ക് നടന്നു..അവര്‍ പേടിയോടെ പിന്നിലെക്കാഞ്ഞു കിഴവന്‍ അവരുടെ മുതുകില്‍ പിടിച്ചു വാതിലിനടുത്തേക്ക് തള്ളി അവിടെ നിന്നും പുറത്തേക്കും

“വൃത്തികെട്ടവന്‍മാരെ.. ഭീരുക്കളെ ഇനി എനിക്കു നിങ്ങളേ വേണ്ട.. നിങ്ങള്‍ എലികളേ പോലെ പുക കാണുമ്പോള്‍ പായുന്നവര്‍.. പക്ഷെ നിങ്ങളെ ഞാന്‍ കൊല്ലില്ല..എന്റെ തോക്ക് ഭീരുക്കളോട് സംസാരിക്കാറില്ല.. പോ...പോയ് തുലയ്.. അലഞ്ഞു വെള്ളം പോലും കിട്ടാതെ നടക്കുമ്പോല്‍ പട്ടികളും കുറുക്കന്മാരും പോലും നിങ്ങളെ വേട്ടയാടില്ല.. കഴുകന്‍മാര്‍ നിങ്ങളുടേ ശവം കൊത്തിവലിക്കില്ല..”

അയാള്‍ ശപിച്ചുകൊണ്ടിരുന്നു വാതില്‍ കൊട്ടിയടച്ചു, പുറത്ത് ഉരുണ്ടെഴുനേറ്റ് ഓടി പോകുന്നതിന്റെ ശബ്ദം ഇല്ലാതായികൊണ്ടിരുന്നു.

ഫിറോസ് , അവന്‍ ഒന്നും മിണ്ടാതെ പേടിച്ച് മുത്തശ്ശിക്കരികില്‍ ഒതുങ്ങി നിന്നു ഫാത്തി മുത്തശ്ശി അപ്പോഴും റൊട്ടിപരത്തുന്ന തിരക്കിലാണ് അവര്‍ പൊതുവെ മിണ്ടാറില്ലല്ലോ.

നേരം വെളിക്കുമ്പോളം വരെ തന്നെ പട്ടാളക്കാര്‍ പിടികൂടിയതുമുതല്‍ മുത്തച്ഛന്‍ തള്ളി പുറത്താക്കിയ ആ മുഖം മൂടികളെ വരെ ഓര്‍ത്തു കിടന്നു. അവരുടെ ഓടിയകലുന്ന ശബ്ദം വരെ .

വല്ലാ‍ത്ത ഭീതിയില്‍ അവന്‍ തന്റെ അമ്മയേയും അച്ഛനേയും സങ്കല്‍പ്പത്തില്‍ അവരുടെ മുഖങ്ങള്‍ മനസ്സില്‍ വരച്ചു. അത് ഒട്ടും മായരുതേ എന്നാഗ്രഹിച്ചു കിടന്നു.

നേരം പുലര്‍ന്നത് അവന്‍ അറിഞ്ഞില്ല റൊട്ടി അടപ്പിലെ തീ വെട്ടം കണ്ടപ്പോഴാണ് അവന്‍ ജനല്‍ തുറന്നത് പുറത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു. കോണിഫറസ് മരങ്ങളില്‍ മഞ്ഞു തങ്ങി നില്‍ക്കുന്നു
പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞു... അത് മൂസ മുത്തച്ഛനായിരുന്നു

“മകനേ നിനക്കിന്ന് വേറെ തരത്തിലുള്ള ജോലിയാണ് ഞാന്‍ തരാന്‍ പോകുന്നത്.. നിന്റെ അമ്മയെ ചുട്ടു കൊന്നവരോട് പകവീട്ടാനുള്ള ദിവസം ആ ദിനം നിന്നില്‍ നിഷിപ്തമായിരിക്കുന്നു.. അതായിരിക്കും ദൈവ നിശ്ചയം”

അയാള്‍ അവനെ പതിവില്‍ വിപരീതമായി തഴുകി...

“നീ ഇന്ന് നീ ആ മിലിട്ടറി ക്യാമ്പില്‍ പോകണം, നിന്നെ വെറുതെ വിട്ട ആഫീസറുമായി നീ അടുത്തു അല്ലെ... ഞാന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.. ആദ്യം എനിക്ക് ദേഷ്യം വന്നെങ്കിലും.. ഞാന്‍ പിന്നീടാലോചിച്ചപ്പോള്‍ അതു നന്നായി എന്നു തോന്നി നിന്നെ അതില്‍ നിന്നും വിലക്കരുതെന്നും ഞാനവരോട് പറഞ്ഞിരുന്നു ആശ്ചര്യപ്പെടുന്നൂ അല്ലേ... നീ എന്തുകരുതി ഈ മുത്തച്ഛനേക്കുറിച്ച് ഞാന്‍ ഒന്നും അറിയില്ല എന്ന് കരുതിയോ അവരിലും എന്റെ ആള്‍ക്കാര്‍ ഉണ്ട് അതെ എന്റെ ആള്‍ക്കാര്‍.. പിന്നെ എന്റെ അകകണ്ണുകളും എല്ലായ്പ്പോഴും എപ്പോഴും എല്ലാവരുടെയും കൂടെയുണ്ട് ഇനി അവര്‍ ഇവിടെ മതിക്കരുത് നമ്മള്‍ക്ക് സ്വാതന്ത്ര്യം വേണം, ഇവിടെയാണ് ദൈവമുള്ളത്..ദൈവത്തിന്റെ കാരുണ്യമുള്ളത്... അവരുടെ കൂടേയല്ല.. അവര്‍ എത്ര ജന്മത്തേ കുടിയിറക്കി.. എത്ര കുട്ടികളെ രാജ്യം പിടിച്ചടക്കുന്നകൂട്ടത്തില്‍ കുരുതി കൊടുത്തു...നിന്റെ അമ്മയടക്കം എത്ര പേര്‍..?”

അവന്‍ തെല്ലോന്ന് പകച്ചു പോയി പതിവില്ലാതെയുള്ള തന്റെ മുത്തച്ഛന്റെ സംസാര രീതി ഭയപ്പെടുത്താതിരിക്കുമോ? അയാള്‍ പതുക്കെ ജനല്‍ കമ്പികളില്‍ അമര്‍ത്തി വീണ്ടും സംസാ‍രിക്കാന്‍ തുടങ്ങി

“നിനക്കറിയോ? ആദ്യം ഈ രാജ്യം ഒന്നാകണമെന്ന കൂട്ടത്തില്‍ ഞാനും ഒറ്റക്കെട്ടായിരുന്നു.. ഇപ്പോള്‍ അതല്ല.. അവര്‍ നശിപ്പിച്ചു..എവിടേയും ദു:ഖത്തിന്റെ പുകമറ, ശവവണ്ടികള്‍ പായുന്ന ശബ്ദം ചെന്നായ കണ്ണുള്ള ആട്ടിന്‍ക്കൂട്ടങ്ങള്‍ അവരുടെ സമാധാന സേനാംഗങ്ങള്‍,എല്ലാ‍രേയും ഞാന്‍ നശിപ്പിക്കും..പിന്നെ നിന്റെ അച്ഛന്‍ ആ മഹാപാപി എവിടേക്കോ ഒളിച്ചോടി...ഞാന്‍ നിന്റെ അമ്മയോട് എതിര്‍ത്തില്ലായിരുന്നു അന്ന്... അതും അവന്‍ ഒരു അന്യമതക്കാരനായിട്ടു പോലും.. അന്ന് എന്റെ മനസ്സ് സമാധാനം കാംഷിച്ചിരുന്നു...ഇപ്പോല്‍ ഇല്ല..ഒരിക്കലും അത് കിട്ടാന്‍ പൊകുന്നുമില്ല.. നിന്റെ അമ്മയുടെ മരണം.അല്ല ആ കൊലപാതകം അവരുടെ ആ സൈന്യാക്രമണം അത് എന്റെ നേര്‍ക്കായിരുന്നു..സമാധാനം വേണമെന്ന എന്റെ ആവശ്യം അന്ന് നിലനില്‍ക്കുന്നുണ്ടായിരുന്നു ആ ആവശ്യമാണ് എന്റെ അല്ല നമ്മുടെ കുടുമ്പത്തെ തകര്‍ത്തെറിഞ്ഞത് നമ്മുടെ ഈ പകുതി രാജ്യത്തിന് സ്വാതന്ത്ര്യം വേണം എന്നന്നേക്കുമായി...”

“ഇനി നീട്ടാന്‍ സമയം ഇല്ല.. ഇന്നലത്തെ എന്റെ പല പദ്ധതികളും പാഴായി..ഇനിയില്ല .... ഞാന്‍ ഈ ജോലി നിന്നെയേല്‍പ്പിക്കുന്നു. നീ ചാവേറാകണം നിനക്കുവേണ്ടി എനിക്കുവേണ്ടി നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി.. എനിക്കറിയാം നീ സമ്മതിക്കുമന്ന് “

അവന് പരിഭ്രമത്തില്‍ ഒന്നും മിണ്ടാനായില്ല... എപ്പോഴും മനസ്സിന്റെ ഉള്ളില്‍ തീ കത്തിയുലഞ്ഞ ആ പകയുടെ കനല്‍ അവനെ ഭയത്തില്‍ നിന്നും പിടിച്ചുവലിച്ചു.. അവന്‍ ഒന്നും മിണ്ടിയില്ല..അവന്‍ അത് മുന്നില്‍ കണ്ടിരുന്നതുപോലെ.

“എനിക്കറിയാം നിന്റെ ഉള്ളില്‍ പകയുണ്ടെന്നും..എന്റെ മനസ്സു പറയുന്നു..ഹ ഹ ഹാ അതു വേണം, പക ഉണ്ടായിരിക്കണം എന്നാലെ നമ്മുടെ ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ പറ്റൂലത്തിന്റെ കറുത്ത പുകപടലത്തില്‍ പതുങ്ങിയിരിക്കുന്ന ആ ലക്ഷ്യസ്ഥാനം.. അതുണ്ടായിരിക്കണം”

അയാള്‍ അട്ടഹസിച്ചു

“എനിക്കറിയാം ഇതുകൊണ്ട് ഞാന്‍ കാംഷിക്കുന്നതൊന്നും കിട്ടില്ല എന്ന കാര്യം.. പക്ഷെ നമ്മളെ കൊണ്ടായത് നമ്മള്‍ ചെയ്യണം.. അന്നവര്‍ക്ക് നിന്റെ അമ്മയെ എന്റെ കുടുമ്പസമാധാനത്തെ നശിപ്പിച്ചപ്പോള്‍ എന്തു കിട്ടി ഒന്നുമില്ല വട്ടപൂജ്യം... പിന്നെ ശൂന്യമായ ജീവജാലങ്ങള്‍ ചത്തോടുങ്ങിയ സ്ഥലങ്ങള്‍, ബോംബിട്ടു നശിപ്പിച്ച നഗരങ്ങള്‍...ഹ ഹ ഹാ”

“നീ പോണം അവരുടെ ക്യാമ്പില്‍ ആ മിലിട്ടറി തലവെനെ കൊല്ലണം, അതെ അവന്‍ നിന്റെ കൈകൊണ്ട് ചാവണം, പിന്നെ എല്ലാം നമ്മുടെ ആള്‍ക്കാറ് നോക്കി കൊള്ളും..”

അവന്റെ ആ വെളുത്തമേനിയില്‍ ഇന്നലെ രാത്രി വന്ന ആ മുഖം മൂടിക്കാരന്‍ കൊടുത്ത ആ പൊതി അയാള്‍ വച്ചുകെട്ടുമ്പോഴും അവന്‍ നിസംഗതയൈല്‍ പ്രത്യേകിച്ച് ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന രീതിയില്‍ നിന്നു കൊടുത്തു.
ഇത് കണ്ട ഫാത്തി മുത്തശ്ശിയുടെ റൊട്ടിപരത്തല്‍ നിശ്ചലമായി അവരുടെ കണ്ണീര്‍ റൊട്ടിമാവില്‍ ഇറ്റിറ്റ് വീഴുന്നത് അവന്‍ ശ്രദ്ധിച്ചു എന്നാലും ഒന്നും ശബ്ദ്ച്ചില്ലായിരുന്നു. ഫാത്തിമുത്തശ്ശിയില്‍ തന്റെ അനുഭവത്തില്‍ കണ്ട ആ കാഴ്ചയാണ് അവനെ ആശ്ചര്യപ്പെടുത്തിയത്..അത് മാത്രം.

അവന്‍ മഞ്ഞുമൂടിയ ആ വ്ഴികളിലൂടെ മിലിട്ടറി ക്യാമ്പ് ലക്ഷ്യമാക്കി നടന്നു.. ഒപ്പം ആ പട്ടാളം ഓഫീസറുടെ ലാളിത്യമുള്ള മുഖം അവന്റെ മനസ്സില്‍ തെളിഞ്ഞു അയാള്‍ എന്തിനാണ് ഇന്നലെ ആ വീട്ടില്‍ വച്ച് പൊട്ടികരഞ്ഞ് തന്നെ ഉമ്മ വെച്ചത്....
അതിന് മാത്രം അവന് ഉത്തരം കിട്ടിയില്ല.

പെട്ടെന്ന് ഒരു കനത്ത പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അവന്‍ തിരിഞ്ഞു നോക്കി..
അവന്‍ ഞെട്ടി
അവന്റെ വീടിരിക്കുന്നിടം കത്തിയെരിയുന്നു..മുത്തച്ഛനും മുത്തശ്ശിയും ഇപ്പോള്‍ യാത്രയാകുന്നുണ്ടാകും

നിമിഷം അവന്‍ രണ്ടുകൈകളും ഉയര്‍ത്തി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

അവന്‍ കുറച്ചു പിന്തിരിഞ്ഞശേഷം നേരെ ക്യാമ്പിലേക്ക് നടന്നു. എബ്രഹാം സാമുവല്‍ എന്ന ആ മിലിട്ടറി ഓഫീസറെ ലക്ഷ്യമാക്കി

ഇനി പിന്‍ തിരിഞ്ഞ് നോക്കാന്‍ ഒന്നും ബാക്കിയില്ലല്ലോ എന്ന ധാരണയില്‍.... അയാളുടെ ഇന്നലത്തെ ആ ക്ഷണം മനസ്സില്‍ ഓര്‍ത്തുകൊണ്ട്
“കുട്ടീ ..നിനക്ക് എന്നെ കാണണം എന്നു തോന്നുമ്പോള്‍ ഏതു സമയത്തും എന്റെ ക്യാമ്പിലേക്ക് വരാം.. എനിക്ക് ജീവനുള്ളിടം വരെ ആരും തടയില്ല ”

അയാളും അവിടെ ഇവനേയും നോക്കി കാത്തിരിക്കുന്നുണ്ടായിരിക്കും, പതിവ് സവാരിക്കായി.. ആ മഞ്ഞിലകള്‍ വീണ വഴികളിലൂടെ.. മഞ്ഞ് വിരിച്ച പാതയിലൂടെയുള്ള ആ സവാരിയും പ്രതീക്ഷിച്ച്.

ദൈവം കൊടുത്ത ആ ആപ്പിള്‍ രണ്ടായി പകുത്തപ്പോള്‍ ഈ കഷണത്തിന് മറ്റേ കഷണത്തേക്കള്‍ മധുരമുണ്ടെന്ന് പരസ്പരം വാദിച്ച് പകയാല്‍ കടി പിടി കൂടുന്നവര്‍ അതില്‍ നിന്നും കൊഴിഞ്ഞു വീണ വിത്തുകളെ നല്ല അന്തരീക്ഷത്തില്‍ വളമിട്ട് വളര്‍ത്താന്‍ മറക്കുന്നു.. നാളെയുടെ നല്ല പൂക്കള്‍ വിരിയുന്ന, നല്ല ഫലങ്ങള്‍ കായ്ക്കുന്ന തണല്‍ മരങ്ങളാകേണ്ടതിനെ..

* * *

കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“

നമ്മുടെ ശ്രീ രാഗേഷ് കുറുമാന് ആശംസകള്‍!!!!













നമ്മുടെ ഈ കഥക്കൂട്ടുകളുടെ ഉപദേശകനായ ശ്രീ രാഗേഷ് കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന അനുഭവകുറിപ്പ് റെയിന്‍ബോ ബുക്സ് ആഗസ്റ്റില്‍ പബ്ലിഷ് ചെയ്യുന്നു എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.



Wednesday, July 11, 2007

കഥക്കൂട്ടുകള്‍ക്ക് ആശംസകള്‍!










സുബാഷ് ചന്ദ്രന്‍

കഥക്കൂട്ടുകള്‍ ഒരു നല്ല കാര്യം!!!
അതും ഏഴാം കടലിനുമക്കരെ നടക്കുന്നു
എന്നു കേട്ടതില്‍ സന്തോഷം !

ഇതിപ്പോള്‍ അക്കര ഇക്കരെയായി കിടക്കുന്ന മനസ്സുകളെബന്ധിപ്പിക്കുന്ന

ഒരു പാലം ആകാന്‍ പോവുകയാണ് ഒരു ഹൃദയത്തില്‍..
എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്റെ ആശംസകള്‍.


സ്നേഹപൂര്‍വ്വം


- സുബാഷ് ചന്ദ്രന്‍


Friday, June 15, 2007

മണ്ണപ്പു
















കഥ : അജിത്ത് പോളക്കുളത്ത്
ചിത്രം വര : പി.ആര്‍ രാജന്‍


***
കോട്ടപ്പുറം ചന്തയിലെ അല്ലറ ചില്ലറ കൂലിപ്പണികള്‍ കഴിഞ്ഞാല്‍ അപ്പൂട്ടന്‍ എന്ന മണ്ണപ്പൂനെ കാണണമെങ്കില്‍ ശേഖരേട്ടന്റെ റേഷന്‍ കടയിലേ ഒക്കൂ. വെളുപ്പാന്‍ കാലങ്ങളില്‍ നാട്ടുകാരും പോലീസുകാരും കാണാതെ മണലു അടിച്ചുമാറ്റി കൊണ്ടുപായുന്ന ട്രിപ്പര്‍ ലോറിയുടെ ചക്രങ്ങള്‍ വീഴ്ത്താന്‍ കിടങ്ങുകുഴിച്ചു വന്നതേയുള്ളൂ ഇപ്പൊള്‍, പുഴയുടെ ഗര്‍ഭാശയത്തില്‍ തോണ്ടി,
മാന്തി കൊണ്ടുപോകുന്നവരും ,സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ ഭോഗിക്കുന്നവരും ഒരേ തട്ടിലാണ് അവനു മുന്നില്‍ .

മണ്ണപ്പൂന്റെ ചുറ്റുപാടിലേക്ക്;
പണ്ട് ഒരു പ്രളയത്തില്‍ ഈ പെരിയാറിലേക്ക് ഒഴികിപോയത്രേ മണ്ണപ്പൂന്റെ അമ്മ കൊച്ചമ്മൂ, പുഴക്കരുകിലെ കയറുനിര്‍മ്മാണകമ്പനിയില്‍ തൊണ്ട് തല്ലി ചകിരിയാക്കുന്ന പണിയായിരുന്നു കൊച്ചമ്മൂന്... അന്ന് നാലു വയസ്സുള്ള മണ്ണപ്പൂനെ കുറുമ്പ് സഹിക്കവയ്യാതായപ്പൊള്‍ കൊച്ചമ്മൂ കുടിലിലെ തൂണില്‍ കെട്ടിയിട്ട് പണിക്കു പോയതായിരുന്നു. പിന്നീട് തോണിക്കാരന്‍ മാധവേട്ടനാണ്അവനെ വളര്‍ത്തിയത്, മാധവേട്ടന്റെ മകന്‍ കുഞ്ഞന്‍ രാധയും മകള്‍ പ്രസന്നയുമാണ് അവന്റെ ചെറുപ്പം മുതല്‍ ഇപ്പം വരെയുള്ളകൂട്ട്, കടവിനപ്പുറത്ത് പുതിയ പാലം വന്നപ്പോള്‍.. കടവിനെ കടത്തുകാരനെയും നാട്ടുകാര്‍ മറന്നു, മാധവേട്ടനേയും. മാധവേട്ടന്‍ തൊണ്ടയില്‍ ദീനം വന്ന് മരിച്ചിട്ട് കൊല്ലം രണ്ടായി. ഇപ്പോള്‍ കുഞ്ഞന്‍ രാധ കോട്ടപ്പുറം ചന്തയില്‍ പച്ചക്കറി കച്ചവടം നടത്തുന്നു.പ്രസന്ന പത്താം തരെ പഠിച്ചു തോറ്റു ഇപ്പൊള്‍ ടൈലറിങ്ങുമായി വീട്ടില്‍ കഴിയുന്നു . മാധവേട്ടന്റെ നുറുമ്പിച്ചുകോണ്ടിരിക്കുന്ന കടത്തുതോണിയിലാണ് മണ്ണപ്പൂന്റെ അന്തിയുറക്കം. ഇപ്പോള്‍ വിജനമായ കടവില്‍ മാധവേട്ടന്റെ നുറുമ്പിച്ച തോണിയും പിന്നെമണ്ണപ്പൂവും മാത്രം കൂട്ട്.
അമ്മ പുഴയില്‍ മുങ്ങി മരിച്ച അന്നുമുതല്‍ പുഴ കാണുമ്പോള്‍ മണ്ണപ്പൂന്റെ കണ്ണില്‍ കരച്ചില്‍ വരും , ഒപ്പം മണ്ണുമാന്തികളെ കണ്ടാല്‍ അവന്‍ പോലീസിനു ഒറ്റുകൊടുക്കലായി സ്ഥിരം പണി അമ്മ പുഴയിലെ അടിത്തട്ടിലുണ്ടെന്നാ അവന്റെ വിശ്വാസം.

പുഴയിലുറങ്ങുന്നഅമ്മയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ദിവസം ഞായറാഴ്ച. കവലയില്‍ പോത്തിറച്ചിയും മാട്ടിറച്ചിയും വാങ്ങാന്‍ പോയി വരുന്നവരും,അമ്പലം പള്ളി എന്നിവിടങ്ങളില്‍ പോയി വരുന്നവരില്‍ കാലത്തുള്ള കാഴ്ച ഇതാണ്, പലരും കളിയാക്കി കൂക്കിവിളിക്കാറുണ്ട്.

പലപോലീസുകാരും രാത്രികാലങ്ങളില്‍ മണ്ണപ്പൂനേം കൊണ്ടു സവാരിചുറ്റും, പാണക്കാട്ടേ മണിയന്റെ ട്രിപ്പര്‍ ലോറി, മൂക്കന്‍ വാസുവിന്റെ ടൊയോട്ട, കാറുമൊതലാളി മൊയ്തൂന്റെ ആകെയുള്ള സമ്പാദ്യമായ ലെയ് ലാന്റ് ലോറി അങ്ങനെ നീളുന്ന പുഴമാന്തി കള്ളന്മാരെ... എല്ലാം പിടിച്ചത് മണ്ണപ്പൂന്റെ സഹായത്താല്‍ അല്ല പിന്നേ.. പോലീസിന്റെ കേമത്തം കൊണ്ടല്ലായിരുന്നു. പലപ്പോഴുമായി കൊട്ടേഷന്‍ടീമുകളില്‍നിന്നും വിദഗ്ദമായി രക്ഷനേടിയിട്ടുമുണ്ട് അവന്‍. പണ്ട് മേനക തിയ്യറ്ററില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ മുന്‍പല്ല് കിണറ്റുംവക്കിലടിച്ചു പകുതി പോയിരിന്നു.
നഗരത്തിലേ വലിയ കോണ്ട്രാക്റ്റര്‍മാര്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ മണ്ണപ്പൂന്റെ ഇപ്പണികാരണം കേട്ടിടപ്പണികള്‍ നിര്‍ത്തി വച്ചിട്ടുണ്ട്..

പകലുകള്‍ പലപ്പോഴും മണ്ണപ്പൂനെ കളിയാക്കാറുണ്ടെങ്കിലും അവനു പുഴക്കരയിലെ കുളിര്‍ക്കാറ്റ് എപ്പോഴും തുണയായി കൂടെ ഉണ്ടാകുംഅവനു പകലിനേക്കാള്‍ ഇഷ്ടം രാത്രിയൊടാണ്... കടവിലിരുന്ന് ചെമ്മീന്‍ ചമ്മന്തിയും കൂട്ടി കള്ള് കുടിക്കുക പതിവ്‍.നിലാവെട്ടത്തിലാണ് ഇന്നലെ നടന്ന സംഭവങ്ങളേക്കുറിച്ചുള്ള മനോവിഷ്താരം. ഉറക്കെയായിരിക്കും വിസ്താരവും ഉത്തരവിടലുകളും എല്ലാം സ്വയം തന്നെ... ഇതിപ്പോള്‍ തുരുത്തിലെ ജനങ്ങള്‍ക്ക് സ്ഥിര സംഭവമായതിനാല്‍ ആരും ശ്രദ്ധിക്കാറില്ല.

തോണിക്ക് പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞു നോക്കി...അത് കുഞ്ഞന്‍ രാധയായിരുന്നു

“ ങ്ഹാ... നീയാര്‍ന്നോ.. എന്താ പതിവില്ലാതെ ഈ വഴിക്ക്” പരുക്കന്‍ ശബ്ദം നേര്‍മ്മയാകുന്നത് കുഞ്ഞന്‍ രാധയെയും പ്രസന്നയേയും കാണുമ്പോള്‍ മാത്രം.

“വന്നേന്തിന്.. നാളെ ചന്തെല് വര്ണ്ടേ” അവന്‍ ചോദിച്ചു

“അല്ലടാ നമ്മുടെ പ്രസന്നക്ക് ഒരാലോചന... കൊറച്ചു കിഴക്കൂന്നാ.. മാളെന്ന് ചെക്കന് മരപ്പണിയാണ്, സ്വന്തം മരചാപ്രേണ്ട്... പണിക്കാരനാചന്തയില്‍ മീന്‍ വില്‍ക്കുന്ന കാതറിക്ക പറഞ്ഞു വരുന്നോരാ...”

“അതിനിപ്പ ഞാനെന്താ ചെയ്യേണ്ടേ... വര്ട്ടേ... വരണം”

“നീ നാളെ അവിടെക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടുവരണം... പുതിയ ഫൈബ്ര് കസേര ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ട്, നീ അത് ചന്തേന്ന് കൊണ്ടു വരണം”

കാല്‍പ്പെരുമാറ്റം അകന്നു കൊണ്ടിരുന്നു.. അവന്‍ ബാക്കിവെച്ച കള്ളുമോന്തി... ഉറക്കെ വിളിച്ചു

“അമ്മേ എനിക്കു മാധന്‍ വെല്ലിച്ഛന്‍ പറഞ്ഞുവെച്ച് പെണ്ണും പോണ്, അവളെ കാണാന്‍ ആളുവരുന്നു... പോകട്ടെ.. എല്ലാം പോയി തുലയട്ടെതുലയട്ടെ.. എല്ലാരും തുലയട്ടേ.... ഹ ഹ ഹാ‍.... ഹാ അങ്ങനെ തുലയട്ടേ..”

അത് ചെറുതായ് ചെറുതായില്ലാതായി....

പുഴയില്‍ നിന്നും വന്ന കുളിര്‍കാറ്റ് ആദ്യം തോണിയില്‍ കയറി.. പിന്നെ അവനെ തഴുകി...


മാധവേട്ടന്റെ വീട്ടീന്ന് കാലത്തു തന്നെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്, പതിവുപോലെ കടവിലേക്ക് പുഴയിലൂടെ ഒഴുകിവരുന്ന ഇറച്ചിക്കടക്കാറ് ഉപേക്ഷിച്ച പോത്തിന്റേയും ആടിന്റേയും അവശിഷ്ടങ്ങള്‍ അവന്‍ ഒരു കോലെടുത്ത് പിടിച്ചു കരക്കു കയറ്റി... നാറുന്നവയും ഫ്രെഷായ കുടലുകളുടെയും സമിശ്രഭാണ്ഡങ്ങള്‍ ..

അവ കുഴിച്ചിടുമ്പോള്‍ അവന്‍ പ്രാകി.

“പാണ്ടാറവട്ടേ ‍... പണ്ടാറക്കാലന്മാര്‍ .. നശ്ക്കട്ടേ”

അതു പറഞ്ഞു അവന്‍ കണ്ട കാഴ്ച വീണ്ടും അവനെ പ്രകോപിപ്പിച്ചു...വീട്ടില്‍ കക്കൂസുണ്ടായിട്ടും വെളിക്കിരിക്കാന്‍ വരുന്നവര്‍... മുതിര്‍ന്നവരും പിള്ളേരും..അവന്‍ കല്ലെടുത്തെറിഞ്ഞു..

“പണ്ടാറങ്ങള്‍ക്കു എത്ര പ്രാവശ്യം ഏറ് കൊണ്ടിരിക്കുന്നു.. നാശങ്ങള് .. വീട്ടില് കക്കൂസൂണ്ടായിട്ടും തൂറാന്‍ വന്നിരിക്കണ്പോയ് വീട്ടി തൂറടാ... നാറികളേ...പഞ്ചായത്ത് കക്കൂസുണ്ടാക്കാന്‍ കൊടുത്ത പൈസ മുഴ്വേനും തിന്നു മുടിച്ചില്ലേട നിന്റങ്ങള്ളോര് ”

“പൊടാ പ്രാന്താ... മണ്ണപ്പു പ്രാന്തന്‍...” പിള്ളേര്‍ ഒച്ചവച്ച് വീട്ടിലേക്ക് ഓടി..

പ്രസന്നയുടെ കല്യാണം തീര്‍ച്ചയായി ചിങ്ങത്തിലെ പതിമൂന്നിനു കല്ല്യാണം.

* * *

കല്യാണം കഴിഞ്ഞു ഇലകളും വേസ്റ്റും പുഴയിലേക്കിടാതിരിക്കാന്‍ ആ വകുപ്പ് അവന്‍ ഏറ്റെടുത്തു... കുഴിമാന്തി അതിലിട്ടു എല്ലാംഇലകള്‍ തികയാതെ വന്നപ്പോള്‍ വാങ്ങിയ പ്ലാസ്റ്റിക്കിലകള്‍ അവനെ പല്ലിളിച്ചു കാട്ടി... ദേഷ്യത്തോടെ അവ കത്തിച്ചുകളയാന്‍ മാറ്റി വച്ചു .

പ്രസന്നയും വരനും കൂട്ടരും പോയി...

അന്ന് രാത്രിയും പതിവുപോലെ കടവില് , മാധവേട്ടന്റെ തോണിയില് മണ്ണപ്പൂം കള്ളുകുടിയും മാത്രം ബാക്കി.. അയാള്‍ ഉറക്കെ വിളിച്ചു കൂകി..ഉറക്കെ അട്ടഹസിച്ചു.. പതിവുപോലെ പുഴയില്‍ നിന്നും വന്ന കുളിര്‍ക്കാറ്റ് അവനെ തഴുകി...നിലാവെട്ടത്തില്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.

പുലര്‍ച്ചയിലെ പത്രവണ്ടികള്‍ , പാണ്ടി ലോറികള്‍ കടവിനടുത്തുള്ള പുതിയ പാലത്തില്‍ കൂടി പാഞ്ഞു പോയി.

പതിവുപോലെ ആടിന്റെയും പോത്തിന്റേയും വേസ്റ്റുകള്‍ കോലുകൊണ്ട് പൊക്കിമാറ്റി കരക്കിടാന്‍ അവന്‍ വന്നില്ല.. അടിഞ്ഞുകൂടിയ ഭാണ്ഡങ്ങളെ കാക്കകള്‍ ആര്‍ത്തുകൊത്തി വലിച്ചു.

അതിലൊന്ന് മണ്ണപ്പു ആയിരിക്കുമോ?

ആര് അറിയാന്‍...

അന്ന് അവന്റെ കല്ലേറു പേടിച്ചു പിള്ളേരും വന്നില്ല .

അവന്റെ ആത്മാവ് പുഴയിലുറങ്ങുന്ന അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്.. വീണ്ടും ഒരു ശിശുവാകാന്‍....
ഗര്‍ഭപാത്രം തോണ്ടി വാരാന്‍ വരുന്നവരേയും കാത്ത് പുഴക്കടിയിലെ മണ്ണിലോളിച്ചിരിക്കുന്നുണ്ടാവും ...

മണ്ണപ്പു മണ്ണിനായ് മണ്ണിലേക്ക് ....

കടവിലിപ്പോള്‍ മാധവേട്ടന്റെ നുറുമ്പിച്ചുകൊണ്ടിരിക്കുന്ന തോണി മാത്രം ബാക്കി.

പ്രൈ.ലി.





കഥ - ദേവദാസ്
ചിത്രം വര : പി.ആര്‍ രാജന്‍



***
ആകാശത്ത് മേഘപടലങ്ങള്‍ അവദൂതരുടെ പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ വരയ്ക്കുകയും മായ്ക്കുകയും ചെയ്ത് കൊണ്ടിരുന്നു
ആ വിലാലമായയ് ക്യാന്‍‌വാസിന് മിനുക്ക് പണിയെന്നോണം ഒരു പകലിന്റെ കൂടി വേര്‍പാടില്‍ ചക്രവാള ഗദ്ഗതം മുഴക്കി പക്ഷികള്‍ കൂട്ടമാറ്റി ചേക്കേറികൊണ്ടിരുന്നു. പൂമ്പാറ്റചിറകുള്ള കുഞ്ഞുങ്ങള്‍ റെസ്റ്റൊറന്റിന്റെ ഗാര്‍ഡനില്‍ ഒച്ച വെച്ച് നടന്നു.

ചില്‍...

ഉം..

വൈരുദ്ധ്യാത്മക ഭൌതിക വാദത്തിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങള്‍ കേള്‍ക്കണൊ?

യേസ് പറയൂ പൈലീ

നമ്മള്‍...അതേ നമ്മള്‍ തന്നെ

കാരണം?

നോക്കൂ ചില്‍.. മോഡേണ്‍ വസ്ത്രം ധരിച്ച് ,കണ്ണില്‍ വിരിയുന്ന ഭാവങ്ങളെ മറയ്ക്കാന്‍ കറുത്ത ചില്ലുകൂടാരം പണിത്, അതിന്റെ കയര്‍ ചെവിയില്‍ വലിച്ചു കെട്ടിയിട്ട്, ലോകത്തെ ഇളക്കിമറിക്കാന്‍ പോന്ന സംവാദം നടക്കുമ്പോഴും ചുയിംഗം ചവയ്ക്കുന്ന നീ. പഴഞ്ചനായി തുടരുന്ന, ഇനിയും പഴഞ്ചനായി തന്നെ തുടര്‍ന്നേയ്ക്കാവുന്ന ആശയങ്ങളും , കറവ വറ്റിയ പശുവായ പ്രസ്ഥാനത്തേയും പേറി അത് കാമധേനുവാകൂന്നതും കാത്ത് അതിന്റെ ചാണകത്തിന്റെ നിരന്തര സ്പര്‍ശത്താല്‍ കുഴിനഖം കെട്ട് കഴിയുന്ന ഞാന്‍. പഴയ ഇടയരുടെ ചിത്രങ്ങള്‍ ഫ്രയിം ചെയ്ത് ദൈവതുല്യം ആരാധിക്കുമ്പോള്‍ ഏതെങ്കിലും ഒരുവന്‍ വന്ന് 'ആദ്യത്തെയാള്‍ക്ക് പാറിപ്പറന്ന മുടിയും താടിയും, രണ്ടാമന് കഷണ്ടിയെങ്കിലും ചീകിയൊതുക്കിയ മുടിയും ബുള്‍ഗാനും, മൂന്നാമന് ഷേവ് ചെയ്ത താടിയും കട്ടിമീശയും. ഇതെന്താപ്പാ റഷ്യയിലെ ബാര്‍ബര്‍ ഷാപ്പ് വിപ്ലവമോ?' എന്നെങ്ങാന്‍ ചോദിച്ചാല്‍ ചുവപ്പന്‍ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് , മുഖം വലിഞ്ഞ് മുറുകി ഒന്നുക്കിലവന്റെ കരണത്തടിക്കുകയോ അല്ലെങ്കില്‍ നിലത്ത് കാറി തുപ്പുകയോ ചെയ്യുന്ന ക്രൊമേഡ് പൈലിയായ ഞാന്‍.

ഇതിലെന്താ ഇത്ര വലിയ തെറ്റ് ? പൈലീ..പൈലിക്കുട്ടാ..വിപരീത മൂല്യങ്ങള്‍ എന്നും ഉണ്ടാകും. അല്ലെങ്കിലീ ലോകത്തിന് തന്നെ നിലനില്‍പ്പില്ല മോനേ. ഇങ്ങനെ എന്തെങ്കിലും പറഞ്ഞ് വഴക്കടിക്കാതെ മനുഷ്യര്‍ എങ്ങിനെ ജീവിക്കും? കാലത്തെഴുന്നേറ്റ് ഒരു ഗ്ലാസ് മില്‍മാ പാലും കുടിച്ച്, പത്രവും ടാബ്ലോയിഡും വായിച്ച്, അവരവരുടെ അരാധനാലയങ്ങളില്‍ പോയി തനിക്കും സമൂഹത്തിനും വേണ്ടി പ്രാഥിച്ച് , സേവന നിരതരായിരിക്കുന്ന മനുഷ്യര്‍. സമാധാനം ഭക്ഷിച്ച്, ശാന്തിയില്‍ വിശ്രമിച്ച്, വിരക്തി വിസര്‍ജ്ജിക്കുന്ന മനുഷ്യര്‍. അവര്‍ക്ക് ബോറഡിക്കില്ലേ പൈലീ. തീര്‍ച്ചയായും പ്രശ്നങ്ങള്‍ ഉണ്ടാകണം. അതില്‍ മൌലീകതയോ, ആശയസംഘര്‍ഷങ്ങളൊ, ബിംബവല്‍ക്കരണമോ, സാങ്കേതികതയോ, വ്യുല്‍പ്പത്തിയൊ എന്തും വരാം. അല്ലെങ്കില്‍ "ഓണ്‍ലീ ദെന്‍ ഷാല്‍ വീ ഫൈന്റ് കറേജ്" എന്ന ഒരു ലേഖനത്തില്‍ ഐന്‍സ്റ്റീന്‍ പറഞ്ഞ പ്രകാരം ഈ ലോകത്ത് ഒരാള്‍ മാത്രം അവശേഷിക്കണം.
ഒരാള്‍ മാത്രം......
ഒരാള്‍...............
ഒരാശയം..........
ഒരു സംഘടന...
ഒരു നേതാവ്(അനുയായി?)...
ഞാനില്ലാതെ... ഈ നന്ദനയില്ലാതെ നിനക്ക് ജീവിക്കാനാകുമോ പൈലീ?

പ്ലീസ് ചില്‍, നീ നിന്റെ യഥാര്‍ത്ഥ പേര് പറയരുത്. എനിക്കത് തീര്‍ത്തും ഇഷ്ടമല്ല. ഞാനും, ഈ ലോകവും നിന്നെ ചില്‍ എന്ന് വിളിയ്ക്കും. കാരണം നീയൊരു ചിലയ്ക്കുന്ന വാനമ്പാടിയാണ്.

റിയലി?

അതേ...വൃക്ഷലതാദികളിലിരുന്ന് പാടുന്ന, ഏതോ രാജാവ് പിടിച്ച് കൂട്ടിലടച്ചപ്പോള്‍ സ്വന്തം സ്വരമടച്ച് പ്രതിഷേധസമരം ചെയ്ത് , അടിച്ചമര്‍ത്തുന്നവരുടെ ഫീനിക്സായിത്തീര്‍ന്ന അതേ വാനമ്പാടി

നന്ദന പേരിന് എന്താണ് കുഴപ്പം?

ഇനിയുമത് ഉച്ഛരിക്കരുത്. അതില്‍ നിറയെ 'ന'കളാണ്. കാലുകള്‍ അല്‍പ്പം ചേര്‍ത്ത് പിടിച്ചാല്‍ ആഗോളഭക്ഷണഭീമന്റെ മുദ്രയായിത്തീരുന്ന, നിരത്തിവെച്ച് തലതിരിച്ചിട്ടാല്‍ എട്ടുകാലിയെന്ന വ്യാജേന ഏതോ മുക്കുവന്‍ ലോകം മുഴുവന്‍ വിരിച്ചിട്ട വലയായി തീരുന്ന മുദ്രകള്‍. ഒരു പേരില്‍ ഇത്രയും അലങ്കാരമുദ്രകള്‍ വേണ്ടാ ചില്‍.

നീ ഫോബിക് ആണ് പൈലിക്കുട്ടാ


ശരിയാണ്. എല്ലാവരും ഫോബിക് ആണ്. കുഞ്ഞ് ഭയാശങ്കകള്‍ എല്ലാവരിലും കാണാം. എനിക്ക് ആഗോളഭീമന്മാരുടെ മുദ്രകളെ ഭയമാണ്, ഉയരത്തെ, താഴ്ചയെ, ഇടനാഴികളെ, സന്ധ്യകളെ, പട്ടികളെ ...ഒക്കെ ഭയമാണ്

നിന്റെ ഫോബിക് ശൃംഘല വളരെ നീണ്ടതാണ്

ഞാന്‍ നിന്നെ ചില്‍ എന്ന് മാത്രം വിളിക്കും

നീ നിന്റെ പേര് ശ്രദ്ധിച്ചിട്ടുണ്ടൊ പൈലീ. പൈലീ കുഞ്ചെറിയ, കേട്ടാല്‍ ഏതോ കുടിയേറ്റക്കാരന്‍ മുതലാളീടെ പേരാണെന്ന് തോന്നും. ഒരു റബര്‍കറയുടെ മണമുണ്ടതിന്. കുടിയേറ്റ ഗ്രാമങ്ങളില്‍ ഒന്നായിരുന്നുട്ടും എന്തേ നിന്റെ തലമുറ ഒന്നും വെട്ടിപ്പിടിച്ചില്ലേ?

ചില്‍, എന്റെ ഗ്രാന്റ്ഫാദറിന്റെ പേര് ഇട്ടിയവിര എന്നായിരുന്നു. പുള്ളിക്കാരനാണ് ഞങ്ങളുടെ കുടുംബത്തെ കുടിയേറ്റ ഗ്രാമങ്ങളിലേയ്ക്ക് പറിച്ച് നട്ടത്.

ഇട്ടിയവിര വാസ് ഹീ എ വേം? മണ്ണിര, നാടവിര എന്നൊക്കെയില്ലേ അത് പോലെ?

ശരിയാണ് ഇട്ടിയവിരാച്ചന്‍ ഒരു മണ്ണിരയായിരുന്നു. മണ്ണ് ഉഴുതു മറിച്ചു, അതിനു വളക്കൂറുണ്ടാക്കികൊടുത്തു. എന്നാലോ മണ്ണ് വെട്ടിപ്പിടിച്ചതുമില്ല. ഫലമോ എല്ലാര്‍ക്കും ചുരുങ്ങിയത് അഞ്ചേക്കര്‍ പുരയിടമെങ്കിലും ഉള്ള കുടിയേറ്റ ഗ്രാമത്തില്‍ പോലും എനിക്ക് 5 സെന്റ് സ്ഥലവും അതിലൊരു വീടും.

ഇട്ട്യവിരാച്ചനൊട് പൈലിക്കെന്ത് തോന്നുന്നു? ഇഷ്ടം...ദ്വേഷ്യം


രണ്ടുമല്ല, ആരാധന... വനപ്രാന്തങ്ങളില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപദേശ ഫലകം നീ കണ്ടിട്ടില്ലേ ചില്‍...
ഇവിടെ നിന്ന് ഓര്‍മ്മകള്‍ മാത്രം ശേഖരിക്കുക......
കാലടിപ്പാടുകല്‍ മാത്രം അവശേഷിപ്പിക്കുക.........
പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക.......................
എന്നൊക്കെ. ഇട്ടിയവിരാച്ചന്‍ വനത്തില്‍ നിന്ന് ഓര്‍മ്മകള്‍ മാത്രം ശേഖരിച്ചു. കാലടിപ്പാടുകള്‍ മാത്രം അവശേഷിപ്പിച്ചു. കാലാന്തരത്തില്‍ പ്രായാധിക്യത്താല്‍ ഓര്‍മ്മച്ചിത്രങ്ങളുടെ ചായപ്പൊലിമ കുറഞ്ഞ് നിറം കെട്ടു, കാലടിപ്പാടുകള്‍ കരിയില മൂടി കിടന്നു. നീ ആ ചുയിംഗം പുറത്ത് കളയൂ ചില്‍...ഓര്‍മ്മകളെ മാത്രം അയവിറക്കൂ

പൈലിക്ക് ചുയിംഗത്തേയും ഭയം ആണൊ?

ഇല്ല....പക്ഷേ നീരൂറ്റിക്കുടിച്ച് പുറം തള്ളപ്പെടുന്ന അധകൃതന്റെ സിംബലാണ് ചുയിംഗം..

അത് നിന്റെ ധാരണമാത്രമാണ് പൈലീ. ചുയിംഗം മറ്റ് പലതിന്റേയും സിംബലാണ്. വിഴുങ്ങാന്‍ കഴിയാത്ത കയ്പ്പന്‍ യാഥാര്‍ത്ഥ്യമാണ് നാം ചവയ്ക്കുക. തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയാത്തൊരു കയ്പ്പന്‍ യാഥാര്‍ത്ഥ്യം ആണ് ചുയിംഗം. ഇത്തരം കയ്പ്പോ ചവര്‍പ്പോ ഉള്ള ചവയ്ക്കുന്ന വസ്തുക്കള്‍ എല്ലാകാലത്തും ഉണ്ടായിരുന്നു. ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. നമ്മുടെ കൃസ്തുവില്ലേ മൂപ്പര് പണ്ട് അന്ത്യാത്താഴവിരുന്ന്‍ നടത്തുമ്പോള്‍ വീഞ്ഞ് പാനം ചെയ്യാനായി വെച്ചിരുന്ന കാസയ്ക്ക് ഓട്ടയുണ്ടായിരുന്നു.
" ഇതെന്റെ രക്തമാണ്' " എന്നും പറഞ്ഞ് അങ്ങേരത് മുകളിലേയ്‌ക്കുയര്‍ത്തിയപ്പോള്‍ വീഞ്ഞ് തുള്ളികളായി താഴേയ്ക്ക് വീഴാന്‍ തുടങ്ങി. കാനായില്‍ വെച്ച് വെള്ളത്തെ പോലും വീഞ്ഞാക്കിമാറ്റിയവന്റെ നിസ്സഹായാവസ്ഥ കണ്ട് ശിഷ്യര്‍ മുഖത്തൊട് മുഖം നൊക്കി നിന്നു. മേശേ മേല്‍ തട്ടിത്തെറിച്ച ഒരു വീഞ്ഞ് തുള്ളി വിശുദ്ധ ജോണിന്റെ കണ്ണില്‍ തെറിച്ചു വീണു. ഇരിപ്പിടം വിട്ട് കണ്ണും പൊത്തിക്കൊണ്ട് അതു കഴുകാനായി ജോണ്‍ പുറത്തേയ്ക്കോടി. ആ കസേരയിലൊരു പെണ്ണിരുന്നു. സംഗതികള്‍ വഷളാകുന്നത് കണ്ട് പ്രശ്നപരിഹാരത്തിനായി പത്രോസ് തന്റെ വായില്‍ നിന്ന് ചുയിംഗം പുറത്തെടുത്തു. എന്നിട്ടത് കാസയുടെ ദ്വാരത്തിലൊട്ടിച്ചു. അതായിരുന്നു ആദ്യത്തെ വിശുദ്ധ ചുയിംഗം.

ഒറ്റപ്പാലം നായരിച്ചിയ്‌ക്ക് ഇത്രയും കൃസ്തീയ ജ്ഞാനമോ?

നിനക്ക് വേദോം, ദൈവോം ഒന്നുമില്ലെന്ന് വച്ച് എല്ലാരും അങ്ങിനെയാകണമെന്നാണോ? ഒരു കാര്യം ചോദിക്കട്ടെ ഈ ലോകത്തെ നീ എങ്ങനെ കാണുന്നു?

ചൂഷണം ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മിലുള്ള....

മണ്ണാങ്കട്ട. എന്നാലെനിക്ക് പ്രപഞ്ചസത്യം ജഗത് മിഥ്യ . എന്റെ കണ്ണുകളില്‍ നൊക്കുമ്പോള്‍ പോലും നീ റൊമാന്റിക് ആകാറില്ലേ പൈലീ?

പൈലി ശ്രമിച്ച് നോക്കി.കറുപ്പും നീലയും ഇടകലര്‍ന്ന കണ്ണുകളിലേയ്ക്ക്..... എന്നാല്‍ താടിയ്ക്ക് കൈയ്യും കുത്തിയിരുന്ന് എന്തിലേയ്ക്കൊ സൂക്ഷിച്ച് നോക്കുന്ന പൈലീ കുഞ്ചെറിയയെ അല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. പിന്നീട് ആ ചിത്രത്തിന് അവള്‍ ഇമകളാല്‍ തിരശീലയിട്ടു. ഓരോ തവണയും ഇമത്തിരശീല ഉയരുമ്പോള്‍ ഓരോ ചിത്രങ്ങള്‍ മാറി വരുന്നു.

ബ്യൂസിഫാലസിന്റെ പുറത്തേറി പട വെട്ടുന്ന അലക്സാണ്ടര്‍......................
വാട്ടര്‍ലൂവിനൊരുങ്ങുന്ന നെപ്പോളിയന്‍................................................
മൈന്‍ കാംഫ് എഴുതുന്നതിനിടെ മഷി തീര്‍ന്ന പേന കുടയുന്ന ഹിറ്റ്ലര്‍....
പത്രത്താളുകള്‍ മറിക്കുന്ന മര്‍ഡൊക്...................................................
കമെന്ററി കേട്ട് തലകുലുക്കുന്ന കെറി പാര്‍ക്കര്‍......................................
കഥ പറഞ്ഞ് കുട്ടികളെ ഭ്രാന്ത് പിറ്റിപ്പിക്കുന്ന റൌളിങ്ങ്...........................

എന്റെ കണ്ണില്‍ നൊക്കുമ്പോള്‍ പോലും നിന്റെ മുഖത്ത് ഭയം നിഴലിക്കുന്നല്ലോ പൈലീ

ഇല്ല അത് യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്. പക്ഷേ ഭയപ്പെടില്ല ഞാന്‍ പൊരുതിക്കൊണ്ടേയിരിക്കും.

നീ ആരൊട് പൊരുതും നിഴലുകളോടോ? ആയുധങ്ങള്‍ കൊണ്ടോ ആശയങ്ങള്‍ കൊണ്ടോ നിഴലുകളെ കൊല്ലാനാകില്ല പൈലിക്കുട്ടാ. വെളിച്ചത്തിന് പോലും അവയുടെ ദിശമാറ്റാനേ കഴിയൂ. ദി ഹിസ്റ്ററി വില്‍ റിപീറ്റ്....നിന്റെ ശത്രുക്കള്‍ എന്നും ഇവിടെ തന്നെയുണ്ടാകും. ഒരു ടെലിപ്പതിക് റിവീലിംഗ് നടത്തട്ടെ, നീ എന്റെ കണ്ണില്‍ കണ്ട രൂപങ്ങള്‍ നിന്റെ മുഖഭാവങ്ങളാണ്...പേഴ്‌സോണകള്‍.. ആ പഴയ ഗ്രീക്ക് നാടക മുഖക്കോപ്പുകള്‍ തന്നെടോ. അവയോട് നീ എങ്ങനെ പൊരുതും? ചാരമായലും അവ കാറ്റില്‍ പറന്ന് സഞ്ചരിക്കും. അലക്സാണ്ടര്‍ക്കക്ക്പകരം അമേരിക്ക വരും, നെപ്പോളിയന്‍ പോലും ബയണറ്റിനേക്കാളേറെ ഭയന്ന പത്രത്തെ ഒരു മര്‍ഡോക് തോരണക്കടലാസ്സാക്കി മാറ്റും, മൈന്‍ കാംഫ് വിപണനം പൊടി പൊടിക്കും. യൂ നോ വണ്‍ തിങ്ങ്? തുര്‍ക്കിയിലെ ബെസ്റ്റ് സെല്ലറാണാ പുസ്തകം. കരുക്കള്‍ പാമ്പും കോണിയും കളിച്ച്കൊണ്ടേയിരിക്കും. ഒരിക്കലും ലക്ഷ്യത്തിലെത്തില്ല. ഒന്നുകില്‍ പാമ്പിന്റെ വായിലേയ്ക്ക് ...അല്ലെങ്കില്‍ കോണിയിലൂടെ ഉതിര്‍ന്ന് താഴേയ്ക്ക്... സംസാരിച്ച് തൊണ്ട പൊട്ടി. ഞാന്‍ നിന്റെ ഗ്ലാസിലെ വെള്ളം എടുത്തോട്ടെ?

ഞാനത് കുടിച്ചതാണ്

സാരമില്ല. എന്റെ അമ്മൂമ പറയുന്നത് പോലെ
"പൈലോത് തൊട്ടാലത് ശുദ്ധമാകും..."
നീയൊരു നാലാം വേദക്കാരനല്ലേ ഇട്ടിയവിരയുടെ കൊച്ച് മോനേ...

ഇവയ്ക്കൊന്നും എതിരെ പ്രതികരിക്കണ്ട എന്നാണൊ ചില്‍ നീ പറഞ്ഞ് വരുന്നത്?

അത്രയ്ക്കൊന്നും പ്രശ്നങ്ങള്‍ ഈ ലോകത്ത് ഇല്ലെടോ. അല്ലെങ്കില്‍ തന്നെ അവയെല്ലാം ഈ ലോകത്ത് എന്നും നിലനിന്ന് പോന്നിരുന്നതാണ്. എന്നാണ് ചൂഷകരുണ്ടായത്? ഏലിയയുടെ കാലത്തില്ലേ, മോശയുടെ കാലത്തില്ലേ, യേശുവിന്റെ കാലത്തില്ലേ, മുഹമ്മദിന്റെ കാലത്തില്ലേ, രാമന്റേയും കൃഷ്ണന്റേയും കാലത്തില്ലേ, പൈലിയുടേ കാലത്തുമില്ലേ?

ശരിയാണ് ചില്‍, എങ്കിലും....

ഈ ലോകം മാറാന്‍ നാം അതികം ഒന്നും ചെയ്യേണ്ടെടോ. ഒരു ഒക്ടൊവിയോപാസ് കവിത പോലെ ഒരു ചുംബനം മതി ഈ ലോകം മാറിമറിയാന്‍,ബിംബങ്ങള്‍ തകരാന്‍,മുദ്രകള്‍ മായാന്‍. കേള്‍ക്കുന്നുണ്ടൊ അറുപഴഞ്ചന്‍ നക്സലേറ്റേ? ഏയ് വെളുത്തകുരിശിങ്കല്‍ പൈലിക്കുട്ടാ, നീ എന്റെ ആശയങ്ങളുമായി സമരസപ്പെടുവാനാകാത്തവിധം അകലത്തിലാണ്. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് നിന്റെ കര്‍ണ്ണസ്പര്‍ശം മാത്രം ഫലം. വേണേല്‍ ഡയഫ്രത്തിലോ കോക്ലിയയിലോ ചെന്ന് തട്ടും. അതിനപ്പുറം ഒരു വാല്‍‌വാണ്. അവിടെയാണ് നീ ആശയങ്ങളെ അരിച്ച് തള്ളുന്നത്. ഇനിയും ഉപദേശിക്കാന്‍ ഞാനൊരുക്കമല്ല മോനേ. വീട്ടില്‍ പോകാറായി. ഇരുട്ടിത്തുടങ്ങി. താനും ചേക്കേറാന്‍ നോക്ക്

ഇരുവശത്തും ഓര്‍ക്കിഡുകള്‍ നിരന്ന് വഴിയിലൂടെ അവള്‍ നടന്ന് തുടങ്ങി.
ചില്‍.... അവളൊരു രുദ്രവീണയാണ്. മീട്ടുന്നവന്റെവിരലുകള്‍ക്കും, മനോവികാരങ്ങള്‍ക്കും അനുസരിച്ച് സംഗീതമുതിര്‍ക്കും. നേര്‍ത്ത്,തേങ്ങി, ഇടറി, ചിലമ്പിച്ച്, തരംഗമാല തീര്‍ത്ത്. അനേകം ഭാവങ്ങള്‍ തീര്‍ക്കുന്ന ഒരു രുദ്രവീണ. തിരിഞ്ഞുനിന്ന് തന്നെ നൊക്കിയപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്ന ഭാവം കാണാന്‍ പൈലിയ്ക്ക് കഴിഞ്ഞില്ല. നിഴല്‍ ചിത്രങ്ങള്‍ അപ്പോളെയ്ക്കും അവിടെ മറവീഴ്ത്തിയിരുന്നു.

* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

അന്നുവരെ ചോരപ്പൂക്കളും രക്തഹാരങ്ങളും മാത്രം കണ്ടിരുന്ന പൈലി അന്നാദ്യമായി ഒരുപാട് നിറങ്ങളുള്ള പൂക്കളേയും, അതില്‍ പാറി നടക്കുന്ന ചിത്രശലഭങ്ങളേയും , നിറയെ മണ്ണിരകളുള്ള പൂച്ചട്ടിയില്‍ പൂത്ത് നില്‍ക്കുന മുള്ളുകളില്ലാത്ത റോസാച്ചെടിയേയും കണ്ടു. തനിയ്ക്ക് ചുറ്റും മാറി വരുന്ന ലോകത്തിന്റെ അടക്കം പറച്ചിലും, തേങ്ങിക്കരച്ചിലും പൈലി കേട്ടു. പ്രവാചകരുടെ കാലത്തോളം പഴക്കമുള്ള തന്റെ ശത്രുക്കള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഒരു നപുംസക മാലാഖ കാതില്‍ ചൊല്ലി മറഞ്ഞു. ഖന്തൂറയ്ക്ക്പകരം ത്രീ പീസ് സ്യൂട്ടും , പാപ്പിറസിനു പകരം അതിവേഗോപകരണങ്ങളും, കുതിരകള്‍ക്ക് പകരം വാഹനങ്ങളും ഉപയോഗിക്കുന്നൂ എന്നേയുള്ളൂ. ആ ശക്തികളുടെ ഇരുട്ടിന്റെ മണത്തിനും, ചോരക്കറ തിളങ്ങുന്ന പല്ലുകള്‍ക്കും മാറ്റമില്ലായിരുന്നു.
ഭൂമീഗോളം ഒരു പന്തായി ചെറുതായിക്കൊണ്ടിരുന്നു.......
നിഴല്‍‌രൂപങ്ങള്‍ അതിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നതും, പച്ചപ്പ് ക്ഷൌരം ചെയ്യുന്നതും കണ്ട് ഒരു കൂര്‍ക്കം വലിയാല്‍ പൈലി പ്രതിഷേധം അറിയിച്ചു.


* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

ഉറക്കം എഴുന്നേറ്റ പൈലി തീര്‍ത്തും അസ്വസ്ഥനായിരുന്നു. വിങ്ങി നില്‍ക്കുന്ന ഒരു ലാവാ കൂമ്പാരമാണ് താനെന്ന സത്യം അംഗീകരിച്ചു. ഒരു സ്‌ഫുലിംഗ സ്‌പുരണത്തിനായി ദാഹിച്ചു. മെല്ലെ പത്രത്താളുകളിലേയ്ക്ക് മുഖം പൂഴ്ത്തി വാര്‍ത്തകള്‍ പരതി. ഒന്നിനും വായ്ക്ക് രുചിയില്ലായിര്‍ന്നു. ക്ലാസിഫൈഡ് പേജിലൊരു ഗസറ്റ് വിജ്ഞാപനം കണ്ണില്ലുടക്കി.

"വാഗത്താനം ദേശം, കുറിയതറ ‍അംശം, വെളുത്തകുരിശിങ്കല്‍ കുഞ്ചെറിയ ഇട്ടിയവിര മകന്‍ പൈലീ കുഞ്ചെറിയ എന്ന തന്റെ പേര് ഇന്നു മുതല്‍ പ്രൈ.ലി. എന്നായി മാറ്റിയിരിക്കുന്ന വിവരം ഏവരേയും (തന്നേയും) അറിയിച്ച് കൊള്ളുന്നു.
എന്ന്
അധികാരപ്പെട്ടവര്‍"

ഒന്നു നന്നായി നടുങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൈലി. മനസില്‍ അശാന്തിയുടെ പുകമറ നിറഞ്ഞു. ഈ അവസ്ഥയില്‍ പ്രാര്‍ഥിച്ചാല്‍ ഗുണമുണ്ടാകുമെന്നാണ് ചില്‍ പറയാറുള്ളത്. അതില്‍ പ്രതീക്ഷയര്‍പ്പിച്ച് പൈലി നിരത്തിലിറങ്ങി. വഴിയൊരത്തെ ബോര്‍ഡുകളില്‍ വന്ന മാറ്റം പൈലി ശ്രദ്ധിച്ചു.

"മെഡിക്കല്‍ കോളേജ് പ്രൈവെറ്റ് ലിമിറ്റഡ്"
"വിദ്യാദീപം ഹൈസ്കൂള്‍ പ്രൈവെറ്റ് ലിമിറ്റഡ്"

പള്ളിക്കവലയിലും ഒരു കൂറ്റന്‍ ബോര്‍ഡ്
"സെന്റ്. ആന്റണീസ് ചര്‍ച്ച് പ്രൈവെറ്റ് ലിമിറ്റഡ്"

ചെരിപ്പ് പോലും അഴിക്കാതെ അള്‍ത്താരയിലേയ്‌ക്ക് നടന്നു. പാപികള്‍ക്ക് വേണ്ടി സ്വയം ബലിദ്രവ്യമായ പ്രജാപതിയുടെ തലയ്ക്ക് മുകളിലുള്ള INRI എന്ന അക്ഷരങ്ങള്‍ക്ക് മുകളിലായി ® എന്നൊരു അടയാളം കൂടി എഴുതി ചേര്‍ത്തിരിക്കുന്നു. ദിവ്യബലിയ്ക്കായി വൈദികന്‍ ഉയര്‍ത്തിയ കാസയില്‍ നിന്നും ഒരു ചിയിംഗം അടര്‍ന്ന് വീഴുന്നതും , വീഞ്ഞ് തുള്ളികള്‍ മേശവിരിപ്പില്‍ പടരുന്നതും കണ്ട് പൈലി തിരിഞ്ഞ് നടന്നു

'പ്രൈ.ലീ."

ആരോ ആരെയോ വിളിച്ചു.
പക്ഷേ തിരിഞ്ഞ് നൊക്കിയത് പൈലീ കുഞ്ചെറിയ ആയിരുന്നു.


* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

Thursday, June 14, 2007

ഓ, ഇതെന്റെ അച്ഛന്‍

- ആര്‍. രാധാകൃഷ്ണന്‍



കഥ വരുന്ന ഓരോ വഴിയേ! - വെറുതെയിരുന്നാല്‍ മതി കഥ വരും-

ജീവനോടെ ജീവിതമുള്ള ജൈവകഥകള്‍!

കഥയില്ലായ്മയായി പുതിയതരം കഥകള്‍ - സെമിനാര്‍ പേപ്പര്‍ പോലെയും ഉപക്രമവും ഉപസംഹാരവുമായി കഥാ പീസുകള്‍.

പ്രണയം കുടയാണ്‌, പ്രണയം വടിയാണ്‌, കുടക്കമ്പിയാണ്‌ എന്ന്‌ എഴുതിയ ആധുനിക കവിത പോലെയും കഥപോലെയും എന്തോ ഒക്കെ.

എന്‍ട്രോപ്പി, എന്‍താല്‍പ്പി തെര്‍മോഡൈനാമിക്സ്‌, കുന്തിയാന, നാനോ ടെക്നോളജി തുടങ്ങി അറിയാത്ത സംജ്ഞകള്‍ തിരുകിയ ടൈറ്റിലുകളായി കഥകള്‍. കുന്തിയാനയെ അന്വേഷിച്ചപ്പോഴാണ്‌ നീലക്കുറിഞ്ഞിച്ചെടിയുടെ ബൊട്ടാണിക്കല്‍ പേരിലെ ഒരംശം ആണെറിഞ്ഞത്‌.

നിറമാലയും വാകച്ചാര്‍ത്തും കഴിഞ്ഞാണത്രേ നിര്‍മ്മാല്യം അത്തരം കഥകളില്‍! ഉദയാസ്തമനം വരെ ഉടുതുണിയില്ലാത്ത നിര്‍മ്മാല്യദര്‍ശനം-- വായനക്കാരുടെ

"നിനക്കൊന്നും അറിയില്ല കാരണം നീ വെറുംംംംംംംംം??......കുട്ടിയാണ്‌"- മോഹന്‍ലാല്‍ നാട്ടുരാജാവായി പറഞ്ഞപോലെ - ബി. മുരളിയും ഇന്ദുഗോപനും വായനക്കാരോട്‌ മീശപിരിച്ചുപറഞ്ഞു.

കഥയുടെ ചായക്കൂട്ടുകള്‍ ചേര്‍ത്ത്‌ കുന്തിയാനയായി ഇരിക്കുമ്പോള്‍ 'കഥ' എന്ന മാഗസിന്റെ പരസ്യം - പൂക്കളില്‍ നിന്നും പരാഗരേണുക്കള്‍ പോലെ, ചന്ദനത്തിരിയുടെ പുകച്ചുരുളിലെ നീണ്ടുചുരുണ്ട പാതയിലൂടെ പല കഥകളുടെ സംജ്ഞകള്‍ - പരാജയകഥ, അണിയറക്കഥ, അരങ്ങിന്‍കഥ, വിവാഹകഥ, വേര്‍പിരിയല്‍കഥ, ജീവകഥ, മരണകഥ, കൊച്ചുകഥ, വല്യകഥ, മര്യാദകഥ, തെമ്മാടിക്കഥ, ഭക്തികഥ, കാര്‍ട്ടൂണ്‍കഥ, ഫോട്ടോകഥ, ചിത്രകഥ, വിചിത്ര കഥ, ഋജുകഥ, വക്രകഥ, ജയകഥ, ആത്മകഥ, അപരകഥ, കെട്ടുകഥ, വട്ടുകഥ, പ്രണയകഥ, പാപകഥ, രാക്കഥ, പകല്‍ക്കഥ, ഇ-മെയില്‍ കഥ, എസ്‌.എം.എസ്‌. കഥ, രതികഥ.

ഇതിലില്ലാത്ത ഒരു കഥ എഴുതാനാവുമെങ്കില്‍ കഥയുടെ പരസ്യക്കാരനേയും ഞെട്ടിക്കണം - തിരക്കഥപോലെയായാല്‍
സിനിമയും സീരിയലും ആകും- അതാവണ്ട.

ഒരു വീഡിയോ കഥയായി മാറണം.

കഥ വീഡിയോ ആയി രൂപാന്തരം പ്രാപിക്കരുത്‌-

കഥ തുടങ്ങാം - -

മുഴുവന്‍ ഇരുട്ട്‌ - ഘോരാന്ധകാരം-

ഇമേജുകള്‍ വീഡിയോവില്‍ നിന്ന്‌ പേപ്പറില്‍ എത്തിയപ്പോള്‍ കരിമഷി വീണപോലെ പേപ്പര്‍ കറുത്തുപോയി. ഇരുട്ടല്ലേ? ഇനി വെളുത്തമഷിയുള്ള
പേന വേണം അതിലെഴുതാന്‍. (വേണ്ടാത്ത വായന വേണ്ട, വായനക്കാരാ!)
മുറിയുടെ ഭിത്തിയില്‍ താഴെയായി ഫിറ്റ്‌ ചെയ്ത സീറോവാട്ട്‌ ലാം പ്‌ (അങ്ങനെയൊരു ലാംപില്ല - ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍
എന്ന്‌ നിരൂപകര്‍ വാദിക്കരുത്‌- ഏതു ബള്‍ബിനും ഇത്തിരിപ്പോന്ന വാട്ട്‌ ഉണ്ടാവും - ഇത്തിരി വാട്ടവും)

ലൈറ്റിട്ടത്‌ കഥയെഴുത്തുകാരന്‍ - കട്ടിലില്‍ കിടന്നുറങ്ങുന്നത്‌ അയാളുടെ മൂന്നുവയസ്സായ അക്ഷരം പഠിച്ചിട്ടില്ലാത്ത
മകള്‍-

അവള്‍ ഉറങ്ങുന്നത്‌ രണ്ടാം മമ്മിയെ കണ്ടുകഴിഞ്ഞിട്ടാണ്‌. രണ്ടാനമ്മ യെ എന്ന്‌ തെറ്റിദ്ധരിക്കാന്‍ കഥാകാരന്‍
ബോധപൂര്‍വ്വം ശ്രമിച്ചതാണ്‌. മമ്മി - 2 എന്ന ഇംഗ്ലീഷ്‌ ഹൊറര്‍ ചിത്രം -

തന്റെ കാല്‍ പെരുമാറ്റംകേട്ട്‌ അവള്‍ ഞെട്ടിയുണര്‍ന്ന്‌ പേടിച്ച്‌ നിലവിളിയ്ക്കാന്‍ തുടങ്ങി. ആ നിലവിളിയിലെ ഭീകരതയും
ദൈന്യതയും പകരാന്‍ മലയാളം വാക്കുകള്‍ക്ക്‌ ആയോ? അല്ലെങ്കില്‍ സ്ക്രീമിംഗ്‌ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ ഉപയോഗിച്ചാല്‍
ചിലപ്പോള്‍ അതിന്റെ ദൈന്യത ഡോള്‍ബി സംവിധാനത്തില്‍ വായനക്കാര്‍ക്ക്‌ അനുഭവിക്കാനാകും-അരണ്ട വെളിച്ചത്തില്‍ മുഖം
തെളിയാതിരുന്നതിനാല്‍ അച്ഛനെ തിരിച്ചറിയാതെ അവള്‍ വീണ്ടും പേടിച്ച്‌ കരഞ്ഞു - തന്റെ മുഖം ഇനി ഭീകരമായി
മാറിക്കഴിഞ്ഞോ എന്ന്‌ തിരിച്ചറിയാതിരുന്ന അയാള്‍ക്ക്‌ സംശയം ബലപ്പെട്ടു.

തന്റെ മുഖം കഥയെഴുത്തിന്റെ സമയത്ത്‌ മൊത്തം വായനക്കാരെ കടിച്ചുകീറാനായി മറ്റൊരു വ്യാളീമുഖം
എടുത്തണിഞ്ഞിരുന്നോ?

തന്റെ മുഖം മകള്‍ കാണണ്ട എന്നു കരുതി അയാള്‍ വായിച്ചുകൊണ്ടിരുന്നതും കൈയ്യിലുണ്ടായിരുന്നതുമായ
കലാകൌമുദിയെടുത്ത്‌ മുഖം മറച്ചു-

കലാകൌമുദിയുടെ പുറംചട്ട കണ്ടപാടെ മകള്‍ ചിരിച്ചു-

"ഓ, ഇറ്റീസ്‌ യു ഡാഡ്‌?"

ബെഡില്‍ നിന്നും എഴുന്നേറ്റ്‌
പുതപ്പ്‌ വലിച്ചെറിഞ്ഞ്‌ ഓടിയടുത്തെത്തി. മുഖമടക്കം മാസികയടക്കം കെട്ടിപ്പിടിച്ച്‌ അവള്‍
ഉമ്മ വച്ചു.

തന്റെ വീട്ടില്‍ മാത്രം കാണുന്ന അധികം സര്‍ക്കുലേഷനില്ലാത്ത സാഹിത്യ മാസികയുടെ മുഖചിത്രം കണ്ട്‌ വളരെ
ചിരപരിചിതമെന്നതുപോലെ അവള്‍ ചിരിച്ചു. അച്ഛനെ തിരിച്ചറിയാന്‍ മാസികയുടെ പുറം ചട്ട! ഈ കഥ ഏതില്‍ പെടും?

കഥാകാരന്‍ കഥയില്ലാത്ത കുട്ടിയെ അക്ഷരമുറ്റത്തെത്താത്ത മകളെ തെറ്റായി ധരിച്ചതില്‍ മനം നൊന്ത്‌ ഒരു ചിരി
ചിരിച്ചു- മകളെ നോക്കി ആശ്വാസമായി.

Monday, June 11, 2007

കാല്‍വിന്‍ മത്തായ് (സഹദേവന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും)

- അജിത്ത് പോളക്കുളത്ത്

*** *** ***

“.. അടുത്തതായി യുവരശ്മി ആര്‍ട്സിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിചേര്‍ന്ന മുന്‍ മന്ത്രിയും എഴുത്തുകാരനും ഗാന്ധിയനുമായ ശ്രീ സഹദേവന്‍ മേലേത്തിനെ വേദിയിലേക്ക് ഈ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ക്ഷണിച്ചുകൊള്ളുന്നു”

അദ്ധ്യക്ഷ പഞ്ചായത്ത് പ്രസിഡണ്ട് ഓമന ടീച്ചര്‍ ആണുങ്ങളുടെ പോലുള്ള ശബ്ദത്തില്‍ ഉദ്ഘാടകനെ ക്ഷണിച്ചു.

വേദിയിലിരുന്നവരും പുറത്തിരുന്നവരും നിശബ്ദരായി. പെട്ടികടക്കാര്‍ കപ്പലണ്ടി വറക്കുന്നതു വരെ നിര്‍ത്തി കാരണം സഹദേവനാണ്പ്രസംഗിക്കാന്‍ പോകുന്നത്.

അയാള്‍ മൈക്രോഫോണിന്റെ തല വായ്ക്കരികിലേക്ക് അഡ്ജ്സ്റ്റു ചെയ്തു, വെളുത്ത ഖദര്‍കുപ്പായം ഇരുകൈകൊണ്ട് അയാള്‍ താഴേക്കുവലിച്ചു. സ്റ്റേജിനു മുന്നിലിരുന്ന പ്രായമായ സ്ത്രീകളീല്‍ പലരും വെത്തിലപൊതി അഴിച്ചു മുറുക്കാന്‍ തുടങ്ങി. പിന്നിലേക്ക് നോക്കിയാല്‍ അഴീക്കോട് സാറിന്റെ പ്രസംഗം കേള്‍ക്കാന്‍വരുന്ന അത്രക്കുപേര്‍ ഉണ്ടവിടെ.

ലോക്കല്‍ ചാനലുകാര്‍ മത്സരിച്ചു വീഡിയോയുമായ് അണിയറയില്‍ ചായ പകര്‍ത്തുന്ന കാപ്പിക്കരന്‍ ശങ്കരന്റെ മുഖം മുതല്‍, അരങ്ങില്‍ മൂക്ക് ചുരണ്ടിരുക്കുന്ന സഖാവിനെ കൂടാതെ സ്റ്റേജിനു മുന്നില്‍ മണ്ണുകൂട്ടി കളിക്കുന്ന പിള്ളേരുടെ മുഖങ്ങള്‍ വരെ പകര്‍ത്തുന്നുണ്ടായിരുന്നു. ചാനല്‍ കണ്ണുകള്‍ ഇപ്പോള്‍ സ്റ്റേജിലേക്ക് ശ്രദ്ധപടര്‍ത്തി.

അയാള്‍ കണ്ഠക്ഷോഭം തുടങ്ങുകയായി.

“പ്രിയപ്പെട്ട എന്റെ നാട്ടുകാരേ.. അമ്മമാരെ സഹോദരി സഹോദരന്‍മാരെ...നിങ്ങള്‍കെല്ലാവര്‍ക്കും എന്റെ പ്രണാമം, ഇവിടെ എന്നോടോപ്പം വേദി പങ്കിടുന്ന സാഹിത്യ സാംസ്കരിക പണ്ഠിതന്മാര്‍ക്കും എന്റെ വിനീതമായ് കൂപ്പുകൈ, എന്റെ നിങ്ങളുമായുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും കൂടുതള്‍ സ്വാധീനിച്ച ദിനമാണ് ഇന്ന്,നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനം... നമ്മളുടെ പ്രവര്‍ത്തനത്താല്‍ ഇന്നിവിടേ ഈ വേദിയില്‍ പുതിയതലമുറക്കായ് ഒരു പുസ്തകശാലയുടെ ഉദ്ഘാടനവും... വളരേ സന്തോഷഭരിതമായ മുഹൂര്‍ത്തം... ”

അയാള്‍ പതുക്കെ മുന്നിലിരിക്കുന്ന കുട്ടികള്‍ മുതല്‍ പിന്നിലേക്ക് കണ്ണുകോണ്ടളക്കുന്നുണ്ടായിരുന്നു. അയാള്‍ തുടര്‍ന്നു...

“നമ്മുടെ പുതിയ തലമുറക്കാരില്‍ വായന കുറയുന്നു എന്ന കാര്യം എല്ലാവരും ചര്‍ച്ചചെയ്യുന്ന പൊതുകാര്യങ്ങളില്‍ ഒന്നാണ്, ഈ ഹൈടെക് തലമുറയോട് എനിക്ക് പറയാനുള്ളത്.. വായനാ ശീലം വളര്‍ത്തുക.. വായനയാണ് നമ്മളെ എഴുത്തുകാരും,വാഗ്മികളും..പണ്ഠിതന്‍മാരും ആക്കുന്നത്.. ഞാനോര്‍ക്കുന്നു എന്റെ കുട്ടികാലത്ത് വായനശാലയില്‍ പോയി നോവലുകളും കവിതകളും മറ്റും വായിച്ചിരുന്നത്... ഇന്നീ കാലത്തില്‍ ചെറുപ്പക്കാര്‍ എത്ര പേര്‍ പോകുന്നു വായന ശാലയില്‍??? വളരെ വിരളമാണ് അക്കൂട്ടത്തിലുള്ളവര്‍.. ഇന്ന് പത്തോ ഇരുപതോ രൂ‍പ കൊടുത്താല്‍ ഇന്റര്‍നെറ്റ് കഫേകളില്‍ പോയാല്‍ പത്രങ്ങള്‍ മുതല്‍ കഥ്, കവിത, നോവല്‍ എന്നിവ ഓണ്‍ലൈനില്‍ വായിക്കാം. എന്നിട്ടും അവിടെ പോയാല്‍ ചാറ്റിങ്ങ് ചെയ്ത് തിരിച്ചുപോരുന്നു.. ഇങ്ങനേയുള്ള ഈ സന്ദര്‍ഭങ്ങളില്‍ പ്രിന്റട് മീഡിയാക്ക് വളരെ സ്വാധീനം ചെലുത്താന്‍ സാധിക്കും.. ഈ ഹൈടെക്ക് യുഗകാരോട് എനിക്ക് പറയാനുള്ള മറ്റൊരു പ്രധാനകാര്യം നിങ്ങളെല്ലാവരും വായിക്കാന്‍ വിട്ടുപോയ.. വായിക്കാനായി പുസ്തകം മലയാളത്തില്‍ അദ്ധേഹത്തെ കുറുച്ച് ആരും എഴുതിയിട്ടില്ല എന്ന് തോന്നുന്നു... ശ്രീമാന്‍ കാല്‍വിന്‍ മത്തായ് യെ കുറിച്ചാണ് ... അദ്ധേഹത്തെ കുറിച്ചു പറയുകയാണെങ്കില്‍, ‘ആഫ്രിക്കയിലെ ഗാന്ധി’ എനിക്കങ്ങനേ അഭിസംബോധന ചെയ്യാന്‍ തോന്നുന്നു ... മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ പോലെ ഗാന്ധിയന്‍ ആശയങ്ങളോട് കൂറുപുലര്‍ത്തഇയിരുന്ന കാല്‍വിന്‍ ഒരു ദരിദ്ര കര്‍ഷകകുടുമ്പത്തിലാണ് ജനിച്ചത്.. കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും കൊടുമ്പിരി കൊണ്ട കാ‍ലങ്ങളില്‍ഉണ്ടായിരുന്ന വംശീയ കലാപങ്ങളെ, ആക്രമങ്ങളെ ഗാന്ധിയന്‍ ആശയങ്ങള്‍ അമ്പായ് തൊടുത്ത് അവിടുത്തെ പാവപ്പെട്ടവരെ രക്ഷിച്ച മഹാന്‍.. ഗാന്ധിയെ പോലെ തന്നെ അക്രമരാഹിത്യം തന്നെയായിരുന്നു അദ്ധേഹത്തിന്റെയും തത്വവും ആയുധവും.. പക്ഷെ അദ്ധേഹം ഒരു ബുക്കിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ട ഒരു പ്രധാന വസ്തുത”

അയാള്‍ കുറച്ചുനേരം സ്റ്റേജിലെ മറ്റുള്ളവരെ നോക്കി.. എല്ലാവരും കാല്‍വിന്‍ മത്തായ് എന്ന ഗാന്ധിയന്‍ ഉണര്‍ന്നുപോരാടുന്ന രംഗങ്ങള്‍ മനസ്സിലെ LCD മോനിട്ടറില്‍ കാണുകയായൈരിക്കും..

“കാല്‍വിന്‍ അഴുക്കുചാലുകള്‍, ചവറ്‍ കൂമ്പാരങ്ങള്‍ എന്നിവ ശുചിയാക്കുന്നവയോടൊപ്പം കാലികളേ മേക്കുന്ന പണിക്കരെ തൊഴുത്തു വൃത്തിയാക്കിയും മറ്റും സഹായിക്കുകയും, പിന്നീട് സ്വന്തമായി കാലികളേ വളര്‍ത്തി പാല് കറന്ന് പാവപ്പെട്ടകുട്ടികള്‍ക്ക് കൊടുത്തിരുന്നത്രേ!!!.. ഇന്നീ വേളയില്‍ നമ്മുടെ സമൂഹത്തില്‍ ഇതുപോലെയുള്ള കാല്‍വിന്‍ മാരുണ്ടെങ്കില്‍ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന പകര്‍ച്ചപനിയും തടയാമായിരുന്നു.. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞപോലെ ജാതിക്കോലങ്ങള്‍ ഉറഞ്ഞാടുന്ന കാലം ഇതാവീണ്ടും സംജാതമായിരിക്കുന്നു. തികച്ചും നിസ്തര്‍ക്കമായ വസ്തുത തന്നെയാണ് അത് സത്യാഗ്രഹം വീണ്ടും തുടങ്ങാന്‍ സമയമായിരിക്കുന്നു... ഓ ഞാന്‍ പലകാര്യങ്ങളിലേക്ക് പോയെന്നു തോന്നുന്നു, എന്തായാലും നീഗ്രോകള്‍ക്കുവേണ്ടി അക്രമരാഹിത്യ സമരങ്ങളുമായ് മുന്നോട്ട് പോയ ശ്രീമാന്‍ കാല്‍വിന്‍ മത്തായ് എന്ന നിസ്തന്ദ്രനായ, സത്യസന്ധനായ ആ വ്യകതിയെ സ്മരിച്ചുകൊണ്ട് ഞാനീ സമ്മേളനം ഉദ്ഘാടനം ചെയ്തതായ് പ്രഖ്യാപിക്കുന്നു.. അതോടൊപ്പം അദ്ധേഹത്തിന്റെ ആത്മശാന്തിക്കു വേണ്ടി രണ്ടു നിമിഷം പാര്‍ത്ഥിക്കാന്‍ ഞാന്‍ ‍നിങ്ങളോട് വിനീതനായി ആവശ്യപ്പെടുന്നു...”

ഉദ്ഘാടനത്തിനോടനുബന്ധിച്ചുയര്‍ന്ന കൈയ്യടിയില്‍ ഒരു അല തന്നെ ഉണ്ടായി... സ്റ്റേജിലിരുന്നവര്‍ തുടങ്ങി ആബാലവൃദ്ധ ജനങ്ങളും രണ്ടു നിമിഷം എഴുന്നേറ്റ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി..

കടലില്‍ തിരമാലകള്‍ നിശബ്ദമായാല്‍ എന്തായിരിക്കും..അതുപോലെയായി ഇവിടെയും കിടിലം പ്രസംഗത്തില്‍ എല്ലവരും തരിച്ചുപോയ പോലെ...എല്ലാവരുടെയും മനസ്സില്‍ ഒരാളായിരുന്നു ...
ഹൈടെക്ക് യുവാക്കള്‍ ആവേശത്തോടെ ....‘കാല്‍വിന്‍ മാത്തായ് ദ ഗ്രേറ്റ് ഗാന്ധിയന്‍’ എന്ന ടാഗില്‍ മനസ്സില്‍ കുറിച്ചിടുകയായിരിക്കാം..

നാളെ ഇനി ചാനലുകളിലും, പത്ര മാധ്യമങ്ങളിലും കാ‍ല്‍വിന്‍ മത്തായിയെ കുറിച്ചുള്ള ചര്‍ച്ചകള്‍... ഹൊ എന്തായിരിക്കും.. പതിവുപോലെ ഇത്തവണയും നമ്മുടെസഹദേവന്‍ ആരും കേള്‍ക്കാത്ത വ്യക്തിയെ നമ്മള്‍ക്കു പരിചയപ്പെടുത്തി... തേട്ടിയരക്കപ്പെടുന്ന ആശയങ്ങല്‍ ആവഹിച്ചുള്ള പ്രാസംഗികരെ നമ്മുടെനേതാവ് മുട്ടുകുത്തിച്ചിട്ടുണ്ട് മുന്‍കാലങ്ങളിലും...

ഇനിയും മുട്ടുകുത്തും അവര്‍ ഇയാള്‍ക്കുമുന്നില്‍.. തീര്‍ച്ച.

സ്ഥലത്തെ സര്‍ക്കാര്‍ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഭാര്യ അംബികാ സഹദേവന്‍ കണ്ടത് നീണ്ട പ്രസംഗത്തിനുശേഷം വേദി പങ്കിട്ടവര്‍ക്ക് സംഘാടകര്‍നല്‍കിയ ചെറിയ അത്താഴത്തിനു ശേഷം മലന്നുകിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്ന സഹദേവനെയാണ്‍. അവള്‍ ചാനലിലെ വാര്‍ത്തയില്‍ കണ്ടിരുന്നു പ്രസംഗിച്ചു കൈയ്യടിവാങ്ങുന്ന തന്റെ സഹദേവന്‍ ചേട്ടനെ.. ഭര്‍ത്താവിന്റ്റെ ഓമനത്വം തുളുമ്പുന്ന മുഖശ്രീ അവള്‍ നോകിയിരുന്നു.

അവള്‍ മേശപ്പുറത്ത് അലങ്കോലപ്പെട്ടു കിടക്കുന്ന ബുക്കുകള്‍ അടക്കിയൊതുക്കി വക്കാന്‍ തുടങ്ങി, അപ്പോഴും അവളുടെ മനസ്സില്‍ കാല്‍വിന്‍ മത്തായ് എന്ന നീഗ്രൊയെക്കുറിച്ചായിരുന്നു.

‘നാളെ മലയാളം ക്ലാസ്സില്‍ ആരെങ്കിലും ഇയാളെ കുറിച്ചു ചോദിച്ചാല്‍? മറ്റു ടീച്ചര്‍മാരും ചോദിക്കാതിരിക്കില്ല, പൊളിറ്റിക്സ് വിഭാഗത്തിലെ ബാലന്‍ സാറും, സൂറാബി ടിച്ചറും എന്തായലും ചോദിക്കാതിരിക്കില്ല, ഇക്കാര്യം ഉറപ്പാണ്. ഉണരട്ടെ, എന്നിട്ട് വിശദമായി ചോദിക്കാം.നാളെ പത്രക്കാര്‍ ഇന്റര്‍വ്യൂവിന് വേണ്ടി അപ്പോയ്മെന്റ് എടുത്തതായി ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു’

ചാനലുകളിലെ ന്യൂസിലെ ഹെഡ് ലൈനുകളില്‍ ഒന്ന് തന്നെ ഇന്നത്തെ പ്രസംഗത്തിന്റെ ഉള്ളടക്കം ആയിരുന്നു’

അവള്‍ ആരൊടൊന്നില്ലാതെ ചോദിച്ചു..

“ഹോ ...സ്വന്തം ഡയറിപോലും ഒന്ന് അടച്ചുവച്ചൂടെ, സാധാരണയായി ഇതു ഇവിടെ കാണാറില്ലല്ലോ?”

പെട്ടെന്നായിരുന്നു ഡയറിയിലെ സഹദേവന്റെ കുറിപ്പുകണ്ടത്..
‘ നമ്മുടെ കറവക്കാരന്‍ മത്തായിക്ക് തന്റെ പേരക്കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങാന്‍ അഡ്വാന്‍സായി കുറച്ചു പൈസവേണോന്നും ... ആദ്യം ഇല്ല എന്നു പറഞ്ഞു നോക്കി ഞാന്‍.. കറക്കുമ്പോള്‍ പിന്‍കാലുകള്‍ കോണ്ട്ചവിട്ടാന്‍ വരുന്ന പ്രാന്തിപശുക്കളെ കറക്കാന്‍ വേറെ ആളേനോക്കാന്‍ അവന്‍ പറഞ്ഞു, കൂടാതെ നാളേ മുതള്‍ തൊഴുത്തു വൃത്തിയാക്കാന്‍ വരില്ലാന്നുപറഞ്ഞപ്പോള്‍ ... ഞാന്‍ എന്റെ ഭാര്യയോടു പോലും ചോദിക്കാതെ 1500 രൂപ മുന്‍കൂര്‍ ശംബളമായും (കറക്കുന്നതിനു) 500 രൂപ തൊഴുത്തു വൃത്തിയാക്കിയ ഇനത്തിലുംപെടുത്തി ചിലവില്‍ വച്ചു രേഖപ്പേടുത്തി’

കുറിപ്പ് എഴുതിയ ഡയറിയില്‍ ഇതളുകള്‍ക്കിടയില്‍ വച്ച ആ വിദേശമാഗസിന്റെ പുറം ചട്ട അവള്‍ ശ്രദ്ധിച്ചു... Calvin Klein എന്ന അടിവസ്ത്ര ബ്രാണ്ടിന്റെ പരസ്യം അവള്‍ തെല്ലൊന്ന് പരിഭ്രമിച്ചുപോയ് പിന്നെ ഒരു ഞെട്ടലും

“ങ്ഹേ...”

“കാല്‍വിന്‍ ക്ലെയിന്‍ ലെ ‘കാല്‍വിന്‍’ + കറവക്കാരന്‍ മാത്തായി ലെ ‘മത്തായ്’ = ‘കാല്‍വിന്‍ മത്തായ്’ ,

അതെ അതങ്ങനെയാണു ദൈവമേ..

സംസ്കൃത കാവ്യങ്ങളില്‍ പാത്രസൃഷ്ടികളില്‍ കര്‍ത്താവായ നാടകകവി ഭാസനെ പോലും തോല്‍പ്പിക്കുന്ന ഇങ്ങേരുടെ ഒരു പാത്രസൃഷ്ടിയേ ദൈവമേ....”

അവള്‍ മേശപ്പുറത്ത് അറിയാതെ ഇരുന്നുപോയി... ബോധം കെടാത്തതില്‍ ദൈവത്തിനോട് സ്തുതി.

കഴുതക്കഥ: ഒരു പുതു വ്യാഖ്യാനം

ബെന്യാമിന്‍
ഞാനും ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും കൂടി ഒരു കാറില്‍ സഞ്ചരിക്കുന്നു. ഞാന്‍ വാഹനമോടിക്കുകയാണ്‌. ഭാര്യയും കൂട്ടുകാരിയും വര്‍ത്തമാന കുശുമ്പുകുന്നായ്‌മകള്‍ കൊറിച്ച്‌ പിന്‍സീറ്റിലും. നല്ല യാത്ര. സുഖപ്രദമായ യാത്ര.
അപ്പോഴുണ്ട്‌ ഒരു സുഹൃത്ത്‌, വഴിയാത്രക്കാരന്‍. കൈകാണിക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി. വെറും കുശലങ്ങള്‍ക്കുശേഷം ഒരു കമന്റ്‌. ഹല്ല ഈ വണ്ടിയില്‍ പോക്ക്‌ കണ്ടിട്ട്‌ നിങ്ങള്‍ ഒരു ഡ്രൈവറും ഇവര്‍ രണ്ട്‌ കൊച്ചമ്മമാരും എന്നു തോന്നിക്കുന്നല്ലോ.
ഞാന്‍ നാണം കെട്ടു. ചൂളി. വെറും ഒരു ഡ്രൈവര്‍ സ്ഥാനത്തേക്ക്‌ താഴാന്‍ മനസ്സില്ലാതിരുന്നതുകൊണ്ട്‌ ഭാര്യയെ വിളിച്ച്‌ മുന്‍സീറ്റിലിരുത്തി. കുട്ടുകാരി പിന്‍സീറ്റില്‍ തന്നെ ഇരുന്നു. നല്ല യാത്ര സുഖപ്രദമായ യാത്ര. ഭാര്യയ്ക്ക്‌ കുശുമ്പുകുന്നായ്‌മകള്‍ കൊറിക്കാന്‍ പിന്നിലേക്ക്‌ നോക്കിയിരിക്കേണ്ടി വന്നു എന്നുമാത്രം.
അപ്പോഴുണ്ട്‌ മറ്റൊരു സുഹൃത്ത്‌ വഴിയില്‍. കൈകാണിക്കുന്നു. അതും കുശലങ്ങള്‍ക്കുശേഷം ഒരു കമന്റ്‌ ഹല്ല നിങ്ങള്‍ ദമ്പതിമാരിങ്ങനെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്‌താല്‍ ഈ കൂട്ടുകാരിയെ കണ്ടാല്‍ ഒരു വേലക്കാരിയെപ്പോലെ തോന്നുന്നല്ലോ.
ഛേ! ഞാന്‍ നാണം കെട്ടു. ഏറ്റവും ആതിഥ്യമര്യാദയുള്ളവനാണ്‌ ഞാന്‍. ഭാര്യയുടെ കൂട്ടുകാരി എന്റെ നല്ല അതിഥിയാണ്‌. അവരെ ഒരു വേലക്കാരി എന്നു തോന്നിപ്പിച്ചാല്‍...ഭാര്യ പിന്‍സീറ്റിലിരുന്നു. കൂട്ടുകാരി എനിക്കൊപ്പം മുന്‍സീറ്റിലേക്കു വന്നു. ഹാ ഇപ്പോള്‍ എല്ലാം ഓക്കെയായി. നല്ല യാത്ര. സുഖപ്രദമായ യാത്ര. ഭാര്യയുടെ കൂട്ടുകാരിക്ക്‌ കുശുമ്പുകുന്നായ്‌മകള്‍ കൊറിക്കാന്‍ പിന്നിലേക്ക്‌ നോക്കിയിരിക്കേണ്ടി വന്നു എന്നു മാത്രം.
ദേ അപ്പോഴുണ്ട്‌ മൂന്നാമത്‌ ഒരു സുഹൃത്ത്‌ വഴിപോക്കനായി കണ്‍ മുന്നില്‍. കൈനീട്ടി. വണ്ടി നിറുത്തി. കുശലങ്ങള്‍ക്കൊപ്പം ഭാര്യയുടെ കൂട്ടുകാരിയെ ഏറുകണ്ണിട്ട്‌ ഒരു നോട്ടം കൂടി. അതില്‍ കലര്‍ന്നിരിക്കുന്ന സംശയംകണ്ട്‌ ഞാന്‍ പറഞ്ഞു ഭാര്യയുടെ കൂട്ടുകാരിയാണ്‌. കൊള്ളാം കൊള്ളാം. പക്ഷേ ഇതിനകത്ത്‌ ഒരു അവിഹിതം മണക്കുന്നുണ്ട്‌.
കൂട്ടുകാരന്‍ അവന്റെ വഴിക്കുപോയി.
ഞങ്ങള്‍ മൂന്നുപേര്‍ എന്തുചെയ്യണമെന്നറിയാതെ പെരുവഴിയിലും. നീണ്ട ആലോചനകള്‍കൊടുവില്‍ വണ്ടി വഴിയിലുപേക്ഷിച്ച്‌ ഞങ്ങള്‍ മൂവരും നടന്നു. ആരെങ്കിലും പുതിയ അഭിപ്രായങ്ങളുമായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പേ വീട്ടിലെത്തണേ എന്ന പ്രാര്‍ത്ഥനയോടെ...

Thursday, June 7, 2007

ഇവാന്‍ ഇല്ലീച്ചിന്റെ കത്ത്...


- ദേവദാസ് വി.എം

~~~~
അച്ചോ, വാതില്‍ തുറക്കച്ചോ

ആരാണീ പാതിരാത്രിയില്‍ വാതിലില്‍ തട്ടുന്നത്. ഉറക്കം പിടിച്ച് വരുന്നതേ ഉണ്ടാ‍യിരുന്നുള്ളൂ. ഇയര്‍ എന്‍ഡിം‌ഗും, അനാഥലയത്തിലെ വരവുചിലവുകണക്കുക്കളും പിന്നെ ക്രിക്കറ്റ്കളിയുടെ റീ-പ്ലേയും കഴിഞ്ഞപ്പോള്‍ നേരമേറെയായി.

ഫിലിപ്പോസച്ചോ, എണീക്കച്ചോ..

കര്‍ത്താവേ! ശീമോന്‍ ചെമ്മാച്ചനാണല്ലോ. ഈ പാതിരാത്രിയില്‍. വാതില്‍ തുറന്നപ്പോള്‍ ശീമോന്റെ പരിഭ്രമിച്ച മുഖം.

എന്നാ ശീമോനേ നീ വിറളിപിടിച്ച്

പോപ്പ് പോയച്ചോ... ഇപ്പോള്‍ ഫോണ്‍ വന്നിരുന്നു, മെത്രാന്റങ്ങൂന്ന്

മാര്‍പാപ്പ....?

അതെ

ജീസസ്...

എന്താണ് വേണ്ടതച്ചോ?

നീ പോയുറങ്ങ് ശീമോനേ, നാളെ കാണാം.

അച്ചനെന്നതായീ പറയുന്നത്. അറിയിപ്പുമണിയടിക്കണ്ടേ?

ശീമോനേ, മണി ഒന്നരയാകാറായി. ഇവിടെ തീപിടുത്തോം, വെള്ളപ്പോക്കോം ഒന്നുമുണ്ടായില്ലല്ലോ...കരക്കാരെ വിളിച്ചുകൂട്ടാന്‍

അരമനേന്ന് പറഞ്ഞിരുന്നു. അറിയിപ്പുമണിയടിക്കാന്‍....കപ്യാര്?

അയാളിപ്പോള്‍ ഭാര്യേം കെട്ടിപ്പിടിച്ചുറങ്ങുന്നുണ്ടാകും. അയാടെ ഉറക്കം കൂടി കളയണ്ടാ. നീ തന്നെ പോയി അടിയ്ക്ക്. നല്ല ഒച്ചേ തന്നെയടി. ഈ ഇടവകയിലൊരുത്തനും ചെവിതല കേള്‍ക്കരുത്. ആള്‍ക്കാര്‍ കൂടിയാല്‍ കാര്യം പറ... എനിക്ക് തീരെ മേലാ... ഉറക്കമാണെന്ന് പറഞ്ഞോ...

എന്നാലുമച്ചോ, അച്ചന്‍ വന്ന് ഒരനുശോചനോം ഘോഷിച്ച്...

പാപ്പയാരാ ശീമോനേ... കര്‍ത്താവോ?

അച്ചനെന്നായീ പറയുന്നത്?

ഞാന്‍ പറഞ്ഞതു തന്നെ. നീ പോയി മണിയടിക്കുകയോ, മെത്രാനെ വിളിക്കുകയോ അനിശോചനം പറയുകയോ എന്നാ വേണേലും ചെയ്യ്...ആ ..പിന്നെ ഞാന്‍ ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. നാളെ നീ ഓര്‍ഫനേജിലേക്കുള്ള പലചരക്കു വാങ്ങണം. എനിക്കു പുറത്തിറങ്ങാന്‍ മേലാ... നല്ല ശരീരവേദന...

ശരിയച്ചോ..

എന്നാ അങ്ങിനെയാട്ടേ ശീമോനേ...ഞാനുരങ്ങട്ടേ..

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഓരൊ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സില്‍ പതിയുന്നു. അല്ലേലും ഈ മണിയൊച്ചകള്‍ എന്നും അലോസരമുണ്ടാക്കാറുണ്ട്. എട്ട് വയസുള്ളപ്പോഴാണ് രാത്രി പള്ളിയില്‍ നിന്ന് നിര്‍ത്താതെയുള്ള മണിയിച്ച കേല്‍ക്കുന്നത്. ഞെട്ടിയുണര്‍ന്നെഴുന്നേറ്റ തന്നെ ബ്രിയാറിസ് വല്ല്യമ്മച്ചി നെഞ്ചോടുചേര്‍ത്തു പിടിച്ചു.

വല്ല്യ നാശക്കോളാന്നാ തോന്നുന്നേ...പള്ളീന്നാ... നീ ഒറങ്ങിക്കോ കുഞ്ചെക്കാ‍..

മിഴികളടച്ചെങ്കിലും ഉറക്കം വന്നില്ല. ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിനും പള്ളിമണിയ്ക്കും ഒരേ താളം... പിന്നീട് ആ മണിയൊച്ചകള്‍ പലതവണ. രായപ്പന്‍ നായരുടെ വീടിന് തീപീടിച്ചപ്പോള്‍, കോവുപാടത്ത് ബണ്ട് പൊട്ടിയപ്പോള്‍, ഏല്ല്യാമേം പിള്ളേരും വിഷം കുടിച്ചപ്പോള്‍... എന്നാല്‍ ഈ മണിയൊച്ചയ്ക്ക് ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിന്റെ താളമില്ല. പക്ഷേ നേര്‍ത്തകാറ്റില്‍ വല്ല്യമ്മച്ചിയുടെ വായില്‍ നിന്ന് വരാറുണ്ടായിരുന്ന പുകയിലയുടെ മണം പടര്‍ന്നു.

നാളത്തെ പത്രങ്ങള്‍ നിറയെ ഈ വാര്‍ത്തയായിരിക്കും. വലിയ തലക്കെട്ടുകള്‍
"മാര്‍പാപ്പ ദിവംഗതനായി"
"ലോകത്തിന്റെ ഇടയന്‍ യാത്രയായി"
"പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു"

പിന്നെ ചാഞ്ഞും, ചെരിഞ്ഞുമുള്ള കുറേ ചിത്രങ്ങള്‍. ലേഖകന്റെ കഴിവു തെളിയിക്കും വിധം അടിക്കുറിപ്പുകള്‍. സാംസ്ക്കാരിക-മത-രാഷ്ട്രീയ നേതാക്കളുടെ അനുശോചനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഗദ്ഗതങ്ങള്‍. ലേഖകര്‍ നന്നായി പൊലിപ്പിച്ചെഴുതും.
(മരിച്ചാലും വിടില്ലല്ലോ...മേയ്ക്കപ് ചെയ്യും...മോടിയായി വസ്ത്രം ധരിപ്പിക്കും...പോളിഷ് ചെയ്ത ഷൂവിടീയ്ക്കും...]
ഈശോയെ! ഈ ബഹലത്തിനിടയ്ക്ക് ക്രിക്കറ്റ് കളിയുടെ വാര്‍ത്ത തീരെ ചെറുതായിപ്പോകുമല്ലോ? അതും പിള്ളേരീ പൊരിവെയിലത്ത് അന്യനാട്ടില്‍ ചെന്ന് കളിച്ച് ജയിച്ചിട്ട്.

ഇല്ലീച്ച്...ഹേ..ഇവാന്‍ ഇല്ലീച്ച്... നീ അറിയുന്നുവോ ഈ വാര്‍ത്ത. പോപ്പ് കാലം ചെയ്തിരിക്കുന്നു. ഗലീലിയൊയൊട് ഈ പോപ്പ് മാപ്പു പറഞ്ഞത് പോലെ നിന്നോട് മാപ്പു പറയാനുള്ള പോപ്പ് എന്നു വരും. നിന്റെ നേര്‍ത്ത നീളം കൂടിയ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുവോ?...കണ്ണുകള്‍ കൂടുതല്‍ തിളങ്ങുന്നുവോ...?

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഗ്രിഗേറിയന്‍ യൂണിവേഴ്സിറ്റി, റോം ... 1944

ഇവിടെ വച്ചാണ് ആദ്യമായി ഇല്ലീച്ചിനെ കാണുന്നത്; തന്റെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായി. ഒരു വിപ്ലവകാരിക്കും പാതിരിയാകാം എന്നറിഞ്ഞത് അവനില്‍ നിന്നായിരുന്നു. കാരുണ്യം കണ്ണുകളില്‍ മാത്രം നിഴലിച്ചു. അവിടെ നിന്ന് പിരിഞ്ഞതില്‍ പിന്നെ കണ്ടിട്ടെയില്ല... വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം വന്ന ഒരു കത്താണ് ആ ബന്ധം പുന:സ്ഥാപിച്ചത്.

"പ്രിയപ്പെട്ട ഫിലിപ്പ്,
ഞാനിപ്പോള്‍ വാഷിം‌ഗ്ടണ്‍ പേറ്റ്സിലെ പാതിരിയാണ്. ആത്മഹത്യയല്ലാതെ വേറെ വഴിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നിനക്കൊരു കത്തെഴുതണം എന്ന ചിന്തയുദിച്ചത്. പഴയകാല ഡയറികളില്‍ നിന്ന് നിന്റെ വിലാ‍സം തപ്പിയെടുക്കുക, അതില്‍ നിന്ന് സഞ്ചരിച്ച് ഇപ്പോഴുള്ള വിലാസം കണ്ടെത്തുക എന്നതെല്ലാം ചെങ്കടല്‍ പിളര്‍ത്തുന്നതിനെക്കാള്‍ കഠിനമായിരുന്നു.
ഞാന്‍ ഏകനാണ് ഫിലിപ്പ്. ആദര്‍ശങ്ങളോ, ദൈവശാസ്ത്രങ്ങളോ എന്നെ തുണയ്ക്കുന്നില്ല. എന്റെ കൈകള്‍ ശൂന്യമാണ്. അതില്‍ അഴുക്കോ, ആണി തറച്ച് മുറിഞ്ഞ പാടുകളോ ഇല്ല. തീര്‍ത്തും ശൂന്യം.
നിനക്കറിയാമോ ഫിലിപ്പ്, കാത്തലിക് യൂണിവേഴ്സിറ്റി റെക്ടര്‍ പദവി ഞാന്‍ ഉപേക്ഷിച്ചു. ഇവിടെ കൂടുതലും അയര്‍ലണ്ടുകാരും, പ്യൂര്‍ട്ടോറിക്കാക്കരുമാണുള്ളത്. ജനങ്ങള്‍ വളരെ ദരിദ്രരാണ്. മെച്ചപ്പെട്ട തൊഴില്‍ മേഖലകളെകുറിച്ചും, സന്താന നിയന്ത്രണത്തെക്കുറിച്ചും അവരെ ബോധവാല്‍ക്കരിക്കനുള്ള ഒരു ശ്രമം ഞാന്‍ തുടങ്ങിയിരുന്നു. പോണ്‍സിലെ ബിഷപ്പ് എന്നെ വിലക്കി. എന്റെ പാത തന്നെയാണ് ശരിയെന്ന് ഞാനും ഉറച്ചു. ഇന്നലെ പോപ്പിന്റെ ശാസന വന്നിരുന്നു. എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിക്കഴിഞ്ഞ തിരു വസ്ത്രം തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. പാനപാത്രം എന്നില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു.
ദൈവം (ഉണ്ടെങ്കില്‍) നിന്നെ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ, ഇല്ലീച്ച് "

അതൊരാത്മഹത്യാ കുറിപ്പാണെന്നാണ് കരുതിയത്. പക്ഷേ നീ തുടര്‍ന്നും എഴുതി. നിന്റെ സമാന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച്. നീയെന്നും ശക്തനായ പോരാളിയായിരുന്നു ഇല്ലീച്ച്, പത്രോശ്ലീഹായെപ്പോലെ. എത്ര പെട്ടെന്നാണ് നിന്റെ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചത്.
കുര്‍ബ്ബാന പോലും യാന്തികമായ ദിനങ്ങള്‍......
കുമ്പസാരക്കൂട്ടില്‍ ബധിരനായ നിമിഷങ്ങള്‍......
ചില വിശ്വാസപ്രമാണങ്ങളെയും, തേങ്ങലുകളെയും മാത്രമോര്‍ത്ത് ഞാന്‍ മുന്നോട്ട് പോയി.

ദൈവം (അഥവാ പ്രതിപുരുഷര്‍) നിന്നോട് ക്രൂരത കാണിച്ചു. എന്നിട്ടും നീ പാറ പോലെ ഉറച്ചു നിന്നു... ഓ..നാശം പിടിച്ച ഈ മണിയൊച്ച. തല പിളരുന്നു...ഞരമ്പുകള്‍ തിണര്‍ക്കുന്നു....

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഫിലിപ്പോസച്ചോ...എണീക്കച്ചോ, എന്തൊരു ഒറക്കാണിത്?

ജന്നല്‍ കമ്പികളില്‍ കയ്യൂന്നി ഹന്നയും, രോഹനും വിളിച്ചു.
'പോയി പഠിയ്ക്ക് കുഞ്ഞോളൂ' എന്ന് ഹന്നയോടോ, 'വികൃതി കാട്ടാതെടാ മാക്രീ' എന്ന് രോഹനോടോ അച്ചന്‍ പറഞ്ഞില്ല. എന്താണ് അച്ചനങ്ങിനെ പറയാഞ്ഞത് . ഹന്ന അത്ഭുതംകൂറി.

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

അന്ത്യ ശുശ്രൂഷകള്‍ക്കായി കിടത്തിയിരിക്കുന്ന ഫിലിപ്പോസച്ചന്റെ വലതു കൈയ്യില്‍ നിന്ന് രണ്ട് കടലാസ്സുതുണ്ടുകള്‍ ശീമോന്‍ വലിച്ചെടുത്തു. ആദ്യത്തേത് ഒരു എഴുത്താണ്. മോശമായ കയ്യക്ഷരത്തില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ചിലയിടത്ത് വെള്ളം വീണ് നനഞ്ഞിട്ടുണ്ട്. താഴെ പേരുണ്ട്... ഇവാന്‍ ഇല്ലീച്ച്...കൂടെ ഒപ്പും,
രണ്ടാമത്തെ കടലാസ് ശീമോന്‍ തുറന്ന് നോക്കി
അരി - 10 കി. (കിലോയ്ക്ക് 13രൂപയില്‍ താഴെയുള്ളത്)
ഓയില്‍ - 1/2 ലീ.
സവാള - 2 കി.
കായം - 100 ഗ്രാം (എല്‍.ജി)
ഉപ്പ് - 1 (പൊടി)
തേയില - 250 (ലൂസ്)
പഞ്ചസാര - 2 കി.
(പറ്റ് 136 രൂപാ അങ്ങോട്ട് നില്‍ക്കുന്നു)

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ആര്‍ത്ത നാദം ടി.വി.യില്‍ നിന്നും ശീമോന്റെ കാതില്‍ പതിഞ്ഞു. അതിനൊരു ശ്രുതിഭംഗമായി ഹന്നമോളുടെ തേങ്ങലും... ഒരു ചോദ്യം ശീമോനെ ശരിക്കും കുഴപ്പിച്ചു.

"ആരാണ് നല്ല ഇടയന്‍?"
-------------------------------------------------------------------------------------------
email : vm.devadas@gmail.com